Home Blog

ഭരണിക്കാവ്: കടയടപ്പ് സമരവും സത്യാഗ്രഹവും മാറ്റിവച്ചു; എം.എൽ.എയുടെ നേതൃത്വത്തിൽ ഉന്നതതല ചർച്ച

ഭരണിക്കാവ്: ഭരണിക്കാവിലെ ബസ് ബേകളിൽ ബസുകൾ നിർത്തണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായ ഏകോപന സമിതി നാളെ നടത്താനിരുന്ന കടയടപ്പ് സമരം പിൻവലിച്ചു. ഇതോടെ നാളെ (നവംബർ 25, ചൊവ്വാഴ്ച) ഭരണിക്കാവിലെ എല്ലാ കടകളും സാധാരണ പോലെ തുറന്നു പ്രവർത്തിക്കും.

എം.എൽ.എ. ശ്രീ. കോവൂർ കുഞ്ഞുമോന്റെ നേതൃത്വത്തിൽ,  ഗതാഗത വകുപ്പ് മന്ത്രി ശ്രീ. കെ.ബി. ഗണേഷ് കുമാറുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് സമര പ്രഖ്യാപനം പിൻവലിക്കാൻ തീരുമാനമായത്. ബസ് ബേകളിൽ ബസ് നിർത്തുന്നതുമായി ബന്ധപ്പെട്ട് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന ഉറപ്പിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധത്തിൽ നിന്ന് പിന്മാറിയതെന്ന് ഭരണിക്കാവ് വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്റ് ഷാജഹാൻ അറിയിച്ചു

ശൂരനാട് വടക്ക് ചെട്ടിയാരയ്യത്ത് സി ആർ രാമകൃഷ്ണൻ നിര്യാതനായി

ശൂരനാട് വടക്ക്: ചെട്ടിയാരയ്യത്ത് വീട്ടിൽ സി.ആർ. രാമകൃഷ്ണൻ ( 85) (റിട്ട – എക്സൈസ് ഉദ്യോഗസ്ഥൻ ) നിര്യാതനായി.
ഭാര്യ – സരസ്വതിയമ്മ ,
മകൾ – സുവർണ്ണ, മരുമകൻ – മനു ( സൈനിക ക്ഷേമ വകുപ്പ് – കൊല്ലം) .

കേരളാ സാംബവർ സൊസൈറ്റി ജനറൽ സെക്രട്ടറ ഐ.ബാബു കുന്നത്തൂർ
സഹോദരി പുത്രനാണ്.

സംസ്കാരം നാളെ (വെള്ളി) പകൽ 12.30ന്.
സഞ്ചയനം – 7 ന് രാവിലെ 8ന്.

രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം; പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്

പാലക്കാട്: വടക്കന്തറയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. ഇന്ന് രാവിലെ നഗരത്തിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തും. സ്‌ത്രീവിരുദ്ധപരാമർശം നടത്തിയതിനാണ് പ്രവർത്തകർ പിഷാരടിയെ തടഞ്ഞതെന്നാണ് ബിജെപിയുടെ വിശദീകരണം.

പിഷാരടിക്ക് ഐക്യദാർഢ്യവുമായി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എൻ‌എംആർ റസാക്കും രംഗത്തെത്തി. ബിജെപി പ്രവർത്തകരുടെ നടപടി പാലക്കാടിന്റെ സംസ്‌കാരത്തിന് ചേർന്നതല്ലെന്നും ജനാധിപത്യരാജ്യത്തിൽ വോട്ട് ചോദിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നും എൻഎംആർ റസാക്ക് വ്യക്തമാക്കി.

പാലക്കാട് സ്ഥാനാർത്ഥി പര്യടനത്തിനിടെ വടക്കന്തറയിൽ വച്ചാണ് ബിജെപി പ്രവർത്തകർ രമേഷ് പിഷാരടിയെ തടഞ്ഞത്. ബി.ജെ.പി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവർത്തകരാണ് പിഷാരടിയെ തടഞ്ഞത്. ബി.ജെ.പിയുടെ ശക്തികേന്ദ്രത്തിൽ വോട്ട് ചോദിക്കാൻ വരേണ്ടതില്ല എന്നു പറഞ്ഞായിരുന്നു പിഷാരടിയെ തടഞ്ഞുവച്ചത്. ഇതിനെ തുടർന്ന് രമേഷ് പിഷാരടി അവിടെ നിന്ന് മടങ്ങി. ബി.ജെ.പിയുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്നാണ് പിഷാരടി പ്രതികരിച്ചു. പാലക്കാട് മണ്ഡലത്തിലെ സൗത്ത് മേഖലയിൽ പര്യടനം നടത്തുമ്പോഴായിരുന്നു സംഭവം

അരനൂറ്റാണ്ടിനുശേഷം മനുഷ്യൻ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിൽ; ആർടെമിസ് 2 വിക്ഷേപണം വിജയകരം

ഫ്ലോറിഡ: നാസയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ആൽടെമിസ് 2 വിക്ഷേപണം വിജയകരം. 54 വർഷങ്ങൾക്ക് ശേഷം മനുഷ്യനെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുന്നതാണ് പദ്ധതി. യുഎസിലെ ഫ്ലോറിഡയിൽ നിന്ന് ഇന്ത്യൻ സമയം പുലർച്ചെ 4.6ന്‌ ആയിരുന്നു വിക്ഷേപണം. നാല് ബഹിരാകാശസഞ്ചാരികളുമായി എസ്എൽഎസ് റോക്കറ്റ് കുതിച്ചുയർന്നു.

ദൗത്യത്തിന്റെ ഭാഗമായ ഒറിയോൺ പേടകത്തെ കൃത്യമായി ഭ്രമണപഥത്തിൽ എത്തിച്ചു. നിലവിൽ യാത്രക്കാരുമായി ഭൂമിയെ വലം വയ്‌ക്കുകയാണ് പേടകം. വിക്ഷേപണത്തിന്റെ തത്സമയ സംപ്രേഷണം നാസ പ്ലസ്, നാസ ടിവി പ്ലാറ്റ്‌ഫോമുകളിലൂടെയും യൂട്യൂബിലൂടെയും പങ്കുവച്ചു.

കമാൻഡർ റീഡ് വൈസ്‌മാൻ,​ പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൻ എന്നിവരാണ് പേടകത്തിലെ യാത്രക്കാർ. ഇവർ ചന്ദ്രനിൽ ഇറങ്ങില്ല, പകരം യാത്രക്കാരുമായി ഒറിയോൺ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റും. മൂന്ന് ദിവസം യാത്ര ചെയ്താണ് ഒറിയോൺ ചന്ദ്രന്റെ അടുത്തെത്തുക. അവിടെ നാലു ദിവസം. മൂന്ന് ദിവസം യാത്ര ചെയ്ത് തിരികെ ഭൂമിയിലേക്ക്. ഭാവി ദൗത്യങ്ങൾക്ക് വേണ്ടിയുള്ള സാങ്കേതിക സംവിധാനങ്ങൾ പരീക്ഷിക്കും.

ബഹിരാകാശ വികിരണങ്ങൾ സഞ്ചാരികളെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠിക്കും. ഭൂമിയിലേക്ക് തിരിക്കുംമുമ്പ് ഒരു തവണ ചന്ദ്രനെ പേടകം വലംവയ്ക്കും. യാത്രികർ ചന്ദ്രോപരിതലത്തിൽ നിന്ന് 7600 കിലോമീറ്റർ അടുത്തു വരെയെത്തും.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് സമാനമായി ചന്ദ്രനിൽ മനുഷ്യ സാന്നിദ്ധ്യമുള്ള ഒരു താവളം ഒരുക്കാനാണ് ആർട്ടെമിസ് പദ്ധതിയുടെ ലക്ഷ്യം. സ്പേസ് സ്റ്റേഷൻ ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണെങ്കിൽ ചന്ദ്രൻ നാലു ലക്ഷം കിലോമീറ്റർ അകലെയാണ്.

10ദിവസത്തിനുള്ളിൽ
പേടകം ഭൂമിയിൽ തിരിച്ചെത്തും.ദൗത്യം പരിപൂർണമായാൽ ആർട്ടെമിസ് 3 ദൗത്യത്തിലൂടെ മറ്റ് നാല് പേർ ചന്ദ്രനിൽ ഇറങ്ങും. ആർട്ടെമിസ് 3 ദൗത്യം 2028ൽ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.2022ൽ ആർട്ടെമിസ് 1 ദൗത്യത്തിൽ ഒറിയോൺ പേടകം മനുഷ്യരില്ലാതെ ചന്ദ്രനെ ചുറ്റി തിരിച്ചെത്തിയിരുന്നു. 1972ൽ അപ്പോളോ 17ലൂടെയാണ് മനുഷ്യർ അവസാനമായി ചന്ദ്രനിലിറങ്ങിയത്.

കരുനാഗപ്പള്ളിയിൽ യു ഡി എഫ് സ്ഥാനാർത്ഥി സി ആർ മഹേഷിൻ്റെ സ്വീകരണ പര്യടനം തുടരുന്നു

കരുനാഗപ്പള്ളി: യുഡിഎഫ് സ്ഥാനാർത്ഥി സി ആർ മഹേഷിൻ്റെ മണ്ഡല പര്യടനം തുടരുന്നു.സ്വീകരണ പരിപാടികൾ ന്നവസാനഘട്ടത്തിലേക്ക് കടക്കു മ്പോൾ സ്ത്രീകളും കുട്ടികളടക്കം നിരവധി പേർ ഓരേകേന്ദ്രത്തിലും കാത്ത് നില്ക്കുന്നു.തുറന്ന ജീപ്പിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടയാണ് പര്യടനം. 5 വർഷത്തെ കരുനാഗപ്പള്ളിയുടെ വികസനവും ഇടത് ഗവൺമെന്റിന്റെ കാലത്തെ സ്വർണ്ണക്കൊള്ളയും അഴിമതിയും നിരത്തിയാണ് വോട്ടഭ്യർത്ഥിക്കുന്നത്.
കഴിഞ്ഞ ദിവസം തൊടിയുർ പഞ്ചായത്തിൽഇടക്കുളങ്ങര മാമൂട് ജംഗ്ഷന്നിൽ നിന്നാണ് സ്വീകരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്. മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്‌ തൊടിയൂർ താഹ ഉൽഘാടനം ചെയ്തു അഡ്വ് കെ എ ജവാദ് .ചിറ്റുമൂല നാസർ ഡിസിസിമെമ്പർ നെസിo ബീവി, എ എ അസീസ്. സോമൻ പിള്ള സുന്ദരേശൻ എന്നിവർ സംസാരിച്ചു

കേരളത്തെ ലോകോത്തര ഹെൽത്ത് ഡെസ്റ്റിനേഷനാക്കും;ആശാ വർക്കർമാരുടെ ദിവസ വേതനം 700 രൂപയാക്കും : യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

കൊച്ചി: രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിര ഗ്യാരന്റി ഉറപ്പാക്കി യു‍ഡിഎഫിന്റെ പ്രകടന പത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പുറത്തിറക്കി. ‘കേരളം ജയിക്കും യുഡിഎഫ് നയിക്കും’ എന്നതുതന്നെയാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് 1000 രൂപ പ്രതിമാസ ധനസഹായം, ക്ഷേമ പെൻഷനുകൾ 3000 രൂപയായി വർധിപ്പിക്കും, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപവരെ സൗജന്യ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നതിന് പലിശ രഹിത വായ്പ 5 ലക്ഷം, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രകടനപത്രിക വാഗ്ദാനം കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ പ്രത്യേക എംപവറിങ് കമ്മറ്റി രൂപീകരിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. 
മിഷൻ സമുദ്ര, വ്യോമയാന വികസനം, എംഎസ്എംഇ സംരംഭങ്ങൾ, ജോബ് വാച്ച് ടവർ, വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി തുടങ്ങിയ യുഡിഎഫിന്റെ സ്വപ്ന പദ്ധതികളിൽപ്പെടുന്നു. 
അർഹരായ കുട്ടികൾക്ക് ഇന്ത്യയിലും വിദേശത്തും പഠിക്കുന്നതിനായി കെ.ആർ. നാരായണൻ സ്കോളർഷിപ്, ലോൺ സ്കോളർഷിപ് എന്നിവ ലഭ്യമാക്കും.അങ്കണവാടികളിലെ കുട്ടികൾക്ക് ത്രൈമാസ മെഡിക്കൽ ചെക്കപ്പ് നടപ്പാക്കും.
ആശാ വർക്കർമാരുടെ ദിവസവേതനം കുറഞ്ഞത് 700 രൂപയാക്കും.
സംസ്ഥാനത്ത് ബിപിഎൽ കുടുംബങ്ങളിലെ രോഗികൾക്കുള്ള ഡയാലിസിസ് സൗജന്യമാക്കും. ഡയാലിസിസ് രോഗികൾക്കുള്ള തുടർചികിത്സ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും. പാചക തൊഴിലാളികൾക്ക് ഓണറേറിയം കൂട്ടും. യുവാക്കൾക്ക് കുടുംബശ്രീ പോലെ യുവശ്രീ.കമ്യൂണിറ്റി കിച്ചൻ വിപുലീകരിക്കും.
ഓൺലൈൻ ടാക്സി സംവിധാനങ്ങളുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാര നടപടി സ്വീകരിക്കും. ഓൺലൈൻ ടാക്സി കസ്റ്റമർ കെയർ 24/7 ആക്കാൻ നടപടി സ്വീകരിക്കും. സർക്കാർ ആശുപത്രികളിൽ രോഗികൾ നിലത്തു കിടക്കേണ്ട അവസ്ഥയുണ്ടാകില്ല. ഇതിനായി സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് ബെഡ് അവരുടെ അവകാശമാക്കും.
കേരളത്തെ ഒരു ലോകോത്തര ഹെൽത്ത് ഡെസ്റ്റിനേഷൻ ആക്കി മാറ്റാനുള്ള നടപടികൾ സ്വീകരിക്കും.
എല്ലാ പഞ്ചായത്തിലും അടിയന്തര ചികിത്സാ സൗകര്യമുള്ള ആംബുലൻസ് എത്തുന്ന രീതിയിൽ ആംബുലൻസ് വിന്യാസം നടത്തും. 
പബ്ലിക് ഹെൽത്ത് കേഡർ സമ്പൂർണമായി നടപ്പാക്കും. 
പോണ്ടിച്ചേരിയിലെ ജിപ്മർ മാതൃകയിൽ നോ ബിൽ (ബിൽ രഹിത) ആശുപത്രികൾ സ്ഥാപിക്കും.  കേരളത്തിൽ മൊബൈൽ കീമോതെറപ്പി യൂണിറ്റുകൾ സ്ഥാപിക്കും.നിർധനരായ കുടുംബത്തിലെ സ്ത്രീകൾക്ക് മാമ്മോഗ്രാം സൗജന്യമാക്കുമെന്നുമാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.

നവകേരളം ലക്ഷ്യം, 60 ഇന പരിപാടി,950 നിർദ്ദേശങ്ങൾ;ക്ഷേമ പെൻഷൻ 3000 രൂപയായി ഉയർത്തും: എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

കോഴിക്കോട്‌ : നവകേരള പൂർത്തീകരണത്തിനായി ജനവിധി തേടുന്ന എൽഡിഎഫിന്റെ പ്രകടന പത്രിക പ്രകാശനം ചെയ്‌തു. കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളം കൈവരിച്ച പുരോഗതിയുടെ തുടർച്ചക്കുള്ള 60 ഇന പരിപാടിയും 950 നിർദേശങ്ങളുമാണ്‌ പ്രകടന പത്രികയിലുള്ളത്‌. കോഴിക്കോട്‌ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടനപത്രിക പ്രകാശനം നിർവഹിച്ചു. എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ, സിപിഐ നേതാവ്‌ പ്രകാശ്‌ബാബു, കെ കൃഷ്‌ണൽകുട്ടി, എ കെ ശശീന്ദ്രൻ, എളമരംകരീം തുടങ്ങിയവർ പങ്കെടുത്തു.

വികസനം, ക്ഷേമം എന്നിവക്കു പുറമെ നവലോകത്തെ അഭിമുഖീകരിക്കാൻ പുതിയ തലമുറയെ പ്രാപ്‌തരാക്കുന്നതിനുള്ള ഒട്ടേറെ പ്രഖ്യാപനങ്ങൾ പ്രകടന പത്രികയിലുണ്ട്‌. അഞ്ച്‌ വർഷം കൊണ്ട്‌ കേരളത്തെ വിജ്ഞാന സമൂഹമായി മാറ്റുമെന്ന്‌ പ്രകടനപത്രിക പ്രഖ്യാപിക്കുന്നു. കേരളം പിന്നിട്ട വഴികൾ ഓർമിച്ചാണ്‌ പ്രകടന പത്രിക ആരംഭിക്കുന്നത്‌. ഓരോ പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ട വിശദമായ കുറിപ്പ്‌ അനുബന്ധമായി ചേർത്തിട്ടുണ്ട്‌. കഴിഞ്ഞ പത്ത്‌ വർഷംകൊണ്ട്‌ കേരളത്തിന്‌ വിവിധ മേഖലകളിൽ ലഭിച്ച അംഗീകാരങ്ങളും പരാമർശിച്ചിട്ടുണ്ട്‌. അതിദാരിദ്ര്യ നിർമാർജനം, സാമൂഹ്യ സുരക്ഷ, ദുരന്ത നിവാരണവും പുനരധിവാസവും പൊതുവിദ്യാഭ്യാസവും ആരോഗ്യവും ഹരിത കേരളം, സദ്‌ഭരണം, വികേന്ദ്രീകരണം, സ്‌ത്രീ തുല്യത, പശ്ചാത്തല മേഖലയിലെ കുതിപ്പ്‌, ഉന്നത വിദ്യാഭ്യാസ പുന:സംഘടനം, വ്യവസായ സ‍ൗഹൃദം, ഐടി, ടൂറിസം, തുടങ്ങിയ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾക്ക്‌ കൂടുതൽ കുതിപ്പേകുന്ന പ്രഖ്യാപനങ്ങളാണ്‌ പ്രകടനപത്രികയിലുള്ളത്‌. മതനിരപേക്ഷതയിൽ ഉ‍ൗന്നിയും കേന്ദ്ര അവഗണനയോടുള്ള പ്രതിരോധവും കൂടിയാണ്‌ എൽഡിഎഫ്‌ ജനസമക്ഷം വച്ച പ്രകടന പത്രിക.

ലോകം ഏറെ വിസ്‌മയത്തോടെ കണ്ടതാണ്‌ കേരളത്തിന്റെ അതിദാരിദ്യ നിർമാർജനം, അടുത്ത ഘട്ടമായി കേവല ദാരിദ്ര്യം നിർമാർജനം ചെയ്യുമെന്ന്‌ പ്രകടന പത്രിക ഉറപ്പ്‌ നൽകുന്നു. യുഡിഎഫ്‌ സർക്കാരിന്റെ കാലത്മത്‌ 600 രൂപയായിരുന്ന ക്ഷേമ പെൻഷൻ പത്തുവർഷംകൊണ്ട്‌ 2000 ആയി ഉയർത്തി. ഇ‍ൗ തുക 3000 രൂപയായി ഉയർത്തുമെന്ന്‌ എൽഡിഎഫ്‌ വാഗ്‌ദാനം ചെയ്യുന്നു. അഭ്യസ്‌ത വിദ്യർക്ക്‌ ജോലി ഉറപ്പ്‌ നൽകുന് കാമ്പസ്‌ പ്ലേസ്‌മെന്റ്‌ ഉറപ്പാക്കൽ, ബാക്ക്‌ ടു കാന്പസ്‌ പദ്ധതി, സംരംഭങ്ങൾക്ക്‌ പലിശ രഹിത വായ്‌പ എന്നിവയും ഉറപ്പ്‌ നൽകുന്നു. സ്‌ത്രീകളുടെ ഉന്നമനത്തിനും ഒട്ടേറെ പ്രഖ്യാപനങ്ങളുണ്ട്‌. 50 ശതമാനം സ്‌ത്രീകൾക്ക്‌ ജോലി ഉറപ്പ്‌ നൽകുന്നു. 20 ലക്ഷം വീട്ടമ്മമാർക്കും തൊഴിൽ ഉറപ്പ്‌ നൽകുന്നു. വിദ്യാഭ്യാസ രംഗത്തും ഒട്ടേറെ വാഗ്‌ദാനങ്ങളുണ്ട്‌. ഉന്നത വിദ്യാഭ്യാസത്തെ ലോകോത്തര നിലവാരത്തിലാക്കും, പൊതുവിദ്യാഭ്യാസ മേഖലയിൽ പഠന പിന്നാക്കം പരിഹരിക്കും, സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പദ്ധതികൾ തുടങ്ങിയ നിരവധി പ്രഖ്യാപനങ്ങളുണ്ട്‌. ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന്‌ എൽഡിഎഫ്‌ ഉറപ്പ്‌ നൽകുന്നു.

അതിനായി ശമ്പള പരിഷ്‌കരണം നടപ്പാക്കും. വിലക്കയറ്റം തടയും, കടൽ കടലിന്റെ മക്കൾക്ക്‌ ഉറപ്പ്‌ വരുത്തും, കെഎസ്‌ആർടിസിയെ ലാഭത്തിലാക്കും, ജലഗതാഗതവും വാട്ടർ മെട്രോയും ശക്തിപ്പെടുത്തും നവകേരളത്തിന്‌ ജനകീയാസ‍ൂത്രണ കാമ്പയിൻ, പവർകട്ടില്ലാത്ത കേരളം, ഡിസൈൻഡ്‌ സ്‌മാർട്ട്‌ റോഡുകൾ, അതിവേഗ റെയിൽപാതയും റെയിൽ ഗതാഗത ശൃംഖലയും, താങ്ങുവില വർധന, പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണം, തോട്ടവിളകൾക്ക്‌ പുതിയ കർമ പരിപാടി, പൊതുമേഖലയെ വിപുലപ്പെടുത്തൽ, ടൂറിസം വളർച്ച, മിഷൻ100000, മനുഷ്യ–വന്യജീവി സംഘർഷം കുറയ്‌ക്കൽ തുടങ്ങിയ ഒട്ടേറെ പ്രഖ്യാപനങ്ങൾ പ്രകടന പത്രികയിലുണ്ട്‌.

കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിനാൽ യുവാവ് ബന്ധു വീടിന് തീയിട്ടു

തിരുവനന്തപുരം:
കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിനാൽ തിരുവനന്തപുരം കണിയാപുരത്ത് വീട് തീയിട്ട് നശിപ്പിച്ചു.
സഹോദരീപുത്രൻ തീയിട്ടതാണെന്ന് പരാതി
കണിയാപുരം അൻസി മൻസിലിൽ
അമീന – ഷാജഹാൻ ദമ്പതികൾ വാടകയ്ക്ക് താമസിക്കുന്ന വീടാണ് കത്തിയത്.
വീട്ടിൽ ആരും ഉണ്ടായിരുന്നില്ല .
വെളുപ്പിന് നാലുമണിയോടെ ഉഗ്ര ശബ്ദം കേട്ട് നാട്ടുകാർ പുറത്ത് നോക്കിയപ്പോഴാണ് വീട് കത്തുന്നത് കണ്ടത്.
അഗ്നിശമന സേന എത്തി തീയണച്ചു.
വീട്ടിനുള്ളിലെ മുഴുവൻ സാധനങ്ങളും കത്തി നശിച്ചു .
അമീനയുടെ സഹോദരി പുത്രനായ ഫൈസൽ ഇന്നലെ ഇവിടെയെത്തി പണം ആവശ്യപ്പെട്ടു.
പണം നൽകാത്തതിനാൽ വീടിനു മുന്നിൽ ബഹളം ഉണ്ടാക്കി.
തുടർന്ന് കത്തികൊണ്ട് കൈ ഞരമ്പ് മുറിച്ചു.
ഫൈസലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇയാൾ വീടിന് തീയിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു
അതിനാൽ വീട്ടിൽ നിന്ന് മാറി താമസിക്കാൻ പോലീസ് നിർദ്ദേശിച്ചു.
മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ആയതിനു ശേഷം വെളുപ്പിന് വീടിന് തീയിട്ടതെന്നാണ് പ്രാഥമിക നിഗമനം.
ഇയാളെ മംഗലപുരം പോലീസ് കസ്റ്റഡിയിൽ എടുത്തു.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഇന്ന് നാല് മണിക്കൂറിലധികം നിര്‍ത്തിവയ്ക്കും

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ടു ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി ഇന്ന് ( വ്യാഴാഴ്ച) തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നാല് മണിക്കൂറിലധികം നിര്‍ത്തിവയ്ക്കുമെന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം (ടിയാല്‍) അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 2ന് വൈകുന്നേരം 4.45 മുതല്‍ രാത്രി 9 വരെയായിരിക്കും വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുക. വിമാനങ്ങളുടെ പുതുക്കിയ സമയം അതത് വിമാനക്കമ്പനികളില്‍ ലഭ്യമാണെന്നും ടിയാല്‍ അറിയിച്ചു.
ക്ഷേത്രസ്ഥാനീയനായ തിരുവിതാംകൂര്‍ രാജപ്രതിനിധി ഉടവാളുമായി ആറാട്ട് ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലൂടെയാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര കടന്നു പോവുക. അതുകൊണ്ടാണ് വിമാനത്താവളം നാല് മണിക്കൂറിലധികം നേരം പൂര്‍ണമായും അടച്ചിടുന്നത്.

ഘോഷയാത്രയുടെ ഭാഗമായി വര്‍ഷത്തില്‍ രണ്ട് തവണയാണ് ഇത്തരത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുന്നത്.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. നാളെ മുതല്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതിനിടെ സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 °C വരെയും കൊല്ലം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ 38°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രവാസി കോൺഗ്രസ് യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രചാരണം നടത്തും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥനാർത്ഥികളുടെ വിജയം ഉറപ്പാക്കാൻ പ്രചാരണ പരിപാടികൾ ഊർജിതമാക്കാൻ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന നേതൃ യോഗം തീരുമാനിച്ചു. സംസ്ഥാനത്തുടനീളം പ്രവാസി കുടുംബാംഗങ്ങളുടെ സഹായത്തോടെ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവാസി സമൂഹത്തെ സജ്ജമാക്കാനാണ് തീരുമാനം.
സംസ്ഥാന പ്രസിഡന്റ് എൽ വി അജയകുമാർ അധ്യക്ഷനായി. മടങ്ങിയെത്തിയ ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ യുഡിഎഫ് മുന്നോട്ട് വെച്ച നയങ്ങളും പ്രഖ്യാപനങ്ങളും വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് നേതൃയോഗം വിലയിരുത്തി. പ്രവാസികളുടെ ക്ഷേമം, പുനരധിവാസം, തൊഴിൽ അവസരങ്ങൾ എന്നിവ ഉറപ്പാക്കുന്നതിന് യുഡിഎഫ് സർക്കാരിനെ കഴിയൂ.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റത്തിനുള്ള ആവശ്യം ശക്തമായി ഉയർന്നുവരുന്നതായും യോഗം ചൂണ്ടിക്കാട്ടി.
വിവിധ മണ്ഡലങ്ങളിൽ ക്യാമ്പയിൻ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകൾ വഴി പ്രചാരണ പ്രവർത്തനങ്ങൾ വിപുലീകരിക്കുകയും ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് എൽ വി അജയകുമാർ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി ജെ മാത്യു എന്നിവർ അറിയിച്ചു. ജില്ലാ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഐസക് തോമസ് (രക്ഷാധികാരി), പത്മാലയം മിനിലാൽ, കൈരളി ശ്രീകുമാർ, ഈ എം നസീർ, ഷൗക്കത്ത്അലി, (തിരുവനന്തപുരം), കുമ്മിൾ സാലി, സലാഹുദിൻ (കൊല്ലം),മാത്യൂസ് കൂടാരത്തിൽ, നസിം ചെമ്പകപ്പള്ളി, യു എം കബീർ (ആലപ്പുഴ)മാത്യു പാറക്കൽ, കോശി ജോർജ് (പത്തനംതിട്ട) കെ ആർ ഉണ്ണികൃഷ്ണൻ, ഷിബു റാന്നി (കോട്ടയം), ഹനീസ് (ഇടുക്കി)പി എസ് രഞ്ജിത്ത്, അറഫാത്ത്, ബിജു കെ മുണ്ടാടൻ, (എറണാകുളം) ഷാഹുൽ പണിക്കവീട്ടിൽ, മുനീർ ഇടശ്ശേരി, ബിജു അമ്പഴക്കാടൻ (തൃശ്ശൂർ) വൈസ് പ്രസിഡന്റ് കുഞ്ഞൂട്ടി പൊന്നാട്, രാംനാഥ്, പി കെ കുഞ്ഞുഹാജി (മലപ്പുറം) ഷംസു കൂറ്റനാട്, മാനു വട്ടോളി, സക്കീർ തയ്യിൽ, അസീസ് പട്ടാമ്പി(പാലക്കാട്) കെ സി രവീന്ദ്രൻ, ബാബു കരിപ്പാല, മനോഹരൻ നന്മന ( കോഴിക്കോട്) കെ കെ അലവി, ഷംസു, മമ്മൂട്ടി, സാജു (വയനാട്) വർക്കിംഗ്‌ പ്രസിഡന്റ് അബ്ദുൾ റസാഖ്, ദിവാകരൻ, മുഹമ്മദ്‌ അലി കൂടാളി മോഹനാംഗൻ, രഘുനാഥ് തളിയിൽ (കണ്ണൂർ, കാസർഗോഡ്) എന്നിവരെ ചുമതലപ്പെടുത്തി.