പച്ചക്കറിയെന്ന് തെറ്റിധരിച്ച് റോബോട്ട് എടുത്തുയർത്തി ഞെരിച്ചു, സെൻസർ നന്നാക്കാനെത്തിയ 40കാരന് ദാരുണാന്ത്യം

ജിയോങ്സാംഗ് : പച്ചക്കറികള്‍ വേർതിരിച്ച് പാക്ക് ചെയ്യാനായി പ്രോംഗ്രാം ചെയ്ത റോബോട്ടിന് മുന്നിൽ പെട്ട തൊഴിലാളിക്ക് ദാരുണാന്ത്യം. ദക്ഷിണ കൊറിയയിലാണ് സംഭവം. റോബോട്ട് കമ്പനിയിലെ ജോലിക്കാരനായ നാല്‍പതുകാരനെയാണ് റോബോട്ട് ഞെരിച്ച് കൊലപ്പെടുത്തിയത്. ദക്ഷിണ കൊറിയയിലെ ജിയോങ്സാംഗ് പ്രവിശ്യയില്‍ പച്ചക്കറികളെ വേർതിരിച്ച് പാക്ക് ചെയ്യുന്ന റോബോട്ടുകളുടെ പ്രവർത്തനം നിരീക്ഷിക്കാനും തകരാറുകള്‍ പരിഹരിക്കാനുമായി എത്തിയ തൊഴിലാളിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

ബെല്‍ പെപ്പറുകള്‍ അടുക്കിയ ബോക്സുകള്‍ ഉയർത്തി പലകകളില്‍ വച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവം. യന്ത്രങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനിടയിലാണ് പച്ചക്കറിയാണെന്ന് തെറ്റിധരിച്ച് റോബോട്ട് ജോലിക്കാരെ ഉയർത്തിയെടുത്ത്, ഞെരിച്ച് കളഞ്ഞത്. റോബോട്ടിന്റെ സെന്‍സർ പരിശോധിക്കാനെത്തിയതായിരുന്നു ഈ നാൽപതുകാരന്. രണ്ട് ദിവസം മുൻപ് ഈ സെൻസറിന് തകരാറുണ്ടെന്ന് പരാതി ലഭിച്ചതിന് പിന്നാലെയാണ് റോബോട്ട് ജീവനക്കാരന്‍ ഇവിടെയെത്തിയത്. ഇയാളെ റോബോട്ടിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

സംഭവത്തിന് പിന്നാലെ കൂടുതല്‍ സുരക്ഷിതമായ രീതി വേണമെന്ന് റോബോട്ട് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ജിയോങ്സാംഗിലെ പച്ചക്കറി വ്യാപാര സ്ഥാപനം. ദക്ഷിണ കൊറിയയില്‍ ഈ വർഷം ഇത്തരത്തിലുണ്ടാവുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. മാർച്ച് മാസത്തിൻ 50 കാരനാണ് റോബോട്ടിന് മുന്നിൽപ്പെട്ട് ഗുരുതര പരിക്കേറ്റ് കൊല്ലപ്പെട്ടത്. ഓട്ടോമൊബൈല്‍ പാർട്സ് നിർമ്മാണ ശാലയിലെ അപകടത്തിലായിരുന്നു ഇത്.

Advertisement