Home News Breaking News സംഘർഷം പടരുന്നു; ഇറാന്‍ ആക്രമണത്തില്‍ അബുദാബിയില്‍ ഒരു മരണം, ബഹ്റൈനിലും കുവൈത്തിലും സ്ഫോടനങ്ങള്‍

സംഘർഷം പടരുന്നു; ഇറാന്‍ ആക്രമണത്തില്‍ അബുദാബിയില്‍ ഒരു മരണം, ബഹ്റൈനിലും കുവൈത്തിലും സ്ഫോടനങ്ങള്‍

Advertisement

ദുബൈ. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉണ്ടായ യുഎസ്- ഇസ്രയേല്‍ വ്യോമാക്രമണത്തിന് പിന്നാലെ സംഘര്‍ഷ ഭരിതമായി പശ്ചിമേഷ്യ. ഇറാന്‍ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ ഇറാനില്‍ നിന്നും വടക്കന്‍ ഇസ്രയേല്‍ ലക്ഷ്യമിട്ട് പ്രത്യാക്രമണങ്ങള്‍ ഉണ്ടായി. പിന്നാലെ ബഹ്റൈന്‍, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലും സ്ഫോടനങ്ങള്‍ ഉണ്ടായതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഖത്തറിലെ യുഎസ് സൈനിക കേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഇറാന്‍ മിസൈല്‍ നിര്‍വീര്യമാക്കിയതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഘര്‍ഷ ഭീതിയുടെ പശ്ചാത്തലത്തില്‍ ദോഹയിലെ തന്ത്ര പ്രധാനമേഖലയില്‍ ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന മുന്നറിയിപ്പും ഖത്തര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ബഹ്റൈനിലും സ്ഫോടനങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് നാവികസേനയുടെ അഞ്ചാം കപ്പലിന്റെ ബഹ്റൈനിലെ ആസ്ഥാനം ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയെന്നാണ് വിവരം. യുഎഇ തലസ്ഥാനമായ അബുദാബിയില്‍ വലിയ സ്ഫോടന ശബ്ദം കേട്ടതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാനിൽ നിന്ന് വിക്ഷേപിച്ച നിരവധി മിസൈലുകൾ പ്രതിരോധിച്ചതായും, ആക്രമണത്തിൽ അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇറാനില്‍ ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാന്‍ തിരിച്ചടി തുടങ്ങിയത്.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഓഫീസിന് സമീപമാണ് ഇസ്രയേല്‍ – യുഎസ് സംയുക്ത ആക്രമണത്തില്‍ ഒരു സ്ഫോടനം നടന്നത്. 86 വയസുകാരനായ ഖമേനി ആ സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. അമേരിക്കയുമായി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹം അടുത്തിടെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതേസമയം, ഖമേനിയെ ടെഹ്റാനില്‍ നിന്ന് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്

Advertisement