Home Blog Page 883

കളങ്കാവല്‍ ഡിസംബര്‍ അഞ്ചിന് തീയേറ്ററുകളില്‍… 22 നായികമാര്‍… ഗാനം ആലപിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ കൊച്ചുമകന്‍

മമ്മൂട്ടി, വിനായകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാക്കി കളങ്കാവല്‍ ഡിസംബര്‍ അഞ്ചിന് തീയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിലെ ഒരു സര്‍പ്രൈസാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കളങ്കാവലില്‍ ഒരു ഗാനം ആലപിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ കൊച്ചുമകനായ അദ്യാന്‍ സയീദ് ആണ്.
മമ്മൂട്ടിയുടെ മകള്‍ സുറുമിയുടെ മകനാണ് അദ്യാന്‍. ചിത്രത്തിലെ റെഡ് ബാക്ക് എന്ന ഗാനമാണ് അദ്യാന്‍ ആലപിച്ചിരിക്കുന്നത്. വരികള്‍ എഴുതിയതും സംഗീതം പകര്‍ന്നതും സംവിധായകനായ ജിതിന്‍ കെ ജോസ് ആണ്. എന്നാല്‍ ഇതാദ്യമായല്ല, അദ്യാന്‍ മമ്മൂട്ടി ചിത്രത്തില്‍ പാടുന്നത്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ‘റോഷാക്ക്’ എന്ന ചിത്രത്തിലെ ഡോണ്‍ട് ഗോ എന്ന ഇംഗ്ലീഷ് ഗാനം ആലപിച്ചതും അദ്യാന്‍ ആയിരുന്നു.
അതായിരുന്നു സിനിമയില്‍ ഗായകനെന്ന രീതിയില്‍ അദ്യാന്റെ തുടക്കം. മിഥുന്‍ മുകുന്ദനാണ് വരികള്‍ എഴുതിയത്. കളങ്കാവലിനെ സംബന്ധിക്കുന്ന മറ്റൊരു കൗതുകം, ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ നായികമാരുടെ ബാഹുല്യമാണ്. 22 നായികമാരാണ് ചിത്രത്തിലുള്ളത്. ഇതാദ്യമായിട്ടായിരിക്കും ഒരു മലയാള സിനിമയില്‍ ഇത്രയധികം നായികമാര്‍ അണിനിരക്കുന്നത്. രജിഷ വിജയന്‍, ശ്രുതി രാമചന്ദ്രന്‍, ഗായത്രി അരുണ്‍, മേഘ തോമസ്, മാളവിക മേനോന്‍, അഭി സുഹാന, നിസ, ത്രിവേദ, സ്മിത, സിന്ധു വര്‍മ്മ.
അനുപമ, വൈഷ്ണവി സായ് കുമാര്‍, മോഹനപ്രിയ, സിധി ഫാത്തിമ, കബനി, സീമ, റിയ, അമൃത, മുല്ലയ് അരസി, കാതറിന്‍ മരിയ, ബിന്‍സി, ധന്യ അനന്യ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. വേഫറര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.

രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ പ്രസ്താവിച്ചേക്കും. നാളെ രാവിലെ കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ഇരുകൂട്ടരും സമര്‍പ്പിച്ച രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം, അതിന്മേല്‍ വാദം കൂടി കേട്ടശേഷമാകും വിധി പ്രസ്താവിക്കുകയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കേസില്‍ വിധി പുറപ്പെടുവിക്കുന്നതു വരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയിലെ അടച്ചിട്ട മുറിയില്‍ ഒന്നര മണിക്കൂറോളം വാദം നീണ്ടു. മുന്‍കൂര്‍ ഹര്‍ജിയില്‍ വിധി പുറപ്പെടുവിക്കരുതെന്നുവരെ അറസ്റ്റ് തടയണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ജനപ്രതിനിധി കൂടിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലാണെന്നും, ഇതുവരെ കേസ് അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പു നല്‍കാനാവില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

പൊലീസ് റിപ്പോര്‍ട്ടിനൊപ്പം, മെഡിക്കല്‍ രേഖകള്‍, ശബ്ദരേഖകള്‍, വീഡിയോകള്‍ തുടങ്ങിയവ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും ഡിജിറ്റല്‍ തെളിവുകളും, വാട്സ് ആപ്പ് ചാറ്റുകളും വീഡിയോകളും അടക്കം തെളിവായി സമര്‍പ്പിച്ചിരുന്നു. ഇവയെല്ലാം വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന്‍ വാദത്തിനിടെ ഉന്നയിച്ച ഒരു രേഖ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രവും നടന്നുവെന്നും, ഇതിനു തെളിവുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പരാതി വ്യാജമാണെന്നും, കേസിനു പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളുണ്ടെന്നും രാഹുലിന്റെ അഭിഭാഷന്‍ വാദിച്ചു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു. പരാതിക്ക് പിന്നില്‍ സിപിഎം-ബിജെപി ഗൂഢാലോചനയാണ്. വോയ്സ് റെക്കോര്‍ഡ് ഗൂഢാലോചനയുടെ ഭാഗമാണ്. ഗര്‍ഭച്ഛിദ്രം നടത്തിയത് യുവതി തന്നെയാണ്. പരാതി നല്‍കാന്‍ യുവതിക്ക് മേല്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടായെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍ ആരോപിച്ചു.

ഭൂമിസ്വന്തമാക്കാൻ മകൻ അമ്മയെ തല്ലിക്കൊന്നു

നെടുമ്പാശ്ശേരി. മകൻ അമ്മയെ തല്ലിക്കൊന്നു

മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ കൊലപ്പെടുത്തി
മൂന്ന് മാസത്തെ ക്രൂരമർദ്ദനത്തിന് പിന്നാലെയാണ് മരണം
കമ്പ് കൊണ്ട് ശരീരത്തിലാകമാനം മർദ്ദിച്ചതിന്റെ പാടുകൾ

അമ്മയുടെ പേരിലുള്ള ഒന്നര ഏക്കർ ഭൂമി സ്വന്തമാക്കാനായിരുന്നു കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്  

മകൻ ബിനുവിനെ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു

20 വർഷമായി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അമ്മയെ വീട്ടിലേക്ക് എത്തിച്ചായിരുന്നു മർദ്ദനം .രണ്ട് ദിവസം മുൻപാണ് മരിച്ചത്. പോസ്റ്റ്‌ മോർട്ടത്തിലാണ് മർദ്ദന വിവരം പുറത്ത് വന്നത്

മകന്റെ ഭാര്യയുടെ പങ്കിനെക്കുറിച്ചും അന്വേഷണം

റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിൻ്റെ ഇന്ത്യാ സന്ദർശനം നാളെ

ന്യൂഡൽഹി. റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിൻ്റെ ഇന്ത്യാ സന്ദർശനം നാളെ.

23 -ാമത് ഇന്ത്യ -റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് സന്ദർശനം.  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് റഷ്യൻ പ്രസിഡൻറ് ഇന്ത്യയിലേക്ക് എത്തുന്നത്. രാഷ്ട്രപതി ദ്രൗപദി മുർമു വ്‌ളാഡിമിർ പുടിനെ
സ്വീകരിക്കുകയും രാഷ്ട്രപതി ഭവനിൽ
വിരുന്ന് നൽകുകയും ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ കൂടിക്കാഴ്ച നടത്തും. തന്ത്രപരമായ ഇടപാടുകളും ഉഭയകക്ഷി ബന്ധവും കൂടുതൽ ശക്തമാക്കുന്നതിനുള്ള കരാറുകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ചേക്കും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ തുടർന്ന് അമേരിക്ക ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവയും കൂടിക്കാഴ്ചയിൽ ചർച്ചയാകും.
റഷ്യ – യുക്രെയിൻ സംഘർഷത്തിനു ശേഷമുള്ള വ്ളാഡിമിർ പുടിന്‍റെ ആദ്യ ഇന്ത്യ സന്ദർശനം ആണ് ഇത്.

പോലീസുദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ

വെള്ളമുണ്ട.പനമരം പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥനായ പള്ളിക്കൽ സ്വദേശി ഇബ്രാഹിം കുട്ടിയെ ആണ് വെള്ളമുണ്ട പോലീസ് ക്വാട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലാണുള്ളത്

എക്സ്റേ മെഷീൻ കെട്ടും കെട്ടി ശബരിമലക്ക്, ശാസ്താംകോട്ടക്ക് ചികിൽസ കഠിനം

ശാസ്താംകോട്ട. താലൂക്കാശുപത്രിയിലെ എക്സ റേ മെഷീൻ തകരാറിൽ, ജനം വലയുന്നു. സാമ്പത്തികമായി പിന്നോക്കമുള്ള സംവരണ മണ്ഡലമായ കുന്നത്തൂരിൽ പാവപ്പെട്ടവർ ധാരാളമായി ആശ്രയിക്കുന്ന ആതുരാലയ മാണിത്. ഇവിടെ രണ്ട് എക്റേ മെഷീനുകൾ ഉണ്ടായിരുന്നു. ശബരിമല സീസൺ തുടങ്ങിയതോടെ ഒരെണ്ണം അധികൃതർ ശബരിമലയിലേക്ക് സേവനത്തിന് കൊണ്ടുപോയി.

തൊട്ടുപിന്നാലെ ആകെ ബാക്കിയായ മെഷീനും തകരാറിലായി . ഇപ്പോൾ പുറത്തുപോയി എക്റേ എടുത്തു കൊണ്ടു വരേണ്ട നിലയിലാണ്. ശബരിമലക്ക് പോയ മെഷീൻ തിരികെ വരുമോ എന്ന ആശങ്കയുമുണ്ട്.

ശബരിമല സ്വര്‍ണക്കൊള്ള: എൻ. വാസുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍  ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ. വാസുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാസുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല. എന്നാൽ ജാമ്യാപേക്ഷയെ എതിർത്ത പ്രോസിക്യൂഷൻ എൻ.വാസു നൽകിയത് സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാനുള്ള ശുപാർശയാണെന്നും കോടതിയിൽ വാദിച്ചു. കേസിൽ മറ്റു പ്രതികളുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. 


അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളക്കേസ് ഇഡിക്ക് അന്വേഷിക്കാമെന്ന് കോടതി. ഇ.ഡി അന്വേഷണം കോടതി തടസപ്പെടുത്തിയില്ലെന്നും രേഖകള്‍ക്കായി കോടതിയെ സമീപിക്കാമെന്നും കോടതി.  ശബരിമല സ്വര്‍ണക്കൊള്ളയില്‍ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍  ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ. വാസുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാസുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല. എന്നാൽ ജാമ്യാപേക്ഷയെ എതിർത്ത പ്രോസിക്യൂഷൻ എൻ.വാസു നൽകിയത് സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാനുള്ള ശുപാർശയാണെന്നും കോടതിയിൽ വാദിച്ചു.

രാഹുൽ ഈശ്വറിനെ കോടതി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലെെംഗികാതിക്രമ പരാതി നൽകിയ കേസില്‍ അതിജീവിതയെ അധിക്ഷേപിക്കുകയും വ്യക്തി വിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്ത കേസിൽ രാഹുൽ ഈശ്വറിനെ കോടതി രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം എസിജെഎം കോടതിയാണ് കസ്റ്റഡി അപേക്ഷ അനുവദിച്ചത്.


മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ആവശ്യമെങ്കിലും രണ്ട് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. ജാമ്യ ഹർജിയും രാഹുൽ ഈശ്വർ ഇന്ന് നൽകിയിരുന്നു. എന്നാൽ കസ്റ്റഡിയിൽ വിട്ടതിന്റെ അടിസ്ഥാനത്തിൽ അതിന് ശേഷമായിരിക്കും ഹർജി പരിഗണിക്കുക. തുടർച്ചയായി പ്രതിക്ക് വേണ്ടി പെൺകുട്ടിക്കെതിരെ വീഡിയോ ചെയ്തതും അവഹേളനം നടത്തിയതിനുമൊക്കെ പിന്നിൽ ഗൂഢാ ലോചനയുണ്ടണ്ടെന്ന് പൊലീസ് സംശയിക്കുന്നു. അതുകൊണ്ട് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.


നാളെ വെെകുന്നേരം വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ആദ്യം ജില്ലാ ജയിലിലും പിന്നീട് സെൻട്രൽ ജയിലിലുമാണ് രാഹുലിനെ പാർപ്പിച്ചിരുന്നത്.

ചക്കുളത്തുകാവ് പൊങ്കാല നാളെ

ആലപ്പുഴ: പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല നാളെ. വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക ദിവസമാണ് പൊങ്കാല. വ്യാഴാഴ്ച പുലര്‍ച്ചെ 4 ന് നിര്‍മ്മാല്യദര്‍ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് വിളിച്ചു ചൊല്ലി പ്രാര്‍ഥനയും നടക്കും. തുടര്‍ന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിളക്കില്‍ നിന്നും ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി കെടാ വിളക്കിലേക്ക് ദീപം പകരും. ശേഷം നടപ്പന്തലില്‍ പ്രത്യേകം തയ്യാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദര്‍ശിയായ രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്നി പ്രോജോലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.

ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. പൊങ്കാലനേദ്യത്തിനുശേഷം ദിവ്യാഅഭിഷേകവും ഉച്ചദീപാരാധനയും നടക്കും. ക്ഷേത്ര മേല്‍ശാന്തി അശോകന്‍ നമ്പൂതിരിയുടെ കാര്‍മ്മിക നേതൃത്വത്തില്‍ രഞ്ജിത്ത് ബി നമ്പൂതിരി, ദുര്‍ഗ്ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തിലാണ് പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കുക. രാവിലെ 11 ന് 500- ല്‍ അധികം വേദ പണ്ഡിതന്‍മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും.

വൈകിട്ട് അഞ്ചിന് സാംസ്‌കാരികസമ്മേളനം മന്ത്രി സജിചെറിയാന്‍ ഉദ്ഘാടനം ചെയ്യും. തോമസ് കെ തോമസ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സിവി ആനന്ദബോസ് കാര്‍ത്തികസ്തംഭത്തില്‍ അഗ്‌നി പ്രോജ്വലിപ്പിക്കും. വളരെ പൊക്കമുള്ള തൂണില്‍ അനേകം വാഴക്കച്ചിയും തണുങ്ങും പൊതിഞ്ഞുകെട്ടി പഴയോലകളും ഇലഞ്ഞിത്തൂപ്പും പടക്കവും പഴയ ഉടയാടകളും കെട്ടിത്തൂക്കി തയ്യാറാക്കുന്ന സ്തംഭമാണ് കാര്‍ത്തിക സ്തംഭം. ഇതിനെ തിന്മയുടെ പ്രതീകമായി കണക്കാക്കുന്നു. നാട്ടിലെ സകല പാപങ്ങളും കാര്‍ത്തിക സ്തംഭത്തിലേക്ക് ആവാഹിക്കുന്നു എന്നാണ് വിശ്വാസം. സന്ധ്യയാകുന്നതോടുകൂടി ദേവിയെ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ച് തിരിച്ച് നടപ്പന്തലില്‍ കിഴക്കോട്ടഭിമുഖമായി ഇരുത്തുന്നു. ദേവിയുടെ സാന്നിധ്യത്തില്‍ കാര്‍ത്തിക സ്തംഭം എരിഞ്ഞമരുന്നതോടൊപ്പം ക്ഷേത്രവും പരിസരവും നന്മയുടെ ദീപങ്ങളാല്‍ അലംകൃതമാകുന്നു എന്നാണ് വിശ്വാസം.

പൊങ്കാല ദിനമായ ഡിസംബര്‍ നാലിന് (വ്യാഴം) ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രാദേശിക അവധി നല്‍കി ആലപ്പുഴ ജില്ലാ കളക്ടര്‍ ഉത്തരവായി. തിരുവല്ല താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായും വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചുമതലകളുള്ള ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമല്ല.

സംസ്ഥാനത്ത് വ്യാപക വ്യാജ വിസ തട്ടിപ്പ്, കൊല്ലം സ്വദേശി പ്രതി

തിരുവനന്തപുരം . സംസ്ഥാനത്ത് വ്യാപക വ്യാജ വിസ തട്ടിപ്പ്

ഓസ്ട്രേലിയ, ഗ്രീസ്, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ജോലി നൽകാം എന്ന് പറഞ്ഞാണ് തട്ടിപ്പ്.

കൊല്ലം സ്വദേശി അർജുൻ, സുമ എന്നിവർക്കെതിരെ കൂത്താട്ടുകുളം പോലീസ് കേസെടുത്തു.
പാസ്പോർട്ടിൽ വ്യാജ വിസ പ്രിൻറ് ചെയ്ത് നൽകിയാണ് തട്ടിപ്പ് നടത്തിയത്.

തട്ടിപ്പ് അറിയുന്നത് വിമാനത്താവളത്തിൽ എത്തുമ്പോൾ മാത്രം.
കോടികൾ വെട്ടിപ്പ് നടത്തിയെന്ന് പ്രാഥമിക നിഗമനം.
പിന്നിൽ വലിയ ശൃംഖലയുണ്ടെന്ന് ഇരയായ ഇടനിലക്കാരൻ ശരത്ത് പറയുന്നു.