Home Blog Page 976

ബാങ്കില്‍ പണയത്തില്‍ ഇരിക്കുന്ന സ്വര്‍ണം തിരിച്ചെടുക്കാന്‍ സഹായിക്കണമെന്നു പറഞ്ഞ് സമീപിച്ച് യുവാവിനെ കബളിപ്പിച്ച് 1,35,000 രൂപ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍

ബാങ്കില്‍ പണയത്തില്‍ ഇരിക്കുന്ന സ്വര്‍ണം തിരിച്ചെടുക്കാന്‍ സഹായിക്കണമെന്നു പറഞ്ഞ് സമീപിച്ച് യുവാവിനെ കബളിപ്പിച്ച് 1,35,000 രൂപ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. അശമന്നൂര്‍ നെടുങ്ങപ്ര കൂടംചിറത്ത് ലിബില ബേബി (29)യെയാണ് പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബാങ്കില്‍ പണയത്തില്‍ ഇരിക്കുന്ന സ്വര്‍ണം എടുത്തു വില്‍ക്കാന്‍ സഹായിക്കും എന്ന് അശമന്നൂര്‍ സ്വദേശി പത്രത്തില്‍ പരസ്യം ചെയ്തിരുന്നു. ഇതു കണ്ടാണ് യുവതി ഇയാളുമായി ബന്ധപ്പെട്ടത്. കോലഞ്ചേരിയിലെ ബാങ്കില്‍ സ്വര്‍ണം പണയം വച്ചിട്ടുണ്ടെന്നും ഇത് എടുക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനായി ഒരു ലക്ഷം രൂപ പണമായും 35,000 രൂപ ഗൂഗിള്‍ പേ വഴിയും വാങ്ങിയശേഷം ഇവര്‍ മുങ്ങുകയായിരുന്നു.
ഇന്‍സ്‌പെക്ടര്‍ സി എല്‍ ജയന്‍, എസ്‌ഐമാരായ കെ ജി ബിനോയ്, ജി ശശിധരന്‍, എഎസ്‌ഐമാരായ ബിജു ജോണ്‍, സുരേഷ് കുമാര്‍, മഞ്ജു ബിജു, സീനിയര്‍ സിപിഒമാരായ റിതേഷ്, ആശ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 89,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 11,185 രൂപ നല്‍കണം. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഇടിഞ്ഞ് പവന് ഏകദേശം 9000 രൂപ കുറഞ്ഞ ശേഷം ഒക്ടോബര്‍ 29 മുതല്‍ വില ഉയരുന്നതാണ് ദൃശ്യമായത്. ഈ മാസം മൂന്നിന് 90,000 കടന്നും സ്വര്‍ണവില കുതിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിൽ 89,000നും 90,000നും ഇടയില്‍ സ്വര്‍ണവില ചാഞ്ചാടി നില്‍ക്കുന്നതാണ് ദൃശ്യമായത്.

പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗങ്ങൾ തുടങ്ങിയവ  ഉള്ളവർക്ക് അമേരിക്കയിൽ കുടിയേറുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി ട്രംപ്

പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗങ്ങൾ തുടങ്ങിയവ  ഉള്ളവർക്ക് അമേരിക്കയിൽ കുടിയേറുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി പ്രസിഡന്റ് ഡൊണാൾഡ‍് ട്രംപ്. ഇത്തരം ജീവിതശൈലി രോഗങ്ങൾ ഉള്ളവർക്ക് വിസ നിഷേധിക്കാമെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പുറത്തുവിട്ട മാർഗനിർദേശങ്ങളിലുള്ളത്.
ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ അമേരിക്കൻ സർക്കാരിന് ബാധ്യതയായേക്കാമെന്നും പൊതുവിഭവങ്ങൾ ചോർത്തിയേക്കാമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. അമേരിക്കൻ എംബസികൾക്കും കോൺസുലേറ്റുകൾക്കും ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ അയച്ചുവെന്നും വാഷിങ്ടൺ ആസ്ഥാനമാക്കിയുള്ള കെഎഫ്എഫ് ഹെൽത്ത് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

സാംക്രമിക രോഗങ്ങൾ, വാക്സിനേഷൻ ചരിത്രം, മാനസികാരോഗ്യ പ്രശ്നങ്ങൾ, പകർച്ചവ്യാധികൾ തുടങ്ങിയവ നേരത്തേതന്നെ വിസ പൂർത്തീകരണ പ്രക്രിയയിൽ പരിശോധിക്കാറുണ്ട്. പുതിയ മാർഗനിർദേശം കൂടി വന്നതോടെ ഈ പട്ടികയിലേക്ക് പുതിയ രോഗങ്ങൾ കൂടി പരിശോധിക്കപ്പെടും.

വിസ അപേക്ഷിക്കുന്നയാളുടെ ആരോഗ്യം കൂടി കണക്കിലെടുക്കണമെന്നും ലക്ഷക്കണക്കിന് ഡോളർ ചികിത്സാചെലവ് വരുന്ന ഹൃദ്രോഗങ്ങൾ, ശ്വാസകോശ പ്രശ്നങ്ങൾ, കാൻസർ, പ്രമേഹം, നാഡീസംബന്ധമായ തകരാറുകൾ തുടങ്ങിയവയ്ക്കുള്ള സ്ക്രീനിങ് നടത്തിയിരിക്കണമെന്നും നിർദേശത്തിലുണ്ട്. അപേക്ഷകർ ചികിത്സാ ചെലവുകൾ വഹിക്കാൻ പ്രാപ്തിയുള്ളവരാണോ എന്ന് വിസാ ഓഫീസർമാർ പരിശോധിക്കുകയും വേണം. ഇത്തരം ആരോഗ്യപ്രശ്നങ്ങൾ വന്നാൽ സർക്കാർ സഹായം തേടാതെ ജീവിതകാലമുടനീളം ചെലവ് വഹിക്കാനുള്ള സാമ്പത്തികാവസ്ഥ അപേക്ഷകനുണ്ടോ എന്നതാണ് പരിശോധിക്കേണ്ടത്.

ഇതുകൂടാതെ മക്കൾ, മാതാപിതാക്കൾ തുടങ്ങി അപേക്ഷകനെ ആശ്രയിച്ച് കഴിയുന്നവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും വൈകല്യങ്ങളും ഉണ്ടോയെന്നതും പരിശോധിക്കണമെന്ന് നിർദേശമുണ്ട്.

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു

കേരളത്തിലെ ട്രെയിൻ ഗതാഗത രംഗത്ത് പുതിയ നാഴികക്കല്ലായി എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു. ഇതോടെ സംസ്ഥാനത്ത് സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം മൂന്നായി. പുതിയ എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കും.
വാരാണസിയിൽ നടന്ന ചടങ്ങിൽ വെച്ചാണ് കേരളത്തിലേത് അടക്കം നാല് വന്ദേഭാരത് സർവീസുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തത്. രാവിലെ 8 മണി മുതൽ 8.40 വരെയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.

എറണാകുളം – ബംഗളൂരു റൂട്ടിലെ ഏറ്റവും വേഗമേറിയ ട്രെയിനാണിത്. ബുധനാഴ്ചകളിൽ സർവീസ് ഉണ്ടായിരിക്കുന്നതല്ല. കെഎസ്ആർ ബംഗളൂരുവിൽ നിന്ന് രാവിലെ 5.10 ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തിച്ചേരും. തിരികെ ഉച്ചയ്ക്ക് 2.20 ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബംഗളൂരുവിലെത്തും. 8 മണിക്കൂർ 40 മിനിറ്റാണ് യാത്രാ സമയം. തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, എന്നിവയാണ് എറണാകുളത്തിനും ബംഗളൂരുവിനും ഇടയിൽ ട്രെയിൻ നിർത്തുന്ന പ്രധാന സ്റ്റേഷനുകൾ.

തെരുവുനായ്ക്കളെ പൊതുയിടങ്ങളിൽ നിന്ന് മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ മൃഗസ്നേഹികളും മേനക ഗാന്ധിയും

ന്യൂഡൽഹി: തെരുവുനായ്ക്കളെ പൊതുയിടങ്ങളിൽ നിന്ന് മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ മൃഗസ്നേഹികൾ. എ.ബി.സി നിയമങ്ങളുടെ ലംഘനമാണ്സുപ്രീംകോാടതി ഉത്തരവെന്നാണ് മൃഗസ്നേഹികളുടെ വാദം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് സ്കൂളിൽ നിന്നും ആശുപത്രികളിൽ നിന്നും റെയിൽവേ സ്റ്റേഷനുകളിൽ നിന്നും നായ്ക്കളെ മാറ്റണമെന്നാണ് കോടതി ഉത്തരവ്. എന്നിട്ട് മതിലുകൾ കെട്ടണമെന്നും കോടതി പറയുന്നു. ബസ് സ്റ്റോപ്പിലും റെയിൽവേ സ്റ്റേഷനിലും മതിൽ കെട്ടാൻ സാധിക്കുമോ. നായ്കൾ തിരിച്ചെത്തുന്നത് എങ്ങനെ തടയാനാകുമെന്ന് മുൻ കേന്ദ്രമന്ത്രി മനേക ഗാന്ധി ചോദിച്ചു.

നായ്ക്കളെ മാറ്റുന്നത് മൂലമാണ് 95 ശതമാനം നായകടി കേസുകൾ ഉണ്ടാവുന്നത്. 35 ലക്ഷം തെരുവ്നായ്ക്കളെയാണ് അവരുടെ ആവാസസ്ഥലത്ത് നിന്ന് മാറ്റേണ്ടത്. അവർ എവിടേക്ക് പോകും. ഇവിടെ ഷെൽറ്ററുകളില്ല. ഷെൽറ്റർ നിർമിച്ചാലും ആര് അതിന് ഫണ്ട് നൽകുമെന്നും മനേക ഗാന്ധി ചോദിച്ചു. 700 ജില്ലകൾക്കായി 700 എ.ബി.സി സെന്ററുകളാണ് വേണ്ടത്. എന്നാൽ, നിലവിൽ 50 ജില്ലകളിൽ മാത്രമാണ് എ.ബി.സി സെന്ററുകൾ ഉള്ളതെന്നും മനേക ഗാന്ധി പറഞ്ഞു.ആഗസ്റ്റ് 11ന് പുറപ്പെടുവിച്ചത് പോലെ പ്രശ്നങ്ങൾ നിറഞ്ഞതാണ് ഈ വിധിയുമെന്നും നമുക്ക് ആവശ്യത്തിന് ഷെൽട്ടറുകളില്ലെന്നും മൃഗസ്നേഹികൾ വ്യക്തമാക്കി.

തിരുവനന്തപുരം ലൈറ്റ് മെട്രോ ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം

തിരുവനന്തപുരം ലൈറ്റ് മെട്രോ ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം. ആദ്യഘട്ടത്തില്‍ 31 കിലോമീറ്റര്‍ ദൈര്‍ഘ്യമായിരിക്കും മെട്രോ പാതക്ക് ഉണ്ടായിരിക്കുക. പാപ്പനംകോട് നിന്ന് ഈഞ്ചയ്ക്കല്‍ വരെ 27 സ്‌റ്റേഷനുകള്‍ ഉണ്ടായിരിക്കും. പദ്ധതി കെഎംആര്‍എല്‍ നടപ്പാക്കും എന്നാണ് പ്രാഥമിക വിവരം.
പ്ലാമൂട്, പട്ടം, മുറിഞ്ഞപ്പാലം, മെഡിക്കല്‍ കോളേജ്, ഉള്ളൂര്‍, പോങ്ങുംമൂട്, ശ്രീകാര്യം, പാങ്ങപ്പാറ, ഗുരുമന്ദിരം, കാര്യവട്ടം, ടെക്‌നോപാര്‍ക്ക് ഫേസ് വണ്‍, ഫേസ് ത്രീ, കുളത്തൂര്‍, ടെക്‌നോ പാര്‍ക്ക് ഫേസ് ടു, ആക്കുളം ലേക്ക്, കൊച്ചുവേളി, വെണ്‍പാലവട്ടം, ചാക്ക, വിമാനത്താവളം, ഈഞ്ചയ്ക്കല്‍ എന്നിവയായിരിക്കും ലൈറ്റ് മെട്രോയുടെ സ്റ്റോപ്പുകള്‍.

പത്താംക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അങ്കണവാടി ജീവനക്കാരിക്ക്‌ 54 വർഷം തടവുശിക്ഷ

പത്താംക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അങ്കണവാടി ജീവനക്കാരിക്ക്‌ തിരുച്ചിറപ്പള്ളിയിലെ മഹിളാ കോടതി 54 വർഷം തടവുശിക്ഷ വിധിച്ചു. പീഡനത്തിനിരയായ ബാലന് ആറുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാരിനോട് കോടതി നിർദേശിച്ചു.
തിരുവാരൂർ ജില്ലയിലെ എളവഞ്ചേരിയിൽ 2021-ലാണ് കേസിനാസ്പദമായ സംഭവം. അങ്കണവാടിയിൽ പാചകക്കാരിയായി ജോലി ചെയ്യുകയായിരുന്ന ലളിതയാണ് (38) പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടത്. ഭർത്താവിനും മകൾക്കുമൊപ്പം കഴിയുകയായിരുന്ന ലളിത പ്രദേശവാസിയായ ബാലനുമായി അടുപ്പത്തിലാവുകയായിരുന്നു. ബന്ധം വേർപിരിക്കാൻവേണ്ടി ബാലനെ വീട്ടുകാർ ബന്ധുവീട്ടിലേക്ക് അയച്ചു. അവിടെനിന്ന് അവനെ കാണാതായപ്പോൾ പോലീസിൽ പരാതി നൽകി. പോലീസിന്റെ അന്വേഷണത്തിൽ വേളാങ്കണ്ണിയിൽവെച്ച് ലളിതയെയും ബാലനെയും കണ്ടെത്തി. ഊട്ടിയിലും മറ്റു ചില സ്ഥലങ്ങളിലും ഇവർ താമസിച്ചിരുന്നതായി പോലീസ് പറയുന്നു.

പ്രായപൂർത്തിയാവാത്ത ബാലനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതിന് ലളിതയ്‌ക്കെതിരേ പോലീസ് കുറ്റം ചുമത്തി. തിരുച്ചിറപ്പള്ളിയിലെ പ്രത്യേക കോടതിയിൽ നടന്ന വിചാരണയിൽ പോക്സോയിലെ രണ്ടു വകുപ്പുകൾ പ്രകാരം 20 വർഷം വീതവും തട്ടിക്കൊണ്ടുപോയത് ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് വിവിധ വകുപ്പുകളിലായി 14 വർഷവും തടവുശിക്ഷ വിധിച്ചു. തടവ് ഒരുമിച്ചനുഭവിച്ചാൽ മതി.

ഹൈക്കോടതി ഉത്തരവ് മറികടന്നു; ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരണത്തിൽ വീണ്ടും കേസ്. കോഴിക്കോട് സ്വദേശി ജസ്ന സലീമിനെതിരെയാണ് ഗുരുവായൂർ പൊലീസ് കേസെടുത്തത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് റീൽസ് ചിത്രീകരിച്ചു എന്നാണ് കേസ്. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ വച്ചാണ് ജസ്ന റീൽസ് ചിത്രീകരിച്ചത്. അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് ഗുരുവായൂർ പൊലീസ് കേസെടുത്തത്.


ഗുരുവായൂർ ക്ഷേത്രത്തിലെ കുളത്തിൽ റീൽസ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതിന് ഇൻഫ്ലുവൻസറും മുൻബിഗ് ബോസ് താരവുമായ ജാസ്മിൻ ജാഫറിനെതിരെ മുമ്പ് ഗുരുവായൂർ ദേവസ്വം പരാതി നൽകിയിരുന്നു. ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചെന്നുമായിരുന്നു പരാതി. പരാതി പിന്നീട് കോടതിക്ക് കൈമാറി.


ജാസ്മിൻ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നെങ്കിലും പിന്നീട് വീഡിയോ നീക്കം ചെയ്തു. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഭാഗമായ ക്ഷേത്രക്കുളത്തിലും ക്ഷേത്ര പരിസരത്തും മുൻകൂർ അനുമതിയില്ലാതെ വീഡിയോ ചിത്രീകരിക്കാൻ സാധിക്കില്ല. നടപ്പുരയിൽ വീഡിയോ ചിത്രീകരിക്കുന്നതിന് പൂർണമായ വിലക്കുണ്ട്.

എസ്‌സി / എസ്ടി യുവതികൾക്ക് തൊഴിലവസരം; സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/വർഗ്ഗത്തിൽപ്പെട്ട യുവതികൾക്ക് വേണ്ടി നവംബർ 13 ന് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. താൽപര്യമുള്ള യുവതികൾ 12 ന് വൈകിട്ട് 4 ന് മുമ്പ് https://forms.gle/Vi6F8HLJwjJhU65eA ൽ പേര് രജിസ്റ്റർ ചെയ്യണം.

ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 13 ന് രാവിലെ 10 ന് തിരുവനന്തപുരം തൈക്കാട് നാഷണൽ കരിയർ സർവ്വീസ് സെന്റർ ഫോർ എസ്‌സി / എസ്ടി യിൽ നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം. വിശദ വിവരങ്ങൾക്ക് ‘NATIONAL CAREER SERVICE CENTRE FOR SC/STS, Trivandrum’ എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ : 0471-2332113.

കുട്ടികളില്‍ അയേണിന്‍റെ കുറവുണ്ടോ? തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍

ശരീരത്തിന് ഏറെ ആവശ്യമായ ധാതുവാണ് അയേണ്‍ അഥവാ ഇരുമ്പ്. ഹീമോ​ഗ്ലോബിന്‍റെ ഉല്‍പാദനത്തിന് സഹായിക്കുന്നത് ഇരുമ്പാണ്. ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോ​ഗ്ലോബിൻ. അതിനാല്‍ ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞാല്‍ വിളര്‍ച്ച ഉണ്ടാകാം. ഇരുമ്പിന്‍റെ കുറവുള്ള കുട്ടികളില്‍ കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  1. എപ്പോഴും ക്ഷീണവും തളര്‍ച്ചയും

എപ്പോഴും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നത് ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ഒരു പ്രധാന ലക്ഷണമാണ്.

  1. വിളറിയ ചര്‍മ്മം

വിളറിയ ചര്‍മ്മവും നഖങ്ങളും ചുണ്ടുകളും സൂചിപ്പിക്കുന്നതും ചിലപ്പോള്‍ ഇരുമ്പിന്‍റെ കുറവിനെയാകാം.

  1. വിശപ്പില്ലായ്മയും മന്ദഗതിയിലുള്ള വളർച്ചയും

ഇരുമ്പിന്‍റെ അളവ് കുറവുള്ള കുട്ടികൾക്ക് പലപ്പോഴും വിശപ്പില്ലായ്മ അനുഭവപ്പെടുന്നു, ഇത് കൂടുതൽ പോഷകക്കുറവിലേക്കും വളർച്ച മന്ദഗതിയിലാക്കാനും ഇടയാക്കും.

  1. ദുര്‍ബലമായ രോഗ പ്രതിരോധശേഷി

കുട്ടികളിലെ ദുര്‍ബലമായ രോഗ പ്രതിരോധശേഷിയും എപ്പോഴും അസുഖങ്ങള്‍ വരുന്നതും അയേണിന്‍റെ കുറവ് മൂലമാകാം.

  1. ശ്വസിക്കാനുള്ള ബുദ്ധിമുട്ട്

ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ചിലപ്പോള്‍ അയേണിന്‍റെ കുറവ് മൂലം ഉണ്ടാകാം.

  1. തലവേദന

തലവേദന, തലക്കറക്കം തുടങ്ങിയവയും അയേണിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം.

  1. നഖങ്ങള്‍ പൊട്ടി പോവുക, വരണ്ട ചര്‍മ്മം

നഖങ്ങള്‍ പൊട്ടി പോകുന്നതും വരണ്ട ചര്‍മ്മവും ഇരുമ്പിന്‍റെ കുറവിനെ സൂചിപ്പിക്കുന്നതാകാം.

  1. കൈ- കാല്‍ തണുത്തിരിക്കുക

കാലും കൈയുമൊക്കെ തണുത്തിരിക്കുന്നതും അയേണിന്‍റെ കുറവിന്‍റെ സൂചനയാകാം.

  1. തലമുടി കൊഴിച്ചില്‍

തലമുടി കൊഴിച്ചില്‍, തലമുടി വരണ്ടതാകുക തുടങ്ങിയവയും ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങളാണ്.

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍:

ഇലക്കറികൾ, ബീറ്റ്റൂട്ട്, മാതളം, ഈന്തപ്പഴം, ലിവര്‍, പയറുവര്‍ഗങ്ങള്‍, മത്തങ്ങാ വിത്തുകള്‍, ഡാര്‍ക്ക് ചോക്ലേറ്റ് തുടങ്ങിയവയിലൊക്കെ അയേണ്‍ അടങ്ങിയിട്ടുണ്ട്.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക.