ന്യൂഡെൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ കേന്ദ്രസർക്കാർ കർശന നടപടികൾ സ്വീകരിച്ചു.വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സിബിഎസ്ഇ ചെയർമാൻ രാഹുൽ സിങ്ങിനെയും സെക്രട്ടറി ഹിമാൻഷൂ ഗുപ്തയെയും സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഈ നടപടി. ഓൺ-സ്ക്രീൻ മാർക്കിംഗുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ആഭ്യന്തര അന്വേഷണം നടത്താനും ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
വിവാദമായ ‘കോംപ്റ്റ്’ എന്ന കമ്പനിക്ക് ഓൺ-സ്ക്രീൻ മാർക്കിംഗ് കരാർ നൽകുന്നതിനായി ടെൻഡർ വ്യവസ്ഥകളിൽ മാറ്റം വരുത്തിയതായി പുറത്തുവന്ന രേഖകൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പരിശോധിക്കുന്നുണ്ട്. സിബിഎസ്ഇ നൽകുന്ന റിപ്പോർട്ട് വിശകലനം ചെയ്ത ശേഷം കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷണം നടത്തിക്കണോ എന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കും.



































