കണ്ണീരൊഴുക്കി ഗംഗാതീരത്ത്; മെഡലുകൾ നെഞ്ചോടു ചേർത്ത് ഗുസ്തി താരങ്ങൾ

ന്യൂഡൽഹി: നീതി നിഷേധത്തിനെതിരെ കടുത്ത നടപടിയുമായി ഗുസ്തി താരങ്ങൾ. ഗംഗാ നദിയിൽ മെഡലുകൾ ഒഴുക്കുന്നതിനായി ഗുസ്തി താരങ്ങൾ ഹരിദ്വാറിലെത്തി. മെഡലുകൾ നെഞ്ചോടു ചേർത്തു പിടിച്ച് കണ്ണീരണിഞ്ഞാണ് താരങ്ങൾ ഹരിദ്വാറിൽ നിൽക്കുന്നത്. താരങ്ങൾക്ക് പിന്തുണയുമായി വൻ ജനാവലിയാണ് ഹരിദ്വാറിൽ.

അതേസമയം മെഡൽ ഒഴുക്കുന്നതിൽ നിന്ന് താരങ്ങൾ പിൻമാറണമെന്ന് കർഷക നേതാക്കൾ ആവശ്യപ്പെട്ടു. ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ഭാരതീയ കിസാൻ യൂണിയൻ(ബികെയു) നേതാവ് രാകേഷ് ടികായത്ത് ഉൾപ്പെടെയുള്ളവർ ഹരിദ്വാറിലേക്ക്. താരങ്ങൾ തെറ്റായ നടപടിയിലേക്ക് പോകരുതെന്നും ഇവർ ആവശ്യപ്പെട്ടു.

പൊലീസ് ഇടപെടലിനു പിന്നാലെയാണ് ഗുസ്തി താരങ്ങളുടെ കടുത്ത തീരുമാനം. രാജ്യത്തിനായി പൊരുതി നേടിയ മെഡലുകൾ ഗംഗയിൽ എറിയുമെന്നു ഇന്നാണ് ഗുസ്തി താരങ്ങൾ പ്രഖ്യാപിച്ചത്. ലൈംഗികാതിക്രമ പരാതിയിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണു താരങ്ങളുടെ കടുത്ത തീരുമാനം.

‘‘ഈ മെഡലുകൾ ‍ഞങ്ങളുടെ ജീവിതമാണ്, ആത്മാവാണ്. വിയർപ്പൊഴുക്കി നേടിയ മെഡലുകൾക്കു വിലയില്ലാതായി. വൈകിട്ട് ആറിന് ഹരിദ്വാറിൽവച്ച് ഞങ്ങളുടെ മെഡലുകൾ ഗംഗയിലേക്ക് എറിഞ്ഞുകളയും. അതിനുശേഷം ഇന്ത്യാ ഗേറ്റിൽ ഞങ്ങൾ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും’’– എന്നാണ് ഗുസ്തി താരം ബജ്‌രംഗ് പുനിയ പറഞ്ഞത്. ആത്മാഭിമാനം പണയം വച്ച് ജീവിക്കാനില്ലെന്നും സമാധാനപരമായി സമരം ചെയ്തിട്ടും കുറ്റവാളികളോടെന്ന പോലെയാണു പൊലീസ് പെരുമാറിയതെന്നും താരങ്ങൾ പറഞ്ഞു.

‘ഞങ്ങളുടെ കഴുത്തിനെ അലങ്കരിച്ചിരുന്ന ഈ മെഡലുകൾക്ക് യാതൊരു അർഥവും ഇല്ലാതായിരിക്കുന്നു. ഇത് തിരികെ നൽകുന്നത് ഞങ്ങളെ കൊല്ലുന്നതിന് തുല്യമാണെങ്കിലും ആത്മാഭിമാനം പണയം വച്ച് ജീവിക്കുന്നതിൻ എന്താണ് കാര്യം. ഇത് ആർക്കാണ് തിരികെ നൽകേണ്ടതെന്നും ഞങ്ങൾ ആശ്ചര്യപ്പെടുകയാണ്. ഒരു വനിതയായ രാഷ്ട്രപതി പോലും രണ്ടു കിലോമീറ്റർ അകലെയിരുന്ന് ഇതെല്ലാം വീക്ഷിക്കുകയാണ്. ഇതുവരെ അവർ ഒന്നും പ്രതികരിച്ചിട്ടില്ല. രാജ്യത്തിന്റെ പ്രധാനമന്ത്രിയും ഇതുവരെ ഒന്നും ചോദിച്ചിട്ടില്ല’– എന്ന് ഗുസ്തി താരങ്ങൾ ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ബലംപ്രയോഗിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നു പുനിയ വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ ജന്തർമന്തറിൽ സമരം തുടരാൻ അനുവദിക്കില്ലെന്നും നഗരത്തിലെ ഉചിതമായ മറ്റൊരു സ്ഥലം സമരത്തിനുവേണ്ടി അനുവദിക്കാമെന്നും ഡൽഹി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളിൽ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ തുടങ്ങിയവരെ പ്രതിചേർത്തു ഡൽഹി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. കലാപമുണ്ടാക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, പൊതുപ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തൽ തുടങ്ങി ആറ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Advertisement