Home Blog Page 367

മാസപ്പിറവി ദൃശ്യമായില്ല, കേരളത്തില്‍ റംസാന്‍ ഒന്ന് വ്യാഴാഴ്ച

കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ കേരളത്തില്‍ റംസാന്‍ ഒന്ന് വ്യാഴാഴ്ച (ഫെബ്രുവരി 19) ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി സി. മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി തുടങ്ങിയവരാണ് റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്ന് അറിയിച്ചത്.

കേരളത്തില്‍ ഒരിടത്തും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് ഖാദിമാരുടെ സംയുക്ത തീരുമാനം.

ഫെബ്രുവരി 18 ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയാക്കിയാകും വിശ്വാസികള്‍ റംസാന്‍ വ്രതത്തിലേക്ക് പ്രവേശിക്കുക. റംസാന്‍ ഒന്ന് ഫെബ്രുവരി 19 വ്യാഴാഴ്ചയായിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ പി.പി. ഉണ്ണീന്‍കുട്ടി മൗലവി അറിയിച്ചു.

പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ സിപിഎം നേതാവിന് വീണ്ടും പരോൾ

കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ സിപിഎം നേതാവിന് വീണ്ടും പരോൾ. പയ്യന്നൂർ ന​ഗരസഭയിലെ കൗൺസിലർ കൂടിയായ സിപിഎം നേതാവ് വി കെ നിഷാദിന് ഏഴു ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്. ഹൈക്കോടതിയാണ് പരോൾ അനുവദിച്ചത്.

ഒരു മാസത്തെ പരോള്‍ കഴിഞ്ഞ് മൂന്നാഴ്ച പിന്നിടുമ്പോഴാണ് വീണ്ടും പരോൾ.പിതാവിന്റെ അസുഖം ചൂണ്ടിക്കാട്ടിയാണ് സെൻട്രൽ ജയിലിൽ നിന്നിറങ്ങിയത്. സൂപ്രണ്ട് തള്ളിയപ്പോൾ ഹൈക്കോടതിയെ സമീപിച്ചാണ് ഉത്തരവ് നേടിയത്.പോലീസിനെ ബോംബറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ശിക്ഷിച്ചത്. കൂട്ടുപ്രതിയായ ടി.സി.വി നന്ദകുമാർ ഇപ്പോൾ പരോളിലാണ്

ഇരുവരെയും 20 വർഷത്തേക്ക് ശിക്ഷിച്ചത് കഴിഞ്ഞ നവംബർ 25 ന്

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കുഞ്ഞുമരിച്ച സംഭവം,അടിയന്തര അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കുഞ്ഞുമരിച്ച സംഭവം.അടിയന്തര അന്വേഷണം പ്രഖ്യാപിച്ച് നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് ഡയറക്ടർക്ക് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ പിഴവ് പരാതി ഉണ്ടായത് ഇന്ന് ഉച്ചയോടെ

ഗർഭ ശസ്ത്രക്രിയക്കിടെ കുഞ്ഞു മരിക്കുകയായിരുന്നു. മരിച്ചത് പാലോട് സ്വദേശിനി നിരഞ്ജനയുടെ കുഞ്ഞ്. ശാസ്ത്രക്രിയ നടത്തിയത് ഡോക്ടർ ബിന്ദു സുന്ദറിന്റെ നേതൃത്വത്തിൽ. ശസ്ത്രക്രിയ പിഴവിൽ മുൻപും ആരോപണ വിധേയയാണ് ഡോക്ടർ

ഹണി റോസിന് ആശ്വാസം

കൊച്ചി. നടി ഹണി റോസിന് ജിഎസ്ടി വകുപ്പ് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. വിവിധ വര്‍ഷങ്ങളിലെ നികുതി രേഖ ആവശ്യപ്പെട്ട് ഒന്നിച്ച് നല്‍കിയ നോട്ടീസ് റദ്ദാക്കി

ഓരോ വര്‍ഷത്തെയും നികുതി രേഖ പ്രത്യേകമായി ആവശ്യപ്പെടണം. അഭിനയത്തിലൂടെ നേടിയ തുകയ്ക്ക് നികുതി നല്‍കാത്തതിന് ആയിരുന്നു നോട്ടീസ്

കെ ആര്‍ മീരയുടെ നോവല്‍പഠനങ്ങള്‍ പ്രകാശനം

ശാസ്താംകോട്ട. കെഎസ്എം ഡിബികോളജ് മലയാളവിഭാഗം നേതൃത്വത്തില്‍ പുസ്തകപ്രകാശനവും സാഹിത്യ ചര്‍ച്ചയും ബുധനാഴ്ച രാവിലെ 10.30ന് ഡിജിറ്റല്‍ സെമിനാര്‍ഹാളില്‍ നടക്കും. ഡോ. ടി മധു എഡിറ്ററായ ‘നോവലിന്റെ വര്‍ത്തമാനം കെആര്‍ മീരയുടെ നോവല്‍പഠനങ്ങള്‍’ എന്ന പുസ്തകം സാഹിത്യകാരന്‍ പ്രഫ.(ഡോ.)തോമസ് സ്‌കറിയ ഡോ.പി കെ റെജിക്ക് കോപ്പി കൈമാറി പ്രകാശിപ്പിക്കും.

പ്രിന്‍സിപ്പല്‍ പ്രഫ.(ഡോ)കെഎസ് അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. മാധ്യമപ്രവര്‍ത്തകന്‍ ഹരികുറിശേരി പുസ്തകം പരിചയപ്പെടുത്തും. പ്രഫ. അമൃതകുമാരി,കവി രാമാനുജന്‍ തമ്പി, എ വി ആത്മന്‍,ഡോ. ടി മധു എന്നിവര്‍ സംസാരിക്കും

കരുനാഗപ്പള്ളിയിൽ യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

കരുനാഗപ്പള്ളി.യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി.വള്ളിക്കാവിലെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്.ക്ലാപ്പന സ്വദേശി വിനീഷ് ആണ് മരിച്ചത്.

കരുനാഗപ്പള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസമാണ് വിനീഷ് ലോഡ്ജിൽ മുറിയെടുത്തത്.

സ്കൂട്ടറും ടോറസ് ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

അടിമാലി. കുമളി ദേശീയപാതയില്‍ വാഹനാപകടം.സ്കൂട്ടറും ടോറസ് ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.മലപ്പുറം സ്വദേശി ഷിജോ (37 )യാണ് മരിച്ചത്.അടിമാലി വള്ളപ്പടിക്ക് സമീപമായിരുന്നു അപകടം.സ്‌കൂട്ടര്‍ ലോറിയിലേക്ക് വന്നിടിക്കുകയായിരുന്നുവെന്ന് സമീപവാസികൾ

ഷിജോയെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു. സ്ഥലത്ത് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു

7 കോടി 11 ലക്ഷം രൂപ ചെലവായതായിട്ടാണ് അയ്യപ്പസംഗമത്തിന് കരാര്‍ നല്‍കിയവര്‍ പറയുന്നത്, എന്നാല്‍ 4.99 കോടിയേ നല്‍കാനാകൂ എന്ന് ബോര്‍ഡ്

പത്തനംതിട്ട: ആഗോള സംഗമത്തിന്റെ കണക്കുകളില്‍ പിഴവു സംഭവിച്ചുവെന്ന് സമ്മതിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഓഡിറ്റ് റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് യോഗം വിശദമായി പരിശോധിച്ചു. സമയപരിധി പാലിക്കണം എന്നതിനാല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് മാത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. സത്യവാങ്മൂലം ബോര്‍ഡ് നല്‍കിയിട്ടില്ല. ഓഡിറ്റ് റിപ്പോര്‍ട്ട് അന്തിമമായ റിപ്പോര്‍ട്ടായി ഈ ദേവസ്വം ബോര്‍ഡ് കരുതുന്നില്ല. ആ റിപ്പോര്‍ട്ടിന്മേല്‍ ഇനിയും കൂടുതല്‍ തിരുത്തലുകള്‍ വരുത്താനുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു.

ഓഡിറ്ററുമായി കൃത്യമായ ആശയവിനിമയം ഉണ്ടായില്ല. അതുകൊണ്ടാണ് ബോര്‍ഡിനെതിരെ പ്രതികൂലമായ പരാമര്‍ശങ്ങള്‍ ഉണ്ടായത്. അത് ഓഡിറ്ററുടെ കുറ്റമല്ല. ഓഡിറ്ററുടെ ചോദ്യങ്ങള്‍ക്ക് ബോര്‍ഡില്‍ നിന്നും കൃത്യമായ മറുപടി നല്‍കാതിരുന്നതാണ് കുഴപ്പമായത്. പല നടപടികളും എടുക്കേണ്ടത് ബോര്‍ഡിനുള്ളില്‍ തന്നെയാണ്. ബില്ലുകള്‍ പരിശോധിക്കുക അടക്കമുള്ള നടപടികള്‍ ചെയ്യേണ്ടതുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ടിലെ പല പരാമര്‍ശങ്ങളും ബോര്‍ഡ് വിശദമായ മറുപടി നല്‍കുമ്പോള്‍ മാറുമെന്ന് കെ ജയകുമാര്‍ പറഞ്ഞു.

ഓഡിറ്റര്‍ക്ക് സമയോചിതമായി ബോര്‍ഡില്‍ നിന്നും മറുപടി നല്‍കാതിരുന്നതു കൊണ്ടുള്ള വീഴ്ചയാണ് സംഭവിച്ചത്. ഈ മാസം 27 നാണ് കോടതി കേസ് പരിഗണിക്കുന്നത്. അതിനു മുമ്പ് യുദ്ധകാലാടിസ്ഥാനത്തില്‍ തെറ്റു തിരുത്തല്‍ നടത്താന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. അതിനായി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. ദേവസ്വം കമ്മീഷണര്‍, അക്കൗണ്ട്‌സ് ഓഫീസര്‍, ചീഫ് എഞ്ചിനീയറും അടങ്ങുന്ന ടാസ്‌ക് ഫോഴ്‌സാണ് രൂപീകരിച്ചത്. ഈ ടാസ്‌ക് ഫോഴ്‌സ് ഓഡിറ്ററുമായി സംസാരിച്ച്, റിപ്പോര്‍ട്ടില്‍ കടന്നുകൂടിയിട്ടുള്ള പിഴവുകള്‍ തിരുത്തും.

അയ്യപ്പ സംഗമം പദ്ധതിയുടെ കരാര്‍ എടുത്തവരുമായി ടാസ്‌ക് ഫോഴ്‌സ് സംസാരിച്ച് ആശയവ്യക്തത വരുത്തും. അയ്യപ്പസംഗമത്തിന്റെ ചെലവ് സംബന്ധിച്ച് വിശദമായ പഠനം നടത്തി വ്യക്തത വരുത്തും. യുക്തിഭദ്രമല്ലാത്ത ക്ലെയിമുകള്‍ അംഗീകരിക്കില്ല. അയ്യപ്പസംഗമത്തിന്റെ ചെലവ് 4.99 കോടിയായി നിജപ്പെടുത്തണമെന്ന് പി എസ് പ്രശാന്തിന്റെ അധ്യക്ഷതയിലുള്ള യോഗത്തില്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ട് അയ്യപ്പസംഗമത്തിന്റെ ചെലവ് 4.99 കോടിയായി നിജപ്പെടുത്താന്‍ ഈ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

ദേവസ്വം ബോര്‍ഡ് അഡ്വാന്‍സ് നല്‍കിയ മൂന്നുകോടി രൂപ തിരികെ ബോര്‍ഡിന്റെ അക്കൗണ്ടില്‍ വന്നിട്ടുണ്ട്. സ്‌പോണ്‍സര്‍ഷിപ്പ് പ്രതീക്ഷിച്ച പലയിടത്തു നിന്നും കിട്ടിയില്ല. അദാനി നല്‍കാമെന്ന് പറഞ്ഞ ഒരു കോടി ലഭിക്കും. 3 കോടി 85 ലക്ഷമാണ് സ്‌പോണ്‍സര്‍ഷിപ്പായി ലഭിക്കുക. ഒരുകോടിയിലേറെ രൂപയുടെ കുറവ് ഇനിയുമുണ്ട്. എന്തു തന്നെയായാലും ദേവസ്വം ബോര്‍ഡിന്റെ ഒരു രൂപ പോലും അയ്യപ്പ സംഗമത്തിന് വേണ്ടി ഉപയോഗിക്കില്ല. ഫൈനല്‍ കണക്കുകള്‍ ഓഡിറ്റ് ചെയ്ത് പുതുക്കിയ ഓഡിറ്റ് റിപ്പോര്‍ട്ടും സ്‌റ്റേറ്റ്‌മെന്റ് ഓഫ് അക്കൗണ്ട്‌സും ടാസ്‌ക്‌ഫോഴ്‌സിന്റെ സഹായത്തോടെ 26 ന് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ജയകുമാര്‍ പറഞ്ഞു.

അയ്യപ്പസംഗമത്തിന് മൊത്തം ചെലവായി ഈ ബോര്‍ഡ് അംഗീകരിക്കുന്നത് 4.99 കോടിയാണ്. അതാണ് നല്‍കുക. 7 കോടി 11 ലക്ഷം രൂപ ചെലവായതായിട്ടാണ് അയ്യപ്പസംഗമത്തിന് കരാര്‍ നല്‍കിയവര്‍ പറയുന്നത്. എന്നാല്‍ 4.99 കോടിയേ നല്‍കാനാകൂ എന്ന് അവരെ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. അഡ്വാന്‍സായി മൂന്നു കോടി രൂപ ദേവസ്വം ബോര്‍ഡ് നല്‍കിയെങ്കിലും, സ്‌പോണ്‍സര്‍ഷിപ്പ് തുക ലഭിച്ചതോടെ ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ തിരികെ എത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മകന്‍ കസേരയോടെ വലിച്ചെറിഞ്ഞ അമ്മ മരിച്ചു

കണ്ണൂര്‍: കുടുംബവഴക്കിനിടെ മകന്‍ കസേരയോടെ വലിച്ചെറിഞ്ഞതിനെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. അലവില്‍ പള്ളിയാം മൂല ലക്ഷം വീട് ഉന്നതിയിലെ വി ശാന്ത (88) യാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. ഗുരുതരമായി പരിക്കേറ്റ വയോധിക ചികിത്സയിലായിരുന്നു.

വധശ്രമ കേസില്‍ മകനായ അലവില്‍ പള്ളിയാം മൂല ലക്ഷം വീട് ഉന്നതിയിലെ വി സജീവനെ (58) ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്ത് റിമാന്റു ചെയ്തിരുന്നു. ഈ മാസം 11 ന് ബുധനാഴ്ച രാത്രി 11 മണിക്കായിരുന്നു സംഭവം ഉണ്ടായത്. വീട്ടുചെലവ് ചോദിച്ചതുമായുള്ള തര്‍ക്കമാണ് മദ്യ ലഹരിയിലെത്തിയ മകന്‍ സജീവന്‍ അമ്മയെ ആക്രമിക്കാന്‍ കാരണമായത്.

മുറ്റത്ത് ചവിട്ടുപടിയില്‍ തലയിടിച്ച് പരിക്കേറ്റ വയോധികയെ ബന്ധുക്കള്‍ ഏകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സക്കിടെയായിരുന്നു അന്ത്യം. പരേതനായ രാമനാണ് ശാന്തയുടെ ഭര്‍ത്താവ്. രഞ്ജിനി, സജിനി, സജീവന്‍, സജിത, പരേതനായ ബാലന്‍ എന്നിവരാണ് മക്കള്‍. പ്രകാശിനി, മനോഹരന്‍, സരസ, പരേതനായ രവീന്ദ്രന്‍, അനില്‍കുമാര്‍ എന്നിവര്‍ മരുമക്കളാണ്.

കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈയിൽസിൽ വൻ തീപിടുത്തം

കോഴിക്കോട് :ജയലക്ഷ്മി ടെക്സ്റ്റെെൽസിൽ തീപിടിത്തം. വൻ തീപിടിത്തമാണുണ്ടായിരിക്കുന്നത്. അ​ഗ്നിസുരക്ഷ സേന തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലയിൽ തീ പടരുകയാണ്.വസ്ത്രം വാങ്ങാനെത്തിയവരെയും ജീവനക്കാരെയും പുറത്തിറക്കി. എയർ കണ്ടീഷണറിൽ നിന്നാണ് തീ പടർന്നതെന്ന് ജീവനക്കാർ. ⁠പ്രദേശത്ത് ഗതാഗത നിയന്ത്രണം
കെട്ടിടത്തിൽ നിന്നും ആളുകളെ പൂർണമായി മാറ്റിയെന്ന് ഉടമകള്‍. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി.2023 ലും സമാനമായ രീതിയിൽ തീപിടുത്തം ഉണ്ടായിരുന്നു

തീപിടിത്തത്തിന്‍റെ വ്യാപ്ത വലുതാകാനുള്ള സാധ്യതയുമുണ്ട്.’ കൂടുതൽ യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിക്കൊണ്ടിരിക്കുകയാണ്.