Home Blog Page 977

മലയാളികൾക്ക് സന്തോഷവാർത്ത; കേരളത്തിന് മൂന്നാം വന്ദേഭാരത്: പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാ​ഗ് ഓഫ് ചെയ്തു

ന്യൂഡൽഹി: കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദരമോദി ഫ്ലാ​ഗ് ഓഫ് ചെയ്തു. ഓൺലൈനായിട്ടാണ് ഫ്ലാ​ഗ് ഓഫ് നിർവഹിച്ചത്. എറണാകുളം-ബെം​ഗളൂരു റൂട്ടിലോടുന്ന വന്ദേഭാരതിന്റെ ട്രയൽ റൺ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രത്യേക വേദി സജ്ജമാക്കി‌യിരുന്നു.

പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകൻ തമിഴ്നാട്ടില്‍; നിര്‍ണായക തെളിവുകള്‍ പൊലീസിന്, ഭാര്യയെ ഫോണിൽ വിളിച്ചു

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകൻ തമിഴ്നാട്ടിലുണ്ടെന്ന് വിവരം. ഇക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചു. കോയമ്പത്തൂരിൽ നിന്ന് ബാലമുരുകൻ ഭാര്യയെ ഫോണിൽ വിളിച്ചു എന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാത്രി 9.45ഓടെയാണ് തമിഴ്നാട് പൊലീസിന്‍റെ കസ്റ്റഡിയിൽ നിന്നാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ കോയമ്പത്തൂരിലെത്തി. കോയമ്പത്തൂരില്‍ നിന്ന് ബാലമുരുകൻ ഭാര്യയെ ഫോണില്‍ വിളിച്ചു. വഴിയാത്രക്കാരന്‍റെ മൊബൈല്‍ ഫോണ്‍ വാങ്ങിയായിരുന്നു ഫോണ്‍ വിളി. തെങ്കാശിയിലാണ് ബാലമുരുകന്‍റെ ഭാര്യ താമസിക്കുന്നത്. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ബാലമുരുകനായി തെരച്ചില്‍ നടത്തുകയാണ് പൊലീസ്. തമിഴ്നാടിന്‍റെ ക്യൂ ബ്രാഞ്ചുമായി സഹകരിച്ചാണ് അന്വേഷണം. ഭാര്യയെ വിളിക്കാന്‍ ബാലമുരുകന് ഫോൺ നൽകിയ ആളെ ക്യൂ ബ്രാഞ്ച് ചോദ്യം ചെയ്തു. അത്യാവശ്യ കാര്യം എന്ന് പറഞ്ഞാണ് ഫോൺ വാങ്ങിയതെന്നാണ് വഴിയാത്രക്കാരന്‍റെ മൊഴി.

രക്ഷപ്പെട്ടത് വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെ
ബാലമുരുകനെതിരെ തമിഴ്നാട്ടിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ വിരുനഗറിലെ കോടതിയിൽ ഹാജരാക്കി വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു സംഭവം. ജയിലിന്റെ മുമ്പിൽ വെള്ളം വാങ്ങാൻ നിർത്തിയപ്പോൾ കാറിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകനായി തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ മേയിൽ തമിഴ്നാട് പൊലീസ് വാഹനത്തിൽ നിന്ന് സമാനമായി രീതിയിൽ രക്ഷപ്പെട്ടിരുന്നു. മോഷ്ടിച്ച ബൈക്കിലാണ് അന്ന് രക്ഷപ്പെട്ടത്. ബാലമുരുകനെ കണ്ടെത്താൻ തൃശൂരിൽ വ്യാപകമായ തെരച്ചിൽ നടത്തുകയാണ് പൊലീസ്. രക്ഷപ്പെട്ട പ്രതി ബൈക്കുമായി കടന്നു കളയാനുള്ള സാധ്യതയുണ്ടെന്നും ഇതിനാൽ ബൈക്ക് മോഷണം എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്താൽ ഉടനെ പൊലീസിനെ അറിയിക്കണമെന്നുമാണ് നിര്‍ദേശം. ബൈക്കിൽ താക്കോൽ അടക്കം വക്കരുതെന്നും നിര്‍ദേശമുണ്ട്.

ബാലമുരുകനെകുറിച്ച് വിവരം കിട്ടുന്നവര്‍ അറിയിക്കണം

ബാലമുരുകനെക്കുറിച്ച് വിവരം ലഭിക്കന്നവര്‍ പൊലീസിനെ അറിയിക്കണമെന്ന് വിയ്യൂര്‍ എസ്എച്ച്ഒ അറിയിച്ചു. തമിഴ്നാട് തെങ്കാശി ജില്ലയിലെ കിളിയാനി ഗ്രാമത്തിലെ അമ്മൻ കോവിൽ സ്ട്രീറ്റിൽ താമസിക്കുന്ന ബാലമുരുകന് 44 വയസുണ്ട്. രക്ഷപ്പെടുമ്പോള്‍ കറുത്ത ഷര്‍ട്ടും വെള്ള മുണ്ടുമാണ് വേഷം. രക്ഷപ്പെട്ട ബാലമുരുകൻ വീട്ടിലെത്താൻ സാധ്യതയുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. വിവരം ലഭിക്കന്നവര്‍ അറിയിക്കേണ്ട നമ്പര്‍: 9497947202 (വിയ്യൂര്‍ എസ്എച്ച്ഒ)

ചൈനയുടെ രഹസ്യനീക്കം! സൈനിക സന്നാഹങ്ങള്‍ വര്‍ധിപ്പിച്ചു; മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ വന്‍ വര്‍ധനവ്

ബീജിങ്: ചൈന തങ്ങളുടെ മിസൈൽ ഉത്പാദന കേന്ദ്രങ്ങൾ 2020 മുതൽ വൻതോതിൽ വികസിപ്പിക്കാൻ തുടങ്ങിയതായി റിപ്പോര്‍ട്ട്. യു എസ് സൈന്യത്തെ പ്രതിരോധിക്കാനും മേഖലയിലെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുമുള്ള ചൈനയുടെ തന്ത്രപരമായ നീക്കമാണിതെന്നും സി എൻ എൻ. പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളുടെയും ഔദ്യോഗിക രേഖകളുടെയും വിശകലന റിപ്പോർട്ടിൽ പറയുന്നു.

ആണവശേഷിയും ഉത്പാദന വിപ്ലവവും

പ്രസിഡൻ്റ് ഷി ജിൻപിങ് 2012-ൽ അധികാരത്തിൽ വന്നതുമുതൽ പീപ്പിൾസ് ലിബറേഷൻ ആർമിയെ ‘ലോകോത്തര’ നിലവാരത്തിലേക്ക് ഉയർത്താൻ കോടിക്കണക്കിന് ഡോളറാണ് നിക്ഷേപിച്ചിട്ടുള്ളത്. ഈ വിപുലീകരണത്തിൻ്റെ പ്രധാന കേന്ദ്രം, ചൈനയുടെ ആണവ ശേഖരം കൈകാര്യം ചെയ്യുന്ന പി എൽ എ റോക്കറ്റ് ഫോഴ്സ് (PLARF) ആണ്. തന്ത്രപരമായ പ്രതിരോധത്തിൻ്റെ നെടുംതൂണാണ് ഈ സേനയെന്ന് ഷി ജിൻപിങ് വിശേഷിപ്പിച്ചിരുന്നു. മിസൈൽ ഉത്പാദനവുമായി ബന്ധമുള്ള 136 കേന്ദ്രങ്ങളിൽ 60 ശതമാനത്തിലധികം സൈറ്റുകളിലും വൻതോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായാണ് റിപ്പോര്‍ട്ട്.

2020-ൻ്റെ തുടക്കം മുതൽ 2025 അവസാനത്തോടെ, ഈ കേന്ദ്രങ്ങളിൽ 20 ലക്ഷം ചതുരശ്ര മീറ്ററിലധികം പുതിയ നിർമ്മിത ഇടങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. ആയുധ വികസനത്തിനായി പുതിയ ടവറുകൾ, ബങ്കറുകൾ, ഹാങ്ങറുകൾ എന്നിവയാണ് ഉപഗ്രഹ ചിത്രങ്ങളിൽ പ്രധാനമായും കാണുന്നത്. ഇവയെല്ലാം ലക്ഷ്യമിടുന്നത് ഗ്രാമീണ മേഖലകളെ അതിവേഗം സൈനിക വ്യാവസായിക കേന്ദ്രങ്ങളാക്കി മാറ്റാനാണ്. ഹ്രസ്വദൂര, ഹൈപ്പർസോണിക്, ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകളുടെ (ICBMs) ഉത്പാദന ശേഷി കുത്തനെ വർദ്ധിപ്പിക്കാനും ചൈന ലക്ഷ്യമിടുന്നു.

ആഗോള ആശങ്കയും തായ്വാൻ തന്ത്രവും

ചൈനയുടെ ഈ നീക്കം ആഗോളതലത്തിൽ പുതിയ ആയുധമത്സരത്തിന് തുടക്കമിടുന്നതായി വിദഗ്ധർ വിലയിരുത്തുന്നു. പസഫിക് ഫോറം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വില്യം ആൽബെർക് ഈ സംഭവവികാസത്തെ ഒരു പുതിയ ആയുധമത്സരത്തിൻ്റെ പ്രാരംഭ ഘട്ടമായിട്ടാണ് വിലിയിരുത്തുന്നത്. 2023 മുതൽ ചൈന തങ്ങളുടെ ആണവായുധ ശേഖരം, പ്രതിവർഷം ഏകദേശം 100 വാർഹെഡുകൾ എന്ന നിരക്കിൽ മറ്റ് രാജ്യങ്ങളേക്കാൾ വേഗത്തിലാണ് വർദ്ധിപ്പിക്കുന്നത്. എന്നാൽ യുഎസ്, റഷ്യൻ ശേഖരത്തെ അപേക്ഷിച്ച് ചൈനയുടെ ആകെ ശേഖരം ഇപ്പോഴും വളരെ പിന്നിലാണ്.

പുതുതായി വികസിപ്പിച്ച ഈ കേന്ദ്രങ്ങളിൽ ഉത്പാദിപ്പിക്കുന്ന മിസൈലുകൾ, തായ്‌വാനെ ലക്ഷ്യം വെച്ചുള്ള ചൈനയുടെ സൈനിക തന്ത്രത്തിലെ (PLA) പ്രധാന ഘടകമായാണ് വിദഗ്ധർ കാണുന്നത്. ഒരു യുദ്ധമുണ്ടായാൽ, യുഎസ് നാവികസേനയെ ഉൾക്കടലിൽ നിന്ന് അകറ്റി നിർത്താൻ ലക്ഷ്യമിട്ടുള്ള ‘ആൻ്റി-ആക്സസ് ഡെനിയൽ ബബിൾ’എന്ന തന്ത്രത്തിന് ഈ മിസൈലുകൾ നിർണ്ണായകമാണ് വിദഗ്ധര്‍ പറയുന്നു. തായ്‌വാനിലേക്ക് സൈനിക പിന്തുണ എത്തിക്കുന്ന എയർപോർട്ടുകളും തുറമുഖങ്ങളും തകർക്കുക എന്നതാണ് ഈ തന്ത്രം ലക്ഷ്യമിടുന്നത്.

ഇന്ത്യയുമായുള്ള ബന്ധം വഷളാകാൻ സാധ്യത

ചൈന തങ്ങളുടെ മിസൈൽ നിർമ്മാണ കേന്ദ്രങ്ങൾ വൻതോതിൽ വികസിപ്പിക്കുന്ന സാഹചര്യത്തിൽ, ഈ സൈനിക നീക്കം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള ഭൗമരാഷ്ട്രീയ ബന്ധം കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഈ സംഭവവികാസം മേഖലയിൽ ഒരു പുതിയ ആയുധമത്സരത്തിന് തുടക്കമിട്ടേക്കാമെന്ന മുന്നറിയിപ്പും ഉണ്ട്. പസഫിക് ഫോറം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ അനലിസ്റ്റ് വില്യം ആൽബെർക് ചൂണ്ടിക്കാട്ടിയതുപോലെ, ചൈന ഒരു ആഗോള വൻശക്തിയായി സ്വയം സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. ചൈനയുടെ വർദ്ധിച്ചുവരുന്ന ഈ മിസൈൽ ശേഷി അമേരിക്ക, ജപ്പാൻ, തായ്‌വാൻ എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയുമായുള്ള ബന്ധത്തിലും സങ്കീർണ്ണതകൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചൈന നടത്തുന്ന ഈ വൻ നിക്ഷേപം, മേഖലയിലെ മറ്റ് രാജ്യങ്ങളെയും സമാനമായ ആയുധ വർദ്ധനവിന് പ്രേരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

ഡൽഹിയിൽ വൻ തീപ്പിടുത്തം,ഒരു മരണം

ന്യൂഡെല്‍ഹി.ഡൽഹിയിൽ വൻ തീപ്പിടുത്തം.റിഥാല മെട്രോ സ്റ്റേഷന് സമീപം ചേരി പ്രദേശത്താണ് തീപ്പിടുത്തം.ഒരാൾ മരിച്ചു. ഒരാൾക്ക് പരുക്ക്.തീപിടുത്തത്തിൽ നൂറുകണക്കിന് കുടിലുകൾ കത്തിനശിച്ചു.എട്ട് മണിക്കൂറിലധികം നീണ്ട ശ്രമത്തിൽ അഗ്നിശമന സേന തീയണച്ചു,ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.

അനാസ്ഥകാരണം രോഗി മരിച്ച സംഭവം,ഡോക്ടർമാർക്കെതിരെ കേസെടുക്കണമെന്ന നിലപാടിൽ ഉറച്ചു മരിച്ച വേണുവിന്റെ കുടുംബം

ചവറ.തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയുടെ അനാസ്ഥകാരണം രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെ കേസെടുക്കണമെന്ന നിലപാടിൽ ഉറച്ചു മരിച്ച വേണുവിന്റെ കുടുംബം. രണ്ട് ഡോക്ടർമാരുടെ പേര് സഹിതമാണ് സിന്ധു പരാതി നൽകിയിരിക്കുന്നത്. ഈ പരാതിയിലാണ് ഡോക്ടർമാർക്കെതിരെ കേസെടുക്കണമെന്ന് കുടുംബം പറയുന്നത്. അടിയന്തരമായി ആൻജിയോഗ്രാം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വേണുവിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ജീവനക്കാരുടെ പെരുമാറ്റം വളരെ മോശമായിരുന്നു എന്നും കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും വേണു പുറത്തുവിട്ട ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.

ഈ സംഭാഷണം ആരോഗ്യവ ഗുപ്പിനെ വെട്ടിലാക്കി. വേണുവിന്റെ മരണം ഒറ്റപ്പെട്ട സംഭവമല്ല എന്നും, ആരോഗ്യ വകുപ്പിന്റെ സിസ്റ്റം തകർന്നതിന്റെ ഒടുവിലത്തെ ഇരയാണ് വേണു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അതേസമയം വീഴ്ചയുണ്ടായിട്ടില്ലെന്ന് മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗം ഡോക്ടർമാർ ആവർത്തിച്ചു പറയുന്നത്.

അതേസമയം വേണു ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കും.അന്വേഷണ സംഘം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ മൊഴിയെടുത്തു.ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡോക്ടർ ടി കെ പ്രേമലതയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.

ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ഇരുപതാം വാർഷിക ആഘോഷങ്ങൾ

ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിന്റെ ഇരുപതാമത് വാർഷികാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 8 ശനിയാഴ്ച ഉച്ചയ്ക്ക് 1 ന് പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ നിർവ്വഹിക്കും. റവ. ഫാദർ റോയ് ജോർജ് കട്ടച്ചിറ അനുഗ്രഹപ്രഭാഷണം നടത്തും. കൊല്ലം സഹോദയയുടെ നേതൃത്വത്തിൽ നടന്ന ഒളിമ്പ്യാട് ഗേറ്റ് വേ 2025 ലെ സ്കോളർഷിപ്പിൽ ആദ്യ റാങ്കുകൾ നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും
ഇരുപത് വർഷങ്ങളിലെ ഉയർച്ചയുടെയും വളർച്ചയുടെയും പടവുകളുടെ പ്രകടനമായി വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികളും സ്കൂളിന്റെ നൈപുണ്യ വികസനപരിപാടികളിലൂടെ കുട്ടികൾ ആർജ്ജിച്ചെടുത്ത ഗാനമേള, മൂകാഭിനയം, മ്യൂസിക്കൽ കോമഡി സ്കിറ്റ്, സംഘനൃത്തം,സിനിമാറ്റിക് ഡാൻസ് തുടങ്ങിയവയുടെ അവതരണങ്ങളും ഉണ്ടാകും

വാഹനാപകടം കേസിൽ ഡെമ്മി പ്രതിയെ ഹാജരാക്കി, കേസ്

പാലാ. വാഹനാപകട കേസിൽ ഡെമ്മി പ്രതിയെ ഹാജരാക്കി.
ഓട്ടോറിക്ഷയിലിടിച്ച് വാഹനം നിര്‍ത്താതെ പോയ സംഭവത്തിലാണ് ഡെമ്മി പ്രതിയെ ഹാജരാക്കിയത് . സംഭവത്തിൽ വാഹനം ഉടമയ്ക്ക് എതിരെ പോലീസ് കേസെടുത്തു .

ഇന്നലെയാണ് പാലായിൽ ഓട്ടോറിക്ഷയിൽ toyota കാർ ഇടിക്കുന്നത്. അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു . സംഭവത്തിനുശേഷം പോലീസ് വാഹനം സ്റ്റേഷനിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് വാഹന ഉടമയോട് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടപ്പോഴാണ് ഡെമ്മി പ്രതിയെ സ്റ്റേഷനിൽ ഹാജരാക്കിയത് .തുടർന്ന് പോലീസിയാളെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ കഥ പുറത്തുവന്നത് . പാലാ സ്വദേശിയായ ജോര്‍ജ്ജുകുട്ടി ആനിത്തോട്ടത്തിന്റെതാണ് വാഹനം. ഇയാളാണ് അപകടമുണ്ടാക്കിയ വാഹനവും ഡെമ്മിഡ്രൈവരെയും പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയത് .ആദ്യം സംശയം ഒന്നും തോന്നിയില്ലെങ്കിലും.വിശദമായ ചോദ്യം ചെയ്യലിൽ ഡെമ്മിപ്രതി സത്യം പറയുകയായിരുന്നു. ഡെമിപ്രതിയ സ്റ്റേഷനിൽ എത്തിച്ച് തല ഊരാൻ ആയിരുന്നു യഥാർത്ഥ പ്രതി ശ്രമിച്ചത് .സംഭവ സമയത്ത് ഡെമ്മി പ്രതി
സ്ഥലത്ത് ഇല്ലായിരുന്നുവെന്നും കണ്ടെത്തി. ഇരുവർക്കും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട് .സത്യാവസ്ഥ പോലീസ് അറിഞ്ഞതോടെ യഥാർത്ഥ വാഹന ഉടമ ഒളിവിൽ പോയി. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചിട്ടുണ്ട്. അതേസമയം അപകടത്തിൽ പരിക്കേറ്റ സ്ത്രീയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്

സംസ്ഥാന സ്കൂൾ ശാസ്ത്രമേള ഉദ്ഘാടനത്തിന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പങ്കെടുത്തതിൽ പ്രതിഷേധം

പാലക്കാട്ട്. സംസ്ഥാന സ്കൂൾ ശാസ്ത്രമേള ഉദ്ഘാടനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പങ്കെടുത്തതിൽ പ്രതിഷേധം. മോയൻസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ നിന്ന് ബിജെപി നഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാർ ഇറങ്ങി പോയി. മന്ത്രിമാരായ വി.ശിവൻകുട്ടി, എം.ബി രാജേഷ് എന്നിവർ പങ്കെടുത്ത പരിപാടിയിലാണ് പ്രതിഷേധം. നേരത്തെ ശാസ്ത്രമേള സ്വാഗത സംഘ രൂപീകരണ യോഗത്തിൽ പങ്കെടുക്കരുതെന്ന് കാണിച്ചു മന്ത്രി ശിവൻകുട്ടി രാഹുലിന് കത്തു നൽകിയിരുന്നു.

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ഉദ്ഘാടന പരിപാടിയിൽ നിന്നാണ് ബിജെപി കൗൺസിലർ ഇറങ്ങിപ്പോയത്. ഉദ്ഘാടന സഭയുടെ വേദിയിലേക്ക് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കയറിച്ചെന്നതോടെ ബിജെപി കൗൺസിലറും നഗരസഭാ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയുമായ മിനി കൃഷ്ണകുമാർ ഇറങ്ങി പോവുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്കെതിരെ ഉയർന്ന ഗുരുതര ലൈംഗിക പീഡനം ആരോപണങ്ങൾക്ക് പിന്നാലെ രാഹുലിനൊപ്പം വേദി പങ്കിടരുത് എന്ന് പാർട്ടി നിർദ്ദേശം നൽകിയിരുന്നതിനാൽ അത് പാലിക്കുകയാണ് താൻ ചെയ്തത് എന്നും മിനി കൃഷ്ണകുമാർ പറഞ്ഞു.

എന്നാൽ ഇതേ ശാസ്ത്രോത്സവം പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗത്തിൽ നിന്നും രാഹുലിനെ ഒഴിവാക്കുകയും രാഹുലിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്ത വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയും മന്ത്രി എം ബി രാജേഷും സിപിഐഎം എംഎൽഎമാരും രാഹുലുമായി വേദി പങ്കിട്ടു. വിഷയത്തിൽ പ്രതികരിക്കാൻ മന്ത്രി എം ബി രാജേഷ് തയ്യാറായില്ല. നേരത്തെ ഡിവൈഎഫ്ഐയും സിപിഎമ്മും ഉൾപ്പെടെ രാഹുൽ മാങ്കൂട്ടത്തിലുമായി സഹകരിക്കില്ല എന്ന നിലപാട് സ്വീകരിച്ചിരുന്നു.

മലപ്പുറം കോട്ടക്കലിൽ വ്യാപാര സ്ഥാപനം തീപിടിത്തം: കെട്ടിടത്തിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി

മലപ്പുറം: മലപ്പുറം കോട്ടക്കലിൽ വ്യാപാര സ്ഥാപനം തീപിടിച്ച് കത്തിനശിച്ചു. കെട്ടിടത്തിൽ കുടുങ്ങിയ മൂന്ന് പേരെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. നാലോളം ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.


പ്ലാസ്റ്റിക് സാധനങ്ങൾ വിൽപ്പന നടത്തുന്ന രണ്ടു നിലക്കെട്ടിടത്തിന് രാവിലെ 5.30ഓടെയാണ് തീ പടർന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് കട പുതുക്കി പണിതതെന്ന് നാട്ടുകാർ പറയുന്നു. തീപിടിത്തതിന് കാരണം എന്തെന്ന് വ്യക്തമല്ല.

തിരുവനന്തപുരം നഗരത്തിന്റെ സ്വപ്ന മെട്രോപദ്ധതി യാഥാർത്ഥ്യത്തിലേക്ക്

തിരുവനന്തപുരം. നഗരത്തിന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നു. മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് മുഖ്യമന്ത്രി അംഗീകാരം നൽകി. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.

തിരുവനന്തപുരം നഗരത്തിന്റെ കാലങ്ങളായുള്ള ആവശ്യത്തിന്റെ ആദ്യഘട്ട അലൈൻമെന്റിനാണ് സർക്കാർ അംഗീകാരം നൽകിയത്. പാപ്പനംകോട് നിന്ന് ആരംഭിച്ച്‌ കിള്ളിപ്പാലം പാളയം ശ്രീകാര്യം കഴക്കൂട്ടം ടെക്നോപാർക്ക് കൊച്ചുവേളി വിമാനത്താവളം വഴി ഇഞ്ചക്കലിൽ അവസാനിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ടെക്നോപാർക്കിന്റെ 3 ഫേസുകൾ വിമാനത്താവളം തമ്പാനൂർ ബസ് സ്റ്റാൻഡ് റെയിൽവേ സ്റ്റേഷൻ സെക്രട്ടറിയേറ്റ് കോളേജ് എന്നിവ ആദ്യഘട്ടത്തിൽ ഉൾപ്പെടും . 31 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 27 സ്റ്റേഷനുകളും അതിൽ മൂന്ന് ഇന്റർ ചെയ്ഞ്ച് സ്റ്റേഷനുകളും ഉണ്ടാകും. മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം ഉള്ളൂർ പട്ടം എന്നീ മേൽപ്പാലങ്ങളുടെ നിർമാണ ചുമതല നേരത്തെ തന്നെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ ഏൽപ്പിച്ചിരുന്നു . തിരുവനന്തപുരത്തിന്റെ ഭാവി വികസനത്തിന് റെയിൽ പദ്ധതി ഗതിവേഗം പകരും എന്നാണ് പ്രതീക്ഷ.