സാക്ഷി മൊഴിപ്പകര്‍പ്പ് അതിജീവിതക്ക് നല്‍കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ ദിലീപ് നല്‍കിയ ഹര്‍ജി ഉത്തരവിനായി മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴി അതിജീവിതയ്ക്ക് നല്‍കുന്നതിനെതിരായ ദിലീപിന്റെ ഹര്‍ജി ഉത്തരവിനായി മാറ്റി.
കേസില്‍ അതിജീവിത ജഡ്ജിമാരെയും കോടതിയിലെ ജീവനക്കാരേയും അഭിഭാഷകരേയും മോശക്കാരാക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴിപ്പകര്‍പ്പ് അതിജീവിതക്ക് നല്‍കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരേ ദിലീപ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തന്റെ എതിര്‍പ്പ് രേഖപ്പെടുത്താതെയാണ് സിംഗിള്‍ ബെഞ്ച് അതിജീവിതയ്ക്ക് സാക്ഷി മൊഴിപ്പകര്‍പ്പ് നല്‍കാന്‍ ഉത്തരവിട്ടതെന്ന് ദിലീപ് കോടതിയെ അറിയിച്ചു. അതേസമയം, കോടതി ഉത്തരവിനെ എതിര്‍ക്കാന്‍ പ്രതിക്ക് എന്ത് അധികാരമാണുള്ളതെന്ന് അതിജീവിതയുടെ അഭിഭാഷകന്‍ ചോദിച്ചു. ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ അറിയാന്‍ തനിക്ക് അവകാശമുണ്ടെന്നും തന്റെ മൗലികാവകാശമാണ് ലംഘിക്കപ്പെട്ടതെന്നും അതിജീവിത കോടതിയില്‍ വ്യക്തമാക്കി. അന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴിപ്പകര്‍പ്പ് ദിലീപിന് എന്തിനാണെന്നും അതിജീവിത ചോദിച്ചു.

Advertisement