പി.ശ്രീരാമകൃഷ്ണന്റെ ചികിൽസയ്ക്ക് നൽകിയത് 37 ലക്ഷം; ചട്ടം മറികടന്ന് 18 ലക്ഷം !

തിരുവനന്തപുരം: മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ ചികിൽസ ചെലവിനായി സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത് 37, 44, 199 രൂപ. ഇതിൽ 18 ലക്ഷം രൂപ മെഡിക്കൽ അഡ്വാൻസ് അനുവദിച്ചത് ചട്ടങ്ങൾ മറികടന്നാണ്. കെപിസിസി സെക്രട്ടറി സി.ആർ പ്രാണകുമാറിന് നിയമസഭ സെക്രട്ടേറിയേറ്റിൽ നിന്ന് ലഭിച്ച വിവരവകാശ മറുപടിയിലാണ് പി. ശ്രീരാമകൃഷ്ണനുവേണ്ടി സർക്കാർ ഖജനാവിൽ നിന്നു ചെലവഴിച്ച ലക്ഷങ്ങളുടെ കണക്കുകൾ പുറത്ത് വന്നത്.

പി. ശ്രീരാമകൃഷ്ണൻ സ്പീക്കറായിരുന്ന 2016 മേയ് മുതൽ 2021 മേയ് വരെ ചികിൽസ ചെലവിനായി നൽകിയത് 15, 68, 313 രൂപയാണ്. 2021 മേയ് മാസത്തിനു ശേഷം മുൻ എംഎൽഎ എന്ന നിലയിൽ ഏഴു തവണ പി.ശ്രീരാമകൃഷ്ണനു ചികിൽസ ചെലവ് അനുവദിച്ചു. 21,75, 886 രൂപയാണ് ഇക്കാലയളവിൽ ചികിൽസ ചെലവിനായി അനുവദിച്ചത്. ഇതിൽ 18 ലക്ഷം രൂപ മെഡിക്കൽ അഡ്വാൻസ് അനുവദിച്ചത് ചട്ടങ്ങൾ മറികടന്നായിരുന്നു. 2021 ഒക്ടോബർ 27 ലെ മന്ത്രിസഭ യോഗത്തിൽ വച്ചാണ് ചട്ടങ്ങളിൽ ഇളവ് വരുത്തി പി. ശ്രീരാമകൃഷ്ണന് ചികിൽസ ചെലവ് നൽകാൻ തീരുമാനമായത്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ന്യൂറോ സർജറി നടത്തുന്നതിനാണ് 18 ലക്ഷം മെഡിക്കൽ അഡ്വാൻസ് അനുവദിച്ചത്. മുൻ എംഎൽഎ മാർക്ക് സൗജന്യ ചികിൽസക്ക് അർഹതയുള്ളതും ഡോക്ടർ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ആ ജില്ലയിലെ ഗവൺമെന്റ് ആശുപത്രിയിലോ, ഗവൺമെന്റ് ആശുപത്രി ഇല്ലെങ്കിൽ മാത്രം അതേ ജില്ലയിലെ സർക്കാരിതര ആശുപത്രികളിലോ ചികിൽസ തേടാം. ചികിൽസക്ക് ചെലവായ തുക സർക്കാർ അനുവദിക്കും. എന്നാൽ മെഡിക്കൽ അഡ്വാൻസ് അനുവദിക്കാൻ ചട്ടമില്ല. ഇത് മറികടന്നാണ് 18 ലക്ഷം അഡ്വാൻസ് അനുവദിച്ചത്.

അഡ്വാൻസ് തുക ചികിൽസ ചെലവായി സർക്കാർ പിന്നിട് ക്രമപ്പെടുത്തുകയായിരുന്നു. അസുഖത്തിന് വിദേശ രാജ്യത്ത് പോയി ചികിൽസ തേടാനുള്ള ഒരുക്കത്തിലാണ് പി. ശ്രീരാമകൃഷ്ണൻ. ദുബായിലെ ആശുപത്രിയിൽ ചികിൽസ നടത്താനും ചികിൽസ ചെലവു ലഭിക്കാനും പ്രത്യേക അനുവാദം നൽകണമെന്നാവശ്യപെട്ട് പി. ശ്രീരാമകൃഷ്ണൻ സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്.

Advertisement