തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം ആറുമുതൽ രാത്രി 12 വരെ ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നേക്കുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. അന്തരീക്ഷ താപനില ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഗണ്യമായി വർധിച്ചതും കേന്ദ്ര വൈദ്യുതി നിലയങ്ങളിൽനിന്നും പവർ എക്സ്ചേഞ്ചിൽനിന്നുമുള്ള വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായതുമാണ് പ്രതിസന്ധിക്ക് കാരണം.
രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകത ഉയർന്ന സാഹചര്യത്തിൽ പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്തതും ഗ്രിഡ് ഫ്രീക്വൻസി കുറയുന്നതും നിയന്ത്രണത്തിന് കാരണമായേക്കും. രാജ്യത്തെ വൈദ്യുതി ലഭ്യതയിലെ 12,000 മെഗാവാട്ടിന്റെ കുറവ് പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്നും ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയത്തെ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത സെപ്റ്റംബർ മാസത്തിലെ മുൻകാല ശരാശരിയേക്കാൾ 500 മുതൽ 800 മെഗാവാട്ട് വരെ ഉയർന്നിട്ടുണ്ട്. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ആവശ്യകത വീണ്ടും 500 മുതൽ 600 മെഗാവാട്ട് വരെ ഉയരാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടാകുകയോ ഗ്രിഡ് ഫ്രീക്വൻസി താഴുകയോ ചെയ്താൽ ഇന്ന് വൈകുന്നേരം ആറിനും അർധരാത്രിക്കും ഇടയിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി. വ്യക്തമാക്കി.



























