പൊലീസ് സ്റ്റേഷനിലെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ആത്മഹത്യാ ഭീഷണിയുമായി പൊലീസുകാരൻ; ടവർ ലൊക്കേഷൻ പരിശോധനയിൽ ആള്‍ വീട്ടിൽ

പത്തനംതിട്ട : പൊലീസ് സ്റ്റേഷനിലെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ആത്മഹത്യാ ഭീഷണി. സിഐയും റൈറ്ററും തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് പത്തനംതിട്ട കൊടുമൺ പൊലീസ് സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫീസർ ആത്മഹത്യാഭീഷണി മുഴക്കിയത്.

ഇന്നലെയാണ് സംഭവമുണ്ടായത്. വാട്സ് ആപ്പ് ഗ്രൂപ്പിലെ ആത്മഹത്യാ ഭീഷണിക്ക് പിന്നാലെ ഇയാൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതോടെ പൊലീസുകാർ പരിഭ്രാന്തരായി. എന്നാൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇയാൾ വീട്ടിലുണ്ടായിരുന്നു.

തനിക്ക് പുറത്തുളള ഡ്യൂട്ടിയാണ് തരുന്നതെന്നും കഴിഞ്ഞ ദിവസം ഇങ്ങനെ പോയ സമയത്ത് ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയും ആശുപത്രിയിൽ ചികിത്സ തേടിയതിന് പിന്നാലെ തനിക്കെതിരെ സിഐ അടക്കം പ്രതികാരനടപടി സ്വീകരിക്കുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നുമാണ് കൊടുമൺ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പറയുന്നത്. തനിക്ക് എതിരെ സ്റ്റേഷനിൽ ഗൂഢാലോചന നടക്കുന്നു. എന്തെങ്കിലും സംഭവിച്ചാൽ സിഐയും റൈറ്റവും ഉത്തരവാദിയെന്നാണ് ഇയാൾ പറയുന്നത്. പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള തർക്കമാണ് ഈ നിലയിലേക്ക് എത്തിയതെന്നാണ് വിവരം. പൊലീസുകാരുടെ ജോലി സമ്മർദ്ദം കുറയ്ക്കാൻ എസ്പി പ്രത്യേക കൗൺസിലിങ് ഉൾപ്പെടെ നടത്തിയ ജില്ലയാണ് പത്തനംതിട്ട.

Advertisement