ഭര്‍ത്താവായാല്‍ പോലും സെക്‌സ് നടത്തണമെങ്കില്‍ ഭാര്യയുടെ അനുവാദം വേണമെന്ന് കോടതി

ഭാര്യയുടെ അനുവാദമില്ലാതെ സെക്സ് ചെയ്താല്‍ അത് ബലാല്‍സംഗമാണെന്ന് ഗുജറാത്ത് ഹൈക്കോടതി. ഭര്‍ത്താവായാല്‍ പോലും സെക്‌സ് നടത്തണമെങ്കില്‍ ഭാര്യയുടെ അനുവാദം വേണമെന്ന് കോടതി പറഞ്ഞു. വിദേശരാജ്യങ്ങളിലുമുള്ള സമീപനം ഇന്ത്യയിലും ബാധകമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
രാജ്‌കോട്ടില്‍ നിന്നുള്ള യുവതി, തന്റെ ദാമ്പത്യ ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങള്‍ ഭര്‍ത്താവും ബന്ധുക്കളും ക്യാമറയില്‍ പകര്‍ത്തിയതുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. തന്റെ സ്വകാര്യ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഭര്‍ത്താവ് അവ കുടുംബ വാട്‌സാപ് ഗ്രൂപ്പുകളിലും അശ്ലീല വെബ്‌സൈറ്റുകളിലും പ്രചരിപ്പിച്ചതായി യുവതി ആരോപിച്ചു. ഇതിന്മേലാണ് ബലാത്കാരമായി നടത്തുന്ന ശാരീരിക ബന്ധത്തില്‍ ഭര്‍ത്താവാണെങ്കിലും അയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ നിയമങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.
സ്ത്രീകളോട് ഇത്തരം പെരുമാറ്റം കാഴ്ചവയ്ക്കുന്ന പുരുഷന്മാര്‍, സമൂഹത്തില്‍ സ്ത്രീകളുടെ അന്തസ് ഇല്ലാതാക്കുകയും അവരെ നിശബ്ദരാക്കുകയും ചെയ്യും. ദാമ്പത്യ ജീവിതത്തിലെ ഇത്തരം അതിക്രമങ്ങള്‍ പലപ്പോഴും സമൂഹം കാണാതെ പോകുന്നു. ഈ നിശബ്ദത തകര്‍ക്കപ്പെടണം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും ചെറുക്കുന്നതിനും സ്ത്രീകളെക്കാള്‍ കൂടുതല്‍ കടമയും പങ്കും പുരുഷന്മാര്‍ക്കുണ്ടെന്നും ഗുജറാത്ത് ഹൈക്കോടതി പറഞ്ഞു. ഭര്‍തൃബലാല്‍സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ പിന്നീട് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റിവെച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ഇക്കാര്യത്തില്‍ ഗുജറാത്ത് ഹൈക്കോടതി സുപ്രധാന വിധി പ്രഖ്യാപിച്ചത്.

Advertisement