ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നല്‍കിയ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. തന്റെ മക്കള്‍ കേന്ദ്ര ഗവണ്‍മെന്റ് പാനലിലെ അഭിഭാഷകരാണെന്ന് ചൂണ്ടിക്കാട്ടി, മദ്യനയക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മ മാറണമെന്ന അരവിന്ദ് കെജരിവാളിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും ജഡ്ജിയുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് തെളിവുകളില്ലാത്ത സാഹചര്യത്തില്‍, ജഡ്ജിമാരുടെ മക്കള്‍ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കാന്‍ ഒരു ഹര്‍ജിക്കാരന് അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചു. കെജരിവാളിന്റെ ഹര്‍ജിക്കെതിരെ രൂക്ഷമായി വിമര്‍ശനമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.
മദ്യനയ അഴിമതിക്കേസില്‍ നിന്ന് അങ്ങനെ പിന്‍മാറാന്‍ കഴിയില്ല. ഒരുരാഷ്ട്രീയക്കാരന് ഒരു ജഡ്ജിയുടെ ജുഡീഷ്യല്‍ പശ്ചാത്തലം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മദ്യനയക്കേസില്‍ സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍, ജസ്റ്റിസ് ശര്‍മ്മയുടെ മക്കള്‍ക്ക് നിരവധി കേസുകള്‍ കൈമാറുന്നുണ്ടെന്നായിരുന്നു കെജരിവാളിന്റെ വാദം. എന്നാല്‍, കേസ് കേള്‍ക്കുന്നതില്‍ നിന്ന് ഒരു ജഡ്ജിയെ പിന്മാറാന്‍ പ്രേരിപ്പിക്കാന്‍ ഇത്തരം വ്യക്തിപരമായ കാരണങ്ങള്‍ മതിയാകില്ലെന്ന് കോടതി വ്യക്തമാക്കി. താന്‍ ഒരു ജഡ്ജിയാണ് എന്ന കാരണത്താല്‍ മാത്രം, തന്റെ മക്കളെ അഭിഭാഷകവൃത്തി എന്ന നിയമപരമായ തൊഴില്‍ ചെയ്യുന്നതില്‍ നിന്ന് തടയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
താന്‍ പ്രതിയായ മദ്യനയക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ചയാണ് കെജരിവാള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി ഫയല്‍ ചെയ്തത്. ഈ കേസില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന സോളിസിറ്റര്‍ ജനറലിന് കീഴിലാണ് ജഡ്ജിയുടെ മക്കള്‍ ജോലി ചെയ്യുന്നതെന്നും ഇത് കേസിനെ ബാധിക്കുമെന്നുമായിരുന്നു കെജരിവാളിന്റെ വാദം.






























