ബിഹാറിൽ അധ്യാപകനെ തട്ടിക്കൊണ്ടുപോയി തോക്ക് ചൂണ്ടി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു

ബീഹാർ:
ബിഹാറിൽ അധ്യാപകനെ സ്‌കൂളിൽ നിന്നും തട്ടിക്കൊണ്ടുപോയി തോക്ക് ചൂണ്ടി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു. വൈശാലി ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ പിതാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പത്തേപൂർ രേപൂരിലെ ഉത്ക്രമിത് മധ്യവിദ്യാലയത്തിലെ അധ്യാപകനായ ഗൗതം കുമാറിനെയാണ് തട്ടിക്കൊണ്ടുപോയത്.

മൂന്നോ നാലോ പേരടങ്ങുന്ന സംഘം വാഹനത്തിലെത്തി കുമാറിനെ സ്‌കൂളിൽ നിന്നും ബലമായി പിടിച്ചു കൊണ്ടുപോകുകയായിരുന്നു. രേപുര ഗ്രാമത്തിലെ രാകേഷ് റായിയുടെ മകളെയാണ് ഗൗതമിന് വിവാഹം ചെയ്യേണ്ടി വന്നത്. തനിക്ക് ഈ വിവാഹത്തിൽ താത്പര്യമില്ലെന്ന് ഗൗതം കുമാർ പോലീസിനെ അറിയിച്ചിട്ടുണ്ട്.

പോലീസ് നടത്തിയ പരിശോധനയിലാണ് ഗൗതം കുമാറിനെ കണ്ടെത്തിയത്. പെൺകുട്ടിയുടെ ബന്ധുക്കളുമായി സംസാരിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. യുവാക്കളെ തട്ടിക്കൊണ്ടുപോയി തോക്കിൻമുനയിൽ വിവാഹം കഴിപ്പിക്കുന്നത് ബിഹാറിൽ സാധാരണമാണ്.

Advertisement