കേസുകൾക്കായി കോടതികളിൽ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തുന്നതുമായ് ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശവുമായി സുപ്രിം കോടതി

ന്യൂഡെല്‍ഹി. കേസുകൾക്കായി കോടതികളിൽ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തുന്നതുമായ് ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ച് സുപ്രിം കോടതി. ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മാത്രം ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തിയാൽ മതിയെന്ന് സുപ്രിം കോടതി വ്യക്തമാക്കി. സത്യവാങ്മൂലങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ കേസിൽ തീർപ്പ് ഉണ്ടാക്കാൻ സാധിക്കുമെങ്കിൽ, കോടതിയിലേക്ക് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തരുത്.

ഉത്തർപ്രദേശിൽ നിന്നുള്ള ഒരു ഹർജ്ജി പരിഗണിയ്ക്കവേ ആണ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ടുള്ള സുപ്രിം കോടതി നടപടി. ഹൈക്കോടതികൾക്കാണ് സുപ്രിം കോടതി മാർഗരേഖ. ഒഴിവാക്കാനാവാത്ത അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ കോടതികളിൽ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്താവൂ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെൻച് മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കി.

മാർഗ്ഗ നിർദ്ദേശങ്ങളിലെ മറ്റ് പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരം

സത്യവാങ്മൂലങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ കേസിൽ തീർപ്പ് ഉണ്ടാക്കാൻ സാധിക്കുമെങ്കിൽ, കോടതിയിലേക്ക് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തുന്നത് ഒഴിവാക്കണം .
വസ്തുതകൾ മറച്ച് വയ്‌ക്കുകയും രേഖകൾ മനഃപൂർവ്വം കൈമാറാതിരിക്കുമ്പോഴും മാത്രമേ ഉദ്യോഗസ്ഥരെ കോടതിയിലേക്ക് വിളിച്ച് വരുത്താവൂ.

കോടതിയുടെ വീക്ഷണത്തിന് എതിരായ നിലപാട് ഉദ്യോഗസ്ഥൻ സ്വീകരിക്കുന്നു എന്നത് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്താൻ കാരണമല്ല.

ഓൺലൈനായി വീഡിയോ കോൺഫറൻസിലൂടെ ഹാജരാകാനുള്ള അവസരം ഉദ്യോഗസ്ഥർക്ക് നൽകണം.

വിളിച്ച് വരുത്തിയാൽ മുഴുവൻ നടപടി സമയത്തും കോടതികളിൽ നിൽക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടരുത്.

കോടതിയിൽ നിലപാട് വ്യക്തമാക്കുമ്പോഴോ, എന്തെങ്കിലും കാര്യങ്ങൾ അറിയിക്കുമ്പോൾ മാത്രമേ ഉദ്യോഗസ്ഥർ എഴുന്നേറ്റ് നിൽക്കേണ്ടതുള്ളൂ.

കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കുമ്പോൾ കോടതികൾ പരമാവധി ജാഗ്രതയും, നിയന്ത്രണവും പാലിക്കണം

Advertisement