ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ടുവയസ്സുകാരൻ മരിച്ചസംഭവത്തിൽ ഉൾപ്പെട്ട രണ്ട് പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ജാമ്യം ലഭിച്ചു
അന്വേഷണത്തിന്‍റെ ഭാഗമായായിരുന്ന പെൺകുട്ടികളുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിനിടെ, ഷാർജയിൽ ടിക് ടോക് വഴക്കിനിടെ കൊല്ലപ്പെട്ട ഇസ്മായിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.
പാക്കിസ്ഥാൻ സ്വദേശിയായ മുഹമ്മദ് അർഷമാൻ എന്ന രണ്ട് വയസ്സുളള കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ടുളള
അന്വേഷണത്തിന്‍റെ ഭാഗമായാണ് പെൺകുട്ടികളുടെ മാതാപിതാക്കളെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പ്രവൃത്തികൾക്ക് മാതാപിതാക്കൾക്കാണ് ഉത്തരവാദിത്തമെന്ന യു.എ.ഇ നിയമത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.തുടർന്നുളള അന്വേഷണങ്ങൾക്ക് ശേഷമാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. അതേസമയം സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മലയാളിയുൾപ്പെടെ രണ്ടു പെൺകുട്ടികൾക്കെതിരെ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. പെൺകുട്ടികൾ നിലവിൽ ശിശുസംരക്ഷണ വകുപ്പിന്‍റെ സംരക്ഷണയിലാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒരു മാസം മുൻപാണ് ഷാർജയിലെ കെട്ടിടത്തിൽ നിന്ന് വീണ് പാക്കിസ്ഥാൻ സ്വദേശിയായ രണ്ട് വയസ്സുളള കുഞ്ഞ് മരിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ സംഭവത്തിൽ അർഷുമാന്റെ കുടുംബം സംശയം പ്രകടിപ്പിച്ച് രംഗത്തെത്തുകയായിരുന്നു. അതിനിടെ ടിക്ക് ടോക്കിലെ വഴക്കിനെ തുടർന്ന് ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേിശി ഇസ്മായിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകർ വ്യക്തമാക്കി. സംഭവത്തിൽ കണ്ണൂർ ,കൊല്ലം സ്വദേശികളായ നാലുപേരെ ഷാർജയിൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.





























