ഡ്രൈവിങ് സീറ്റിൽ മന്ത്രിയുടെ ‘പൂഴിക്കടകൻ’; ചിന്തയുടെ വാഹനം ‌കര പറ്റി

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം സഞ്ചരിച്ച കാർ തീരദേശത്തെ ചെറുവെട്ടുകാട് ഗ്രൗണ്ടിലെ മണലിൽ താഴ്ന്നു. വാഹനം പുറത്തെടുക്കാനുള്ള അടവുകൾ പലതും പരാജയപ്പെട്ടതോടെ സ്ഥലത്തുണ്ടായിരുന്ന മന്ത്രി സജി ചെറിയാൻ തന്നെ ഡ്രൈവിങ് സീറ്റിൽ കയറി വാഹനം നിയന്ത്രിച്ചു മണ്ണുറപ്പുള്ള ഭാഗത്തേക്കു മാറ്റി.

ഇന്നലെ വൈകിട്ട് ആറു മണിയോടെയാണു സംഭവം. സർക്കാരിന്റെ ‘തീരസദസ്സ്’ പരിപാടി ഉദ്ഘാടനത്തിനെത്തിയ മന്ത്രി സജി ചെറിയാനെ കാണാനാണു ചിന്ത ജെറോം സഹപ്രവർത്തകർക്കൊപ്പം എത്തിയത്. ചിന്തയുടെ ഡ്രൈവറാണു കാർ ഓടിച്ചത്. മന്ത്രിയെ കണ്ട ശേഷം മടങ്ങും മുൻപായി വാഹനം ഡ്രൈവർ തിരിക്കുന്നതിനിടെയാണു മണലിൽ താഴ്ന്നത്.

ഈ സമയം ചിന്ത കാറിൽ കയറിയിരുന്നില്ല. സമീപത്തു നിന്ന മന്ത്രി ഉൾപ്പെടെ പലരും നിർദേശം നൽകിയെങ്കിലും ഡ്രൈവർക്കു വാഹനം നിയന്ത്രിക്കാനായില്ല. തുടർന്നാണു മന്ത്രി തന്നെ ഡ്രൈവിങ് സീറ്റിൽ കയറി കാർ ശ്രദ്ധാപൂർവം തിരിച്ചു മണ്ണുറപ്പുള്ള ഭാഗത്തേക്കു മാറ്റിയത്. പ്രദേശവാസികളും പരിപാടിക്ക് എത്തിയവരും ചെറിയ കല്ലുകളും മറ്റും മണലിൽ ഇട്ടു മന്ത്രിയെ സഹായിക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്നവർ ഇതു വിഡിയോയിൽ പകർത്തിയതു മന്ത്രി സജി ചെറിയാൻ തന്നെ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. ‘ഒന്നും നോക്കിയില്ല, പഴയ ഡ്രൈവിങ് സ്കിൽ ഒക്കെ പുറത്തെടുത്തു’ എന്ന അടിക്കുറിപ്പോടെയാണ് ഇതു പോസ്റ്റ് ചെയ്തത്.

Advertisement