ഇൻഡോർ: മാട്രിമോണി പ്രൊഫൈലിൽ നേവി ഓഫീസറായി ചമഞ്ഞ് വിവാഹവാഗ്ദം നൽകി യുവതിയിൽ നിന്ന് 26 ലക്ഷം രൂപ തട്ടിയ പ്രതി പിടിയിൽ. 29 കാരനായ ജിതേന്ദ്ര കുമാർ എന്ന യുവാവാണ് മധ്യപ്രദേശ് പൊലീസിന്റെ പിടിയിലായത്. ഇൻഡോർ സ്വദേശിനിയാണ് തട്ടിപ്പിന് ഇരയായത്. റഷ്യയിലേക്ക് കടക്കാനുള്ള ശ്രമത്തിടെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. ഉത്തർപ്രദേശ് ഗൗതം ബുദ്ധ നഗർ ജില്ലയിലെ ജേവാർ സ്വദേശിയാണ് ജിതേന്ദ്ര കുമാർ.
മാട്രിമോണിയൽ വെബ്‌സൈറ്റ് വഴിയാണ് പ്രതി ഇൻഡോർ സ്വദേശിനിയായ യുവതിയുമായി ബന്ധം സ്ഥാപിച്ചത്. തുടർന്ന് താൻ മർച്ചന്റ് നേവി ഓഫീസറാണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു. മാട്രിമോണിയൽ പ്രൊഫൈലിലും നേവി ഓഫീസർ എന്ന് തന്നെയാണ് നൽകിയിരുന്നത്. വിവാഹ വാഗ്ദാനം നൽകി യുവതിയെ പ്രലോഭിപ്പിച്ച ശേഷം വിവിധ കാരണങ്ങൾ പറഞ്ഞ് 26.86 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
താൻ രക്താർബുദ രോഗിയാണെന്ന് വരെ പറഞ്ഞ് യുവതിയെ വിശ്വസിപ്പിക്കുകയും ചികിത്സയുടെ പേരിലും പ്രതി പണം വാങ്ങിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതി മുൻപ് മോസ്കോയിൽ നിർമാണ തൊഴിലാളികളുടെ സൂപ്പർവൈസറായി ജോലി ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.






























