ദുബൈ. ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് നേരെ വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ട്. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോറുമായി ബന്ധമുള്ള രണ്ട് ഗണ്‍ബോട്ടുകള്‍ ഒരു ടാങ്കറിന് നേരെ വെടിയുതിര്‍ത്തതായി യുകെ മാരിടൈം ഏജന്‍സി അറിയിച്ചു. ഒമാനില്‍ നിന്ന് 20 നോട്ടിക്കല്‍ മൈല്‍ വടക്കുകിഴക്കാണ് സംഭവം.
ഇന്ത്യൻ കപ്പലിന് നേരെയും ആക്രമണ ശ്രമം നടന്നതായി റിപ്പോർട്ടുണ്ട്. തുടർന്ന് ഇറാൻ അംബാസഡറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. ഇന്ത്യൻ കപ്പലിന് നേരെ ഇറാൻ വെടിവെച്ചു എന്ന റിപ്പോർട്ടുകൾക്കിടെയാണ് നടപടി. ഒമാൻ തീരത്തോട് ചേർന്ന് 25 നോട്ടിക്കൽ മൈൽ അകലെയും 20 നോട്ടിക്കൽ മൈൽ അകലെയും മൂന്ന് നോട്ടിക്കൽ മൈൽ അകലെയുമാണ് കപ്പലുകൾ ആക്രമിക്കപ്പെട്ടത്. ഒരു ക്രൂയിസ് കപ്പലിന് സമീപം സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുണ്ട്. ഒരു കണ്ടെയിനർ കപ്പലിന് ആക്രമണത്തിൽ കണ്ടെയ്നറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആക്രമിക്കപ്പെട്ട മറ്റൊരു കപ്പൽ ഒരു ടാങ്കറാണ്. മൂന്ന് ആക്രമണങ്ങളാണ് യുകെ മാരിടൈം ഏജൻസി സ്ഥിരീകരിച്ചത്. ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ള ഇന്ത്യൻ കപ്പലുകൾ ഇറാൻ തിരിച്ചുവിട്ടതായും റിപ്പോർട്ടുണ്ട്.
മുന്നറിയിപ്പുകളൊന്നും നല്‍കാതെയാണ് വെടിവെയ്പ്പെന്ന് ക്യാപ്റ്റന്‍ അറിയിച്ചതായി യുകെ മാരിടൈം ഏജന്‍സി പറഞ്ഞു. കപ്പലും കപ്പലിലെ ജീവനക്കാരും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. ലബനനിലെ വെടിനിര്‍ത്തലിന് പിന്നാലെ തുറന്ന ഹോര്‍മൂസ് യുഎസ് ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും അടച്ചതായി ഇറാന്‍ അറിയിച്ചിരുന്നു. യുഎസ് ഉപരോധം അവസാനിപ്പിക്കും വരെ കടലിടുക്ക് അടച്ചിടുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. മേഖല ഐര്‍ജിസിയുടെ കര്‍ശന നിരീക്ഷണത്തിലാണെന്നും ഇറാന്‍ അറിയിച്ചു.
ഇറാനുമായി സമാധാന കരാറിലെത്തും വരെ ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്നാണ് ട്രംപിന്റെ നിലപാട്. ഇറാനുമായി മിക്ക കാര്യങ്ങളിലും ധാരണയിലെത്തിയതിനാല്‍ കുറഞ്ഞ സമയം മാത്രമേ ഉപരോധം തുടരേണ്ടിവരൂവെന്നും ട്രംപ് പറഞ്ഞിരുന്നു. ചര്‍ച്ചകള്‍ തുടരാന്‍ അമേരിക്ക ഉയര്‍ത്തുന്ന അനാവശ്യ ആവശ്യങ്ങള്‍ ഒഴിവാക്കണമെന്നത് അടിസ്ഥാനപരമായ വ്യവസ്ഥയാണെന്നാണ് ഇറാന്റെ നിലപാട്. നാവിക ഉപരോധം ആരംഭിച്ച ശേഷം ഇതുവരെ 23 കപ്പലുകള്‍ തിരിച്ചയച്ചിട്ടുണ്ടെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.



































