നരേന്ദ്രമോദി ഇന്നും നാളെയും ഒഡീഷയും അസമും സന്ദര്‍ശിക്കും

ന്യൂഡെല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നും നാളെയും ഒഡീഷയും അസമും സന്ദര്‍ശിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 2:15 ന്, ഒഡീഷയിലെ സംബല്‍പൂരില്‍ നടക്കുന്ന പൊതുപരിപാടിയില്‍  68,000 കോടി രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും, സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. തുടര്‍ന്ന് പ്രധാനമന്ത്രി അസമിലേക്ക് പോകും. നാളെ രാവിലെ 11:30 ന്, ഗുവാഹത്തിയില്‍ ഒരു പൊതു പരിപാടിയില്‍ പ്രധാനമന്ത്രി 11,000 കോടിയിലധികം രൂപയുടെ വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും.

ജഗദീഷ്പൂര്‍-ഹാല്‍ദിയ & ബൊക്കാറോ-ധമ്ര പൈപ്പ്‌ലൈന്‍ പദ്ധതിയുടെ (JHBDPL) ‘ധമ്ര – അംഗുല്‍ പൈപ്പ്‌ലൈന്‍ വിഭാഗം’ (412 കിലോമീറ്റര്‍) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ‘പ്രധാനമന്ത്രി ഊര്‍ജ ഗംഗ’യുടെ കീഴില്‍ 2450 കോടി രൂപ ചെലവില്‍ നിര്‍മിച്ച പദ്ധതി ഒഡീഷയെ നാഷണല്‍ ഗ്യാസ് ഗ്രിഡുമായി ബന്ധിപ്പിക്കും. മുംബൈ-നാഗ്പൂര്‍-ജാര്‍സുഗുഡ പൈപ്പ്‌ലൈനിന്റെ ‘നാഗ്പൂര്‍ ഝാര്‍സുഗുഡ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ സെക്ഷന്റെ’ (692 കി.മീ)’ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. 2660 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന പദ്ധതി ഒഡീഷ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രകൃതി വാതക ലഭ്യത മെച്ചപ്പെടുത്തും.
പരിപാടിയില്‍, ഏകദേശം 28,980 കോടി രൂപയുടെ ഒന്നിലധികം വൈദ്യുതി പദ്ധതികള്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. ഒഡീഷയിലെ സുന്ദര്‍ഗഡ് ജില്ലയിലെ NTPC ഡാര്‍ലിപാലി സൂപ്പര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷനും (2×800 MW) NSPCL റൂര്‍ക്കേല PP-II വിപുലീകരണ പദ്ധതിയും (1×250 MW) രാജ്യത്തിന് സമര്‍പ്പിക്കേണ്ട പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഒഡീഷയിലെ അംഗുല്‍ ജില്ലയില്‍ NTPC താല്‍ച്ചര്‍ തെര്‍മല്‍ പവര്‍ പ്രോജക്റ്റ്, ഘട്ടം-III (2×660 MW) യുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. ഈ വൈദ്യുത പദ്ധതികള്‍ ഒഡീഷയ്ക്കും മറ്റ് പല സംസ്ഥാനങ്ങള്‍ക്കും കുറഞ്ഞ ചെലവില്‍ വൈദ്യുതി നല്‍കും.

Advertisement