25.1 C
Kollam
Thursday 13th August, 2026 | 05:53:28 AM
Home News Breaking News കര്‍ണാടകയിലെ ഹിജാബ് നിരോധനം പിന്‍വലിച്ചു

കര്‍ണാടകയിലെ ഹിജാബ് നിരോധനം പിന്‍വലിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലനിന്നിരുന്ന ഹിജാബ് നിരോധനം പിന്‍വലിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍. ഇതുസംബന്ധിച്ച് പുതിയ ഉത്തരവിറക്കി. 2022ല്‍ മുന്‍ ബിജെപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിവാദമായ നിരോധന ഉത്തരവാണ് ഇതോടെ ഇല്ലാതായത്. നിശ്ചയിച്ചിട്ടുള്ള യൂണിഫോമിനൊപ്പം പരമ്പരാഗതവും ആചാരപരവുമായ അടയാളങ്ങള്‍ ധരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദമുണ്ടാകുമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു.

ഉഡുപ്പിയിലെ ഒരു സര്‍ക്കാര്‍ കോളജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. യൂണിഫോം നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 5ന് ബിജെപി സര്‍ക്കാര്‍ ഉത്തരവിറക്കി. കേസ് കോടതിയിലുമെത്തി. 2022 മാര്‍ച്ചില്‍ കര്‍ണാടക ഹൈക്കോടതി ഹിജാബ് നിരോധനം ശരിവെച്ചു. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിലെ അവിഭാജ്യ ഘടകമല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കേസ് സുപ്രീം കോടതിയിലെത്തിയപ്പോള്‍ രണ്ടംഗ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചു. ഇതോടെ വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി വിട്ടിരിക്കുകയാണ്.

ഭരണത്തിലേറി മൂന്ന് വര്‍ഷമായിട്ടും ഹിജാബ് അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കാത്തതില്‍ മുസ്ലിം വിഭാഗത്തിനിടയില്‍ വലിയ പ്രതിഷേധം നിലനിന്നിരുന്നു. ഹിജാബ് നിരോധം പിന്‍വലിക്കല്‍ ഉള്‍പ്പെടെ മുസ്ലിംകള്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ മൂന്ന് വര്‍ഷമായിട്ടും പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ബംഗളൂരുവില്‍ സമ്മേളനം നടക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി.