ബാഗൽകോട്ട്: ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ ബോൾ യുവതിയുടെ ശരീരത്തിൽ തട്ടി. സ്കൂൾ വിദ്യാർത്ഥികളെ ജനലിൽ കെട്ടിയിട്ട് തല്ലി നാട്ടുകാർ. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലാണ് സംഭവം. പന്ത് അബദ്ധത്തിൽ ഒരു സ്ത്രീയുടെ ദേഹത്ത് തട്ടിയതിനെ തുടർന്ന് രണ്ട് ആൺകുട്ടികളെ നാട്ടുകാർ സ്കൂൾ ജനലിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചത്.
കുട്ടികളെ ചെരുപ്പുകൊണ്ടും കൈകൾ കൊണ്ടും തല്ലിയതായാണ് പൊലീസ് വ്യക്തമാക്കുന്നത്. ഞായറാഴ്ച കുട്ടികൾ സ്കൂൾ ഗ്രൌണ്ടിൽ കളിക്കുന്നതിനിടയിലാണ് സംഭവം. മർദ്ദനമേറ്റ വിദ്യാർത്ഥികളിലൊരാളുടെ പ്രായം 14 വയസ് ആണ്.
മർദ്ദനമേറ്റ് പരിക്കേറ്റ കുട്ടികളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുട്ടികളുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കെരൂർ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രേണുക ശരണാർ, ബസവരാജ് ശരണാർ, അഭി ലമാനി എന്നിവരാണ് കേസിലെ പ്രതികളെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഒരു ചെറിയ തർക്കത്തിന്റെ പേരിൽ കുട്ടികൾക്കെതിരെ നാട്ടുകാർ നടത്തിയ നിയമം കയ്യിലെടുത്തുള്ള ഈ ക്രൂരമായ ആക്രമണം പ്രദേശവാസികൾക്കിടയിൽ വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.






























