ഹൂസ്റ്റൺ: ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ പോർച്ചുഗലിന് ആധികാരിക വിജയം. ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോൾ മികവിൽ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ് പോർച്ചുഗൽ ഉസ്ബെക്കിസ്ഥാനെ തകർത്തത്. റൊണാൾഡോയുടെ ഇരട്ടഗോളുകൾക്ക് പുറമെ നുനോ മെൻഡസ്, റാഫേൽ ലിയാവോ എന്നിവരും ഗോൾ സ്കോറർമാരുടെ പട്ടികയിൽ ഇടംപിടിച്ചു. ഉസ്ബെക്കിസ്ഥാൻ താരം അബ്ദുഖോദിർ ഖുസാനോവിന്റെ സെൽഫ് ഗോളാണ് പോർച്ചുഗലിന്റെ ലീഡ് അഞ്ചാക്കിയത്.
ആദ്യ മത്സരത്തിലെ അപ്രതീക്ഷിത സമനിലയ്ക്ക് ശേഷം, രണ്ട് മാറ്റങ്ങളുമായാണ് പരിശീലകൻ റോബർട്ടോ മാർട്ടിനസ് ടീമിനെ ഇറക്കിയത്. കഴിഞ്ഞ മത്സരത്തിൽ നിരാശപ്പെടുത്തിയ ബെർണാഡോ സിൽവയെ ബെഞ്ചിലിരുത്തി ജോവോ ഫെലിക്‌സിന് അവസരം നൽകി. പ്രതിരോധതാരം തോമസ് അറൂജോക്ക് പകരം റൂബൻ ഡയസും ആദ്യ ഇലവനിൽ ഇടം പിടിച്ചിരുന്നു. മധ്യനിരയിൽ ബ്രൂണോ ഫെർണാണ്ടസും വിറ്റീഞ്ഞയും നടത്തിയ നീക്കങ്ങൾ ഉസ്ബെക്കിസ്ഥാൻ പ്രതിരോധത്തെ അക്ഷരാർഥത്തിൽ വിറപ്പിച്ചു. ഫാബിയോ കന്നവാരോയുടെ കീഴിൽ എത്തിയ ഉസ്ബെക്കിസ്ഥാൻ ടീം തുടക്കത്തിൽ ചില ചെറുത്തുനിൽപ്പുകൾ നടത്തിയെങ്കിലും പോർച്ചുഗലിന്റെ വേഗതയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. കളിച്ച രണ്ട് കളിയിലും തോൽവി ഏറ്റുവാങ്ങിയ ഉസ്ബെക്കിസ്ഥാൻ ടൂർണമെന്‍റിൽ നിന്നും പുറത്തായി.






























