പൊലീസുകാരിക്ക് അധിക്ഷേപം, മുറിയിൽ കയറി കതകടച്ചു; ചവിട്ടിത്തുറന്ന് എസ്ഐ: നാടകീയ രംഗങ്ങള്‍

കൊച്ചി: എറണാകുളം പനങ്ങാട് പൊലീസ് സറ്റേഷനിൽ മുറിയിൽ സംസാരിക്കാനെത്തിയെ പൊലീസ് ഉദ്യോഗസ്ഥയെ എസ്ഐ അധിക്ഷേപിച്ചെന്ന് ആരോപണം. അമിത ജോലിഭാരം ഏൽപിച്ചതു ചോദിക്കാനെത്തിയപ്പോൾ അധിക്ഷേപിച്ചു സംസാരിച്ചതിനെ തുടർന്ന് പൊലീസുകാരി മുറിയിൽ കയറി കതകടച്ച് ഇരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് എസ്ഐ വാതിൽ ചവിട്ടി തുറന്നു. പനങ്ങാട് സ്റ്റേഷനിലെ എസ്ഐ ജിൻസൺ ഡൊമിനിക്കിനെതിരെയാണ് ആരോപണം.

അതേസമയം, തലവേദനയെ തുടർന്നാണ് പൊലീസുകാരി മുറിയിൽ കയറി വാതിൽ അടച്ചിരുന്നതെന്ന് ജിൻസൺ മനോരമ ഓൺലൈനോടു പറഞ്ഞു. സിഐ ഇല്ലാത്ത പനങ്ങാട് സ്റ്റേഷന്റെ ചുമതല മരട് സിഐക്കാണ്. എന്നാൽ കാര്യങ്ങൾ തീരുമാനിക്കുന്നത് എസ്ഐ ആണ്. എസ്ഐ ഉദ്യോഗസ്ഥർക്ക് അമിത ജോലിഭാരം ഏൽപ്പിക്കുന്നതായി ആരോപണമുണ്ട്. ഇതിൽ തൃപ്തരല്ലാത്ത ഒരു വിഭാഗം പൊലീസുകാരുടെ സൃഷ്ടിയാണ് സ്റ്റേഷനിലുണ്ടായ നാടകീയ സംഭവങ്ങൾ എന്നാണ് വിവരം.

ആവശ്യത്തിനു പൊലീസുകാരില്ലാത്തതും സ്റ്റേഷനിൽ പ്രതിസന്ധി ഉയർത്തുന്നുണ്ട്. സംഭവത്തിൽ പൊലീസുകാരി പരാതി നൽകിയിട്ടില്ല. മരട് സിഐ സ്ഥലത്തെത്തി കാര്യങ്ങൾ അന്വേഷിച്ചു. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.

Advertisement