അമ്മ പപ്പായ മരം വെട്ടിക്കളഞ്ഞതില്‍ തേങ്ങുന്ന കുരുന്ന്, ഏതുഭാഷയാണിത്, വിഡിയോ

Advertisement

തിരുവനന്തപുരം.”വല്ലാത്ത ക്രൂരതയായിപ്പോയി…ഈ പിഞ്ചു പപ്പായ മരത്തോട് അമ്മ എന്തിനിത് ചെയ്തു……എന്തിന് വെട്ടിക്കളഞ്ഞു………

അമ്മയ്ക്ക് എങ്ങനെ ഇതു ചെയ്യാന്‍ മനസു വന്നു…നമുക്ക് ശ്വാസം തരുന്ന വൃക്ഷമല്ലായിരുന്നോ…ഒരു വയസു പോലും പ്രായമില്ലല്ലോ ഇതിന്………

അമ്മൂമ്മയ്‌ക്കെങ്കിലും അമ്മയെ തടയാമായിരുന്നില്ലേ……ഒരിക്കലും ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു……

ഞാന്‍ ഗുരുവായൂരപ്പനോട് പറയും അമ്മയെ ശിക്ഷിക്കാന്‍….”

അഞ്ചുവയസ്സുള്ള കുഞ്ഞുണ്ണി (ദീക്ഷിത്) സംസ്തൃതത്തിലും പാതി മലയാളത്തിലുമായി വിലപിക്കുന്നതിങ്ങനെയാണ്. വീട്ടുമുറ്റത്തുണ്ടായിരുന്ന ആണ്‍ പപ്പായ മരം അമ്മ വെട്ടിക്കളഞ്ഞതിലുള്ള ദുഖ:മാണ് കുഞ്ഞുണ്ണിക്ക്. ആണ്‍ പപ്പായ ആയതിനാല്‍ കായ്ഫലം ഉണ്ടാവില്ലെന്നതു കൊണ്ടാണ് അഞ്ച് മാസം പ്രായമായപ്പോള്‍ മരം വെട്ടിക്കളഞ്ഞത്. അത് നമുക്ക് പ്രാണവായു തരുന്ന മരമല്ലേ അതിനെ അങ്ങനെ ഒരു ദയയുമില്ലാതെ വെട്ടിക്കളയാന്‍ പാടുണ്ടോ എന്നാണ് കുഞ്ഞുണ്ണിയുടെ ചോദ്യം. പൂജാമുറിയില്‍ പോയി നമസ്‌കരിച്ച് കരയുന്നുമുണ്ട്.

അതിന് ഇനി മനുഷ്യ ജന്മം ലഭിക്കുമെന്നും ഒക്കെ നിരവധി വാദങ്ങള്‍ അമ്മ നിരത്തുന്നുണ്ടെങ്കിലും ഈ കുരുന്നിന്‍റെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഉത്തരം നഷ്ടപ്പെടുകയാണ് ആ അമ്മക്ക്.
തിരുവനന്തപുരത്ത് ചിന്മയ വിദ്യാലയത്തില്‍ യു.കെ.ജിയില്‍ പഠിക്കുകയാണ് ദീക്ഷിത്. തിരുവനന്തപുരം ഗവ. സംസ്‌കൃത കോളേജ് പ്രൊഫസര്‍ പൈതൃകരത്‌നം ഡോ. ഉണ്ണികൃഷ്ണന്റെയും കേരള സര്‍വ്വകലാശാല സംസ്‌കൃത വേദാന്ത വിഭാഗം മേധാവി വിജയകുമാരിയുടെയുടെയും ഇളയ മകനാണ്. മൂത്ത മകള്‍ നിവേദിത ആയുര്‍വേദ ഡോക്ടറാണ്. രണ്ടാമത്തെ മകള്‍ സമന്വിത പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയാണ്.

ദീക്ഷിതിന്‍റെ നിലവിളിയില്‍ അബദ്ധത്തിലായ അമ്മ ആകെ വിഷമാവസ്ഥയിലായിപ്പോയി. വിജയടീച്ചര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളില്‍ പരക്കുകയാണ്. ഈ കുരുന്നിന്റെ ഉള്ളില്‍ മരങ്ങളോട് ഇത്ര വലിയ സ്‌നേഹം എങ്ങനെയാവും വന്നിട്ടുണ്ടാവുക എന്ന ചോദ്യത്തിന് സംസ്കൃതപഠനത്തിലൂടെ അവന്‍ പഠിച്ച സംസ്കാരം എന്ന് മറുപടി വരുന്നുണ്ട്.

മറ്റൊരു പ്രത്യേകത കൂടി ഇവര്‍ക്കുണ്ട്. ഇവരെല്ലാം വീട്ടില്‍ സംസ്‌കൃതത്തിലാണ് സംസാരിക്കാറ്, വീഡിയോയില്‍ കുഞ്ഞുണ്ണി സംസ്‌കൃതത്തില്‍ നിലവിളിച്ചു കരയുന്നതും അമ്മയും മകനും തമ്മിലുള്ള തത്വചിന്താപരമായ തര്‍ക്കവും ഏറെ ചര്‍ച്ചചെയ്യപ്പെടുകയാണ്. പരിഹാരം ചെയ്യാമെന്ന് പറയുമ്പോഴും അതെങ്ങനെ ചെയ്യും ഇതിന്‍റെ ജീവന്‍പോയല്ലോ എന്നു പറയുന്ന കുട്ടി അഹിംസയുടെ ഉദാത്ത മാതൃക കൂടിയാണ് വെളിവാക്കുന്നത്. കുട്ടിക്കുമുന്നില്‍ പശ്ചാത്തപിക്കുകയാണ് മരം വെട്ടിയതിനാല്‍ ചീത്ത അമ്മയായ ടീച്ചര്‍.

വെട്ടിയ മരത്തിന് പകരം വേറൊന്ന് നടാമെന്ന് പറഞ്ഞ് അമ്മയും അമ്മൂമ്മയും കൂടി തത്കാലം ആശ്വസിപ്പിച്ചിരിക്കുകയാണ് കുട്ടിയെ

ഫലമില്ലാത്തതിനാല്‍ പപ്പായ വെട്ടിപ്പോയി എന്നു കരുതി വിജയടീച്ചര്‍ നല്ലൊരു വൃക്ഷസ്‌നേഹിയാണ്, കാര്യവട്ടം കാമ്പസിലും അതിനു മുന്നേ സംസ്‌കൃത കോളേജില്‍ പഠിപ്പിക്കുമ്പോഴും നിരവധി മരങ്ങള്‍ നടുകയും നടാന്‍ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കായ്ഫലമില്ലെന്ന പേരില്‍ പപ്പായ വെട്ടിയത് കുഞ്ഞുണ്ണിയെ കരയിപ്പിച്ചതിന്റെ സങ്കടത്തിലാണ് ടീച്ചര്‍

കടപ്പാട് saveearth

Advertisement