ആദ്യ ഭാര്യ ജീവിച്ചിരിക്കെ രണ്ടാം വിവാഹം കഴിക്കാൻ സർക്കാർ ജീവനക്കാർക്ക് അനുമതി വേണം; ഉത്തരവിറക്കി സർക്കാർ

ഗുവാഹത്തി: സർക്കാർ അനുമതിയില്ലാതെ ജീവനക്കാർക്ക് രണ്ടാം വിവാഹം ചെയ്യാൻ പാടില്ലെന്ന് ഉത്തരവിട്ട് അസ്സം സർക്കാർ. വ്യക്തിനിയമങ്ങൾ അനുവദിക്കുന്നുണ്ടെങ്കിലും സർക്കാർ ജീവനക്കാർക്ക് അവരുടെ ആദ്യഭാര്യ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ രണ്ടാം വിവാഹം കഴിക്കാൻ സർക്കാരിൻറെ അനുമതി ആവശ്യമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. ചില സമുദായങ്ങൾ രണ്ടാം വിവാഹത്തിന് അനുവദിക്കുന്നുണ്ട്, എന്നാൽ സർക്കാർ അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ജീവനക്കാരുടെ മരണശേഷം ഭർത്താവിന്റെ പെൻഷനുവേണ്ടി ഭാര്യമാർ വഴക്കിടുന്ന സംഭവങ്ങൾ നിരവധിയാണ്. ആദ്യഭാര്യ ജീവിച്ചിരിക്കെ സർക്കാർ ജീവനക്കാർ വീണ്ടും വിവാഹം കഴിക്കണമെങ്കിൽ സർക്കാർ അനുമതി തേടണമെന്ന നിയമം വർഷങ്ങളായി നിലവിലുണ്ട്. അത് കർശനമായി നടപ്പാക്കുകയാണെന്നും ഹിമന്ത പറഞ്ഞു. ഒക്‌ടോബർ 20 നാണ് ഇത് സംബന്ധിച്ച ഉത്തരവ് ജീവനക്കാർക്ക് അസ്സം സർക്കാർ നൽകുന്നത്.

സർക്കാർ ജീവനക്കാരനെ പോലെ തന്നെ വനിതാ ജീവനക്കാരിക്കും ഈ നിയമം ബാധകമാണ്. ആദ്യ ഭർത്താവ് ജീവിച്ചിരിപ്പുണ്ടെങ്കിൽ സർക്കാരിന്റെ അനുമതിയില്ലാതെ വീണ്ടും വിവാഹം കഴിക്കാൻ കഴിയില്ലെന്നും ഉത്തരവിൽ പറയുന്നു. സംസ്ഥാനത്ത് ബഹുഭാര്യത്വം ഉടൻ നിരോധിക്കണമെന്ന് അസ്സം സർക്കാർ ആഗ്രഹിക്കുന്നുവെന്ന് ഈ വർഷം ആദ്യം ശർമ്മ പറഞ്ഞിരുന്നു. ബഹുഭാര്യത്വം അവസാനിപ്പിക്കുന്നതിനുള്ള നിയമം നടപ്പാക്കുന്നതിന് ഓഗസ്റ്റിൽ മുഖ്യമന്ത്രി പൊതുജനാഭിപ്രായം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു വിദഗ്ധ സമിതി രൂപവത്കരിച്ചിട്ടുമുണ്ട്. ഇതിന് പിന്നാലെയാണ് സർക്കാർ ജീവനക്കാർ അനുമതിയില്ലാതെ രണ്ടാം വിവാഹം ചെയ്യാൻ പാടില്ലെന്ന ഉത്തരവ് പുറത്തിറങ്ങുന്നത്.

Advertisement