ഹുബ്ബള്ളി: മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കിയതിനെത്തുടർന്ന് എട്ടാം ക്ലാസുകാരൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു. ഹുബ്ബള്ളി സ്വദേശിയായ സമർഥ് (13) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. മൊബൈൽ ഗെയിമുകൾക്ക് അടിമയായിരുന്ന സമർഥിനെ മാതാപിതാക്കൾ നിരന്തരം വിലക്കാറുണ്ടായിരുന്നു.
സംഭവദിവസം കുട്ടി ഫോണിൽ ഗെയിം കളിച്ചുകൊണ്ടിരിക്കെ അമ്മ ഇടപെടുകയും ഫോൺ വാങ്ങി വെക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ സമർഥ് മുറിയിൽക്കയറി വാതിലടയ്ക്കുകയായിരുന്നു. ഏറെ നേരമായിട്ടും പുറത്തുകാണാത്തതിനെത്തുടർന്ന് മാതാപിതാക്കൾ വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികളിലെ വർധിച്ചുവരുന്ന മൊബൈൽ ഫോൺ ലഹരിക്കെതിരെ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ഹുബ്ബള്ളി ധർവാഡ് പൊലീസ് കമ്മീഷണർ എൻ. ശശികുമാർ പറഞ്ഞു. ഫോൺ അമിതമായി ഉപയോഗിക്കുന്ന സ്വഭാവം ശ്രദ്ധയിൽപ്പെട്ടാൽ അധ്യാപകരുടെയോ മനഃശാസ്ത്ര വിദഗ്ധരുടെയോ സഹായം തേടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.






























