ന്യൂയോർക്ക് : ഫിഫ ലോകകപ്പിൽ രണ്ടാം മത്സരത്തിനിറങ്ങുന്ന ബ്രസീൽ നാളെ ഹെയ്തിയെ നേരിടും. പരിക്ക് ഭേദമാകാത്തതിനാൽ സൂപ്പർ താരം നെയ്മർ ജൂനിയർ നാളത്തെ മത്സരത്തിലും കളിക്കില്ല. അഞ്ച് തവണ ലോകകപ്പ് ജേതാക്കളായ ബ്രസീൽ, ഈ ടൂർണമെന്റിൽ ഇതുവരെ തങ്ങളുടെ നിലവാരത്തിനൊത്ത പ്രകടനം കാഴ്ചവെക്കുന്നതിൽ പരാജയപ്പെട്ടു.
മികച്ച താരങ്ങളുണ്ടായിട്ടും ബ്രസീലിന്റെ തനത് ശൈലിയിലുള്ള ഫുട്ബോൾ പുറത്തെടുക്കാനാകുന്നില്ലെന്ന വിമർശനം ശക്തമാണ്. കഴിഞ്ഞ മത്സരത്തിൽ മൊറോക്കോയ്‌ക്കെതിരെ ബ്രസീൽ പതറിയിരുന്നു. പ്രമുഖ പരിശീലകൻ കാർലോ ആഞ്ചലോട്ടി ചുമതലയേറ്റെടുത്തിട്ടും ടീമിന്റെ പ്രകടനത്തിൽ വലിയ മാറ്റങ്ങളൊന്നും പ്രകടമായില്ല. ഗോൾ നേടുന്നതിൽ മാത്രമല്ല, കൃത്യമായി പന്ത് കൈമാറുന്നതിലും താരങ്ങൾ പ്രയാസപ്പെടുന്നത് ആരാധകരെ നിരാശരാക്കി.
വിനീഷ്യസ് ജൂനിയർ, റഫീഞ്ഞ, കാസെമിറോ, മാർക്വിന്യോസ് തുടങ്ങിയ ലോകോത്തര താരങ്ങൾ അണിനിരന്നിട്ടും, ടീമിലെ ഒത്തിണക്കമില്ലായ്മയും അവസരങ്ങൾ സൃഷ്ടിക്കുന്നതിലെ വീഴ്ചയും ബ്രസീലിന് തിരിച്ചടിയാകുന്നുണ്ട്. അടുത്ത മത്സരം സ്കോട്ട്ലൻഡിനെതിരെ ആയതിനാൽ, നാളത്തെ മത്സരം ബ്രസീലിന് നിർണായകമാണ്.






























