ചെന്നൈ: നോയിഡയിൽ നടന്ന തൊഴിലാളി സമരത്തിൻ്റെ മുഖ്യസൂത്രധാരനെ ഉത്തർപ്രദേശ് പൊലീസ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. ജംഷഡ്‌പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദം നേടിയ ആദിത്യ ആനന്ദ് എന്നയാളാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി (ട്രിച്ചി) റെയിൽവെ സ്റ്റേഷനിൽ നിന്നാണ് ഇയാളെ ഉത്തർപ്രദേശ് പൊലീസും തമിഴ്‌നാട് പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ പിടികൂടിയത്.
Also Read: നിതിൻ രാജിന്റെ മരണം; അറസ്റ്റിലായ ലോൺ ആപ്പ് നടത്തിപ്പുകാരെ റിമാൻഡ് ചെയ്‌തു
ഇദ്ദേഹത്തെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ ഉത്തർപ്രദേശ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
എൻ.ഐ.ടി ജംഷഡ്‌പൂരിലെ വിദ്യാർത്ഥിയായിരുന്ന ആദിത്യ ആനന്ദ്, സാങ്കേതിക വിദ്യ ഉപയോഗിച്ച് യുവാക്കളെ സംഘടിപ്പിക്കുന്നതിനും അക്രമങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നേതൃത്വം നൽകിയതായി പൊലീസ് പറയുന്നു. നോയിഡയിൽ പൊതുമുതൽ നശിപ്പിച്ചതിനും ക്രമസമാധാന നില തകർത്തതിനും ഇദ്ദേഹത്തിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ജനങ്ങളെ പ്രകോപിപ്പിച്ചു എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള പ്രധാന ആരോപണം. ട്രാൻസിറ്റ് റിമാൻഡിൽ നോയിഡയിൽ എത്തിച്ച് ഇദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യും.
അക്രമത്തിന് പിന്നിൽ മറ്റ് ഗ്രൂപ്പുകൾക്കോ വ്യക്തികൾക്കോ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. ഉയർന്ന വിദ്യാഭ്യാസം നേടിയ ഒരാൾ ഇത്തരമൊരു സമരത്തിനും അക്രമ സംഭവങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചത് പൊലീസിനെയും അധികൃതരെയും ഒരുപോലെ അമ്പരപ്പിച്ചിട്ടുണ്ട്. കേസിലെ മറ്റ് പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.






























