സൗദിയിൽ വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പാക്കി, നടപടി ഉറങ്ങിക്കിടന്ന ബാലികയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ

റിയാദ്: പതിനൊന്നു വയസ്സുള്ള പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ വീട്ടുജോലിക്കാരിയുടെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി. റിയാദ് ഹയ്യുലബനിലെ അൽനസർ റോഡിൽ താമസിക്കുന്ന സൗദി പൗരന്റെ മകൾ നവാൽ അൽഖർനിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് എത്യോപ്യൻ വീട്ടുജോലിക്കാരി ഫാത്തിമ മുഹമ്മദ് അസഫയുടെ വധശിക്ഷ നടപ്പാക്കിയത്. ഞായറാഴ്ചയാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയത്.

നാലു വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടുജോലിക്കാരി നവാലിനെ 14 പ്രാവശ്യം കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നവാലും സഹോദരനും വീട്ടിൽ ഉറങ്ങിക്കിടന്ന സമയത്താണ് ജോലിക്കാരി നവാലിനെ കുത്തിയത്. രക്തം വാർന്നാണ് കുട്ടി മരിച്ചത്. സഹോദരനും കുത്തേറ്റിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായി.

കിങ് സൽമാൻ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന നൗഫ് ഡ്യൂട്ടിക്ക് കയറിയപ്പോഴാണ് കുത്തേറ്റ വിവരം മകൻ വിളിച്ചു പറഞ്ഞത്. പൊലീസെത്തി വാതിൽ പൊളിച്ച് അകത്തു കടന്നു നോക്കിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന മകളെയാണ് കണ്ടത്. കുട്ടി അപ്പോഴേക്കും മരിച്ചിരുന്നു. ആശുപത്രിയിലെത്തിച്ച മകന്റെ ജീവൻ രക്ഷിക്കാനായി. മറ്റൊരു മുറിയിൽ വാതിലടച്ച് ഇരുന്ന വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisement