class=”location”>തിരുവനന്തപുരം:
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പാമ്പ് കടിയേറ്റ് എട്ടു വയസ്സുകാരനും വീട്ടമ്മയും മരിച്ചു
തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ദീലിപിന്റെ മകൻ ദിക്ഷാൽ (8), കായംകുളം ചേരാവള്ളി സ്വദേശിനി സെലീന (42) എന്നിവരാണ് മരിച്ചത്. ഇവർക്ക് പുറമെ കുട്ടികളടക്കം അഞ്ചുപേർക്ക് കൂടി പാമ്പ് കടിയേറ്റതായാണ് വിവരം.
ഉറക്കത്തിനിടെ മരണം കവർന്ന ദിക്ഷാൽ
ചിറയിൻകീഴ് ആറ്റൂർമൂല സ്വദേശിയായ ദിക്ഷാലിന് തറയിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. പുലർച്ചെ കാലിന് വേദന അനുഭവപ്പെട്ട് കുട്ടി ഉണരുകയായിരുന്നു. ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്റിവെനം നൽകാൻ വൈകിയതായി ബന്ധുക്കൾ ആരോപിക്കുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശാർക്കര ശ്രീചിത്തിരവിലാസം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ദിക്ഷാൽ.
വിവാഹ സൽക്കാരത്തിന് എത്തിയ സെലീനയ്ക്ക് ദാരുണാന്ത്യം
കായംകുളം ചേരാവള്ളി സ്വദേശിനി സെലീന ബന്ധുവീട്ടിലെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. രാത്രി ഏഴരയോടെ വീടിന് പുറത്തുവെച്ചാണ് പാമ്പ് കടിയേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി അഞ്ചുപേർക്ക് കൂടി പാമ്പ് കടിയേറ്റ വാർത്തകൾ പുറത്തുവരുന്നുണ്ട്. കഠിനംകുളം സ്വദേശികളായ അശ്വതി (32), ദുർഗ (17) എന്നിവരടക്കമുള്ളവർ ഇപ്പോൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.































