തിരുവനന്തപുരം: ജയിൽ തടവുകാർക്ക് ഇനി മട്ടൻ കറി ലഭിച്ചേക്കില്ല. പകരം ചിക്കനോ മുട്ടയോ ഉൾപ്പെടുത്തണമെന്ന ശുപാർശയുമായി ജയിൽ മേധാവി എസ്. ശ്രീജിത്ത് ആഭ്യന്തരവകുപ്പിനെ സമീപിച്ചു. മട്ടൻ ഒഴിവാക്കുന്നതിലൂടെ തടവുകാരിലെ ജീവിതശൈലീരോഗങ്ങൾ കുറയ്ക്കുന്നതിനൊപ്പം ഭക്ഷണച്ചെലവിലും വൻ കുറവുണ്ടാക്കാമെന്നാണ് ശുപാർശയിലെ വിലയിരുത്തൽ.
മട്ടൻ കഴിക്കുന്നത് തടവുകാരിൽ ജീവിതശൈലീരോഗങ്ങൾ വർധിക്കാൻ കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന പഠനങ്ങൾ ജയിലുകളിലെ തടവുകാർക്കിടയിൽ നടത്തിയിട്ടുണ്ടെന്നും ശുപാർശയിൽ പറയുന്നു. ഇതിന് പുറമെ മട്ടൻ വാങ്ങുന്നതിനായി പ്രതിവർഷം 5.72 കോടി രൂപയോളം ചെലവഴിക്കുന്നുണ്ട്. മട്ടൻ ഒഴിവാക്കി പകരം ചിക്കനോ മുട്ടയോ നൽകുന്നതിലൂടെ ഈ ചെലവ് കുറയ്ക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.
നിലവിൽ ആഴ്ചയിൽ ഒരിക്കലാണ് ജയിലുകളിൽ മട്ടൻ നൽകുന്നത്. മിക്ക ജയിലുകളിലും ശനിയാഴ്ച 100 ഗ്രാം മട്ടൻ കറിയാണ് തടവുകാർക്ക് നൽകുന്നത്. വിശേഷ അവസരങ്ങളിലെ ഭക്ഷണത്തിലും മട്ടൻ കറി ഉൾപ്പെടുത്താറുണ്ട്. ഈ പതിവിന് മാറ്റം വരുത്താനാണ് പുതിയ ശുപാർശ.
ബ്രിട്ടീഷ് കാലം മുതൽ ജയിൽ ഭക്ഷണമെനുവിൽ മട്ടന് ഇടമുണ്ട്. പിന്നീട് പലതവണ ഭക്ഷണമെനു പരിഷ്കരിച്ചപ്പോഴും മട്ടന്റെ സ്ഥാനം നിലനിന്നു. പതിറ്റാണ്ടുകൾ നീണ്ട ഈ പതിവിനാണ് ഇപ്പോൾ മാറ്റം നിർദേശിച്ചിരിക്കുന്നത്.
ഏകദേശം മൂന്നാഴ്ച മുൻപാണ് ജയിൽ മേധാവി ശുപാർശ ആഭ്യന്തരവകുപ്പിന് സമർപ്പിച്ചത്. എന്നാൽ ഇതുവരെ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ല.




























