ജലന്ധറിലും അമൃത്‌സറിലും സ്ഫോടനങ്ങള്‍.ജലന്ധറില്‍ ബി.എസ്.എഫ്. ആസ്ഥാനത്തിന് സമീപം ഇരുചക്ര വാഹനം പൊട്ടിത്തെറിച്ചു.അമൃത്‌സറില്‍ ഖാസ കന്റോണ്‍മെന്‍റിന് സമീപം സ്ഫോടനം
ആദ്യ സ്‌ഫോടനം ജലന്ധറിലെ തിരക്കേറിയ ബിഎസ്എഫ് ചൗക്കിലുള്ള ആസ്ഥാനത്തിന് സമീപമാണ് നടന്നത്. അവിടെ നിര്‍ത്തിയിട്ടിരുന്ന ഒരു സ്‌കൂട്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ സ്‌കൂട്ടറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി.
മണിക്കൂറുകള്‍ക്ക് ശേഷം അമൃത്സറിലെ ഖാസ മേഖലയിലുള്ള ഒരു സൈനിക ക്യാമ്പിന് പുറത്താണ് രണ്ടാമത്തെ സ്‌ഫോടനം നടന്നത്. ഇതും ബിഎസ്എഫ് കേന്ദ്രങ്ങള്‍ക്ക് അടുത്താണ്. മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമി ഗ്രനേഡ് എറിഞ്ഞതാണെന്നാണ് പ്രാഥമിക സംശയം. അട്ടാരി-വാഗ രാജ്യാന്തര അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെയാണിത്.
അമൃത്സര്‍ റൂറല്‍ പൊലീസ് എസ്പി ആദിത്യ വാരിയര്‍ സ്‌ഫോടനം സ്ഥിരീകരിച്ചു. രാത്രി 10.30-നും 11-നും ഇടയിലാണ് സംഭവം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫോറന്‍സിക് സംഘവും സൈന്യവും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
ജലന്ധറിലെ സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന 22-കാരനായ ഗുര്‍പ്രീത് സിങ്ങിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഒരു ഡെലിവറി ഏജന്റായ ഇയാള്‍ പാര്‍സല്‍ നല്‍കാനായി എത്തിയപ്പോഴാണ് സംഭവം നടന്നത്. സ്‌കൂട്ടറിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നുവെന്ന് ഇയാള്‍ മൊഴി നല്‍കി.
അന്വേഷണം തുടങ്ങി പൊലീസ്.ഏപ്രില്‍ 27 ന് പട്യാലയില്‍ റെയില്‍വെ ട്രാക്കിലും സ്ഫോടനം നടത്താന്‍ ശ്രമം ഉണ്ടായിരുന്നു






























