കൊച്ചി.മതിയായ യാത്രാരേഖകളോ താമസാനുമതിയോ ഇല്ലാതെ കേരളത്തിൽ ജോലി ചെയ്തു വന്ന ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് റാത്തോൺ ഇസ്ലാമിനെ കുറുപ്പംപടിയിൽ നിന്നും കേരളാ പോലീസ് ഭീകരവിരുദ്ധ സ്‌ക്വാഡ് പിടികൂടി. എറണാകുളം പെരുമ്പാവൂരിനടുത്തുള്ള മേതല, വണ്ടമറ്റത്തെ സ്വകാര്യ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന ഇയാളുടെ പക്കൽ നിന്നും ബംഗ്ലാദേശിലെ തിരിച്ചറിയൽ രേഖകൾ കണ്ടെടുത്തു.
എറണാകുളം പെരുമ്പാവൂർ, കുറുപ്പംപടി മേഖലകൾ കേന്ദ്രീകരിച്ച് അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ നടക്കുന്ന പരിശോധനയിലാണ് വീണ്ടും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. മതിയായ രേഖകളൊന്നുമില്ലാതെ കഴിഞ്ഞ ഒരു മാസത്തോളമായി ഒരു സ്വകാര്യ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് റാത്തോൺ ഇസ്ലാം.ഇയാൾ കേരളത്തിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഭീകരവിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. എ.ടി.എസ് നടത്തിയ പരിശോധനയിൽ ഇയാളുടെ കൈവശം ഉണ്ടായിരുന്ന ബംഗ്ലാദേശിലെ തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാൾ അനധികൃതമായി അതിർത്തി കടന്നാണ് ഇന്ത്യയിലെത്തിയതെന്നും, ഇവിടെ തങ്ങാനുള്ള യാതൊരുവിധ നിയമപരമായ രേഖകളും ഇല്ലെന്നും പോലീസ് സ്ഥിരീകരിച്ചു.പിടിയിലായ മുഹമ്മദ് റാത്തോൺ ഇസ്ലാമിനെ പിന്നീട് കുറുപ്പംപടി പോലീസിന് കൈമാറി.
വ്യാജരേഖ നിർമ്മാണ സംഘങ്ങളെയും ഇവരെ സഹായിക്കുന്ന ഇടനിലക്കാരെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. സുരക്ഷാ പ്രശ്‌നങ്ങളും അന്തർസംസ്ഥാന ബന്ധങ്ങളും മുൻനിർത്തി കേന്ദ്ര അന്വേഷണ ഏജൻസികളുടെയും ഇമിഗ്രേഷൻ വിഭാഗത്തിന്റെയും സഹായം തേടാനും പോലീസിന് പദ്ധതിയുണ്ട്.പെരുമ്പാവൂർ, കുറുപ്പംപടി മേഖലകളിൽ നിന്ന് ഇതിനുമുൻപും സമാനമായ രീതിയിൽ രേഖകളില്ലാതെ പ്ലൈവുഡ് കമ്പനികളിൽ തൊഴിലെടുത്ത് വന്ന നിരവധി ബംഗ്ലാദേശി പൗരന്മാരെ പിടികൂടിയിട്ടുണ്ട്. വ്യാജ ആധാർ കാർഡുകൾ ഉൾപ്പെടെ നിർമ്മിച്ച് നൽകുന്ന ശൃംഖലകൾ സംസ്ഥാനത്ത് സജീവമാണെന്ന് കേന്ദ്ര ഏജൻസികൾ ഉൾപ്പെടെ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇത്തരത്തിൽ വിദേശ പൗരന്മാരെ കൃത്യമായ രേഖകൾ പരിശോധിക്കാതെ ജോലിക്ക് നിയോഗിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും വരും ദിവസങ്ങളിൽ കർശനമായ പരിശോധനകൾ ഉണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.






























