റാഞ്ചി : ജാർഖണ്ഡിൽ വ്യത്യസ്ത ഓപ്പറേഷനുകളില്‍ ഒരു കോടി രൂപയുടെ പോപ്പി ചെടികൾ പിടികൂടി. ഛത്ര, റാഞ്ചി ജില്ലകളിലായി നടന്ന രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായി ഒരാളെ അറസ്റ്റ് ചെയ്തതായും ഉദ്യോഗസ്ഥർ പറഞ്ഞു. പിടി കൂടിയ പോപ്പി സ്ട്രോ (ഉണങ്ങിയ പോപ്പി ചെടിയുടെ ഭാഗങ്ങൾ) യ്ക്ക് ഏകദേശം ഒരു കോടി രൂപ വില വരും.
ശനിയാഴ്ച ചത്ര ജില്ലയിൽ വാഹന പരിശോധനയ്ക്കിടെ ഒരു ടെമ്പോയിൽ നിന്നാണ് 283 കിലോഗ്രാം പോപ്പി സ്ട്രോ പൊലീസ് പിടികൂടിയത്. ഇതിൽ നിന്നാണ് കറുപ്പ് ഉണ്ടാക്കുന്നത്. ബിഹാറിലേക്ക് മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പ്രതാപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബൽവദോഹർ ഗ്രാമത്തിന് സമീപം പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവമെന്ന് ചത്ര സബ് ഡിവിഷണൽ പൊലീസ് ഓഫീസർ (എസ്ഡിപിഒ) സന്ദീപ് സുമൻ പറഞ്ഞു.
10 ചാക്കുകളിലായി പായ്ക്ക് ചെയ്ത നിലയിലായിരുന്നു പോപ്പി സ്ട്രോ. അജയ് കുമാർ സോ (27) ആണ് മയക്കുമരുന്ന് വിൽപ്പന നടത്തിയതെന്ന് തിരിച്ചറിഞ്ഞു. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ 42 ലക്ഷം രൂപ വില വരുമെന്നും ബിഹാറിലേക്ക് കടത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇയാളെ ജുഡീഷ്യൽ കസ്റ്റഡിലേക്ക് മാറ്റിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റൊരു ഓപ്പറേഷനിൽ, റാഞ്ചി ജില്ലയിലെ തമർ പൊലീസ് സ്റ്റേഷൻ പരിധിയിലെ രുഗ്ഡി ഗ്രാമത്തിനടുത്തുള്ള ഒരു വനത്തിൽ ഉപേക്ഷിച്ച നിലയിലാണ് 400 കിലോ പോപ്പി പൊലീസ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കച്ചവടക്കാർ വൻതോതിൽ പോപ്പി സ്‌ട്രോ ഒളിപ്പിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. 60 ലക്ഷം രൂപ വിലമതിക്കുന്ന ഇരുപത്തിയൊന്ന് ചാക്ക് പോപ്പി സ്ട്രോ പിടിച്ചെടുത്തതായി ബുണ്ടു എസ്ഡിപിഒ ഓം പ്രകാശ് പറഞ്ഞു.






























