പള്ളികളിൽ സ്ത്രീ പ്രവേശനത്തിന് വിലക്കില്ല; സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തിനിയമ ബോർഡ്
ന്യൂഡൽഹി: മുസ്ലിം പള്ളികളിൽ സ്ത്രീകൾ പ്രവേശിക്കുന്നതിന് യാതൊരുവിധ മതപരമായ വിലക്കുകളുമില്ലെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു. ശബരിമല യുവതീപ്രവേശന വിഷയത്തിനൊപ്പം പരിഗണിക്കുന്ന വിവിധ മതപരമായ അവകാശ ഹർജികളിലാണ് ബോർഡ് നിലപാട് വ്യക്തമാക്കിയത്.
പ്രവാചക വചനം ഉദ്ധരിച്ച് വാദം
പള്ളികളിൽ വരുന്നതിൽ നിന്ന് സ്ത്രീകളെ തടയരുതെന്ന് പ്രവാചകൻ തന്നെ വ്യക്തമാക്കിയിട്ടുള്ളതായി ബോർഡിന്റെ അഭിഭാഷകൻ എം.ആർ. ഷംഷാദ് കോടതിയിൽ പറഞ്ഞു. സ്ത്രീകൾക്ക് വീട്ടിലിരുന്ന് പ്രാർത്ഥിക്കാനുള്ള സൗകര്യമുണ്ട്. എന്നാൽ പള്ളിയിൽ വരണമെന്നുണ്ടെങ്കിൽ അതിന് തടസ്സമില്ല. പള്ളികളിൽ ദർഗകളിലേത് പോലെ ശ്രീകോവിൽ സങ്കൽപ്പമില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
“എല്ലാവരും പള്ളിയിലേക്ക് പോയാൽ കുട്ടികളെ ആര് നോക്കും എന്നതാണോ സ്ത്രീകൾ വീട്ടിൽ പ്രാർത്ഥിച്ചാൽ മതിയെന്ന് പറയുന്നതിന് പിന്നിലെ കാരണം?” – ജസ്റ്റിസ് അഹ്സാനുദ്ദിൻ അമാനുള്ള ചോദിച്ചു.
കോടതിയുടെ നിരീക്ഷണങ്ങൾ
വ്യക്തിപരമായ വിശ്വാസങ്ങളിൽ കോടതികൾ ഇടപെടരുതെന്ന ശശി തരൂർ എം.പിയുടെ നിലപാട് അഭിഭാഷകർ ഉദ്ധരിച്ചപ്പോൾ, അത് തരൂരിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമായി കാണാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
വാട്സാപ്പ് യൂണിവേഴ്സിറ്റി വേണ്ട
വാദപ്രതിവാദങ്ങൾക്കിടയിൽ വിവരങ്ങളുടെ ഉറവിടത്തെ സംബന്ധിച്ച് ജസ്റ്റിസ് ബി.വി. നാഗരത്ന നടത്തിയ പരാമർശം ശ്രദ്ധേയമായി. വിവരങ്ങൾ ഏത് ഉറവിടത്തിൽ നിന്നായാലും സ്വീകരിക്കണമെന്ന അഭിഭാഷകരുടെ വാദത്തോട് പ്രതികരിക്കവേ, “വാട്സാപ്പ് യൂണിവേഴ്സിറ്റി”യിൽ നിന്നുള്ള വിവരങ്ങൾ കോടതിക്ക് സ്വീകരിക്കാൻ കഴിയില്ലെന്ന് അവർ കർശനമായി പറഞ്ഞു.
ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ഒൻപതംഗ ഭരണഘടനാ ബെഞ്ചാണ് ഈ ഹർജികളിൽ വാദം കേൾക്കുന്നത്. ഏപ്രിൽ 28-ന് കേസിൽ വീണ്ടും വാദം തുടരും.































