യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ നൽകിയ പുതിയ നിർദേശങ്ങളും അമേരിക്ക തള്ളി. ഹോർമുസ് കടക്കാൻ ഇറാന് ടോൾ നൽകുന്ന കപ്പലുകളെ ഉപരോധിക്കുമെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാൻ യുദ്ധം അനാവശ്യമാണെന്ന് വിലയിരുത്തിയ ജർമനിയിൽ നിന്ന് അയ്യായിരം സൈനികരെ പിൻവലിക്കാൻ അമേരിക്ക തീരുമാനിച്ചു.
വെള്ളിയാഴ്ചയാണ് പാകിസ്താൻ വഴി ഇറാൻ പുതിയ നിർദേശങ്ങൾ കൈമാറിയത്. അതു ലഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് തള്ളിക്കളയുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. ഇറാന് എങ്ങനെയും ഒരു കരാർ ഉണ്ടാക്കണമെന്നും എന്നാൽ ആ നിർദേശങ്ങളൊന്നും സ്വീകാര്യമല്ല എന്നുമാണ് ട്രംപ് വൈറ്റ് ഹൌസിൽ മാധ്യമങ്ങളോട് പറഞ്ഞത്. ഹോർമുസ് കടക്കാനായി ഇറാന് ടോൾ നൽകുന്ന സ്ഥാപനങ്ങളേയും വ്യക്തികളേയും ഉപരോധിക്കുമെന്ന് അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്‍റ് പ്രഖ്യാപിച്ചു. യുഎസ് സെൻട്രൽ കമാൻഡിന്‍റെ നിയന്ത്രണത്തിൽ ഹോർമുസിൽ പുതിയ സംവിധാനവും പ്രഖ്യാപിച്ചു. അമേരിക്കയുടെ വ്യവസ്ഥകൾ അംഗീകരിക്കുന്ന കപ്പലുകളെ കോൺവോയ് ആയി ഹോർമുസ് കടത്തുന്നതാണ് സംവിധാനം. ഈ കപ്പലുകൾക്ക് അമേരിക്ക നാവിക സേനയുടെ അകമ്പടിയും ഉണ്ടാകും. ഹോർമുസ് വഴി രണ്ടാഴ്ചയായി കാര്യമായ ഗതാഗതം നടന്നിട്ടില്ല.
ടോൾ നൽകി ഒരു കപ്പൽ കടന്നിരുന്നു. കൂടാതെ ഇറാന്‍റെ പ്രത്യേക അനുമതിയോടെ ചൈനയുടെ കപ്പലും കടന്നുപോയി. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള കപ്പലുകളെ ഇറാൻ തടയുകയോ പിടിച്ചെടുക്കുകയോ ചെയ്തിരുന്നു. ഹോർമുസ് കടന്ന് എണ്ണ എത്താത്തതിനാൽ ലോകമെങ്ങും ഇന്ധനപ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. വിലവർദ്ധനയും ബാധിച്ചു തുടങ്ങി. ഇറാൻ യുദ്ധം അനാവശ്യമാണെന്നു വിലയിരുത്തിയ ജർമനിയിൽ നിന്ന് അയ്യായിരം അമേരിക്കൻ സൈനികരെ പിൻവലിക്കാനാണ് തീരുമാനം. അടുത്ത ആറുമാസം മുതൽ ഒരുവർഷത്തിനുള്ളിൽ ഇത്രയും സൈനികരെ പിൻവലിക്കുമെന്നാണ് പെന്‍റഗൺ വക്താവ് സീൻ പാർനെൽ അറിയിച്ചത്.
അമേരിക്കയെ ഇറാൻ അപമാനിച്ചുകൊണ്ടിരിക്കുകയാണെന്ന് ജർമൻ ചാൻസലർ ഫ്രഡറിക് മേഴ്സ് പറഞ്ഞതാണ് ട്രംപിനെ ഒടുവിൽ ചൊടിപ്പിച്ചത്. യുദ്ധത്തിന് കോൺഗ്രസിന്‍റെ അനുമതി മറികടക്കുന്നതിനായി ട്രംപ് പുതിയ വാദമുഖം ആവർത്തിക്കുകയാണ്. 60 ദിവസം പൂർത്തിയാകും മുൻപ് തന്നെ ഇറാൻ യുദ്ധം അവസാനിച്ചു കഴിഞ്ഞതായാണ് വാദം. 60 ദിവസത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്ന യുദ്ധത്തിനാണ് കോൺഗ്രസിന്‍റെ അനുവാദം വേണ്ടത്.



































