സ്ത്രീകളുടെ നെഞ്ചളവ് പരിശോധന നിയമനങ്ങള്‍ക്കുള്ള മാനദണ്ഡമാക്കുന്നത് അന്യായമെന്ന് ഹൈക്കോടതി

ജയ്പൂര്‍: നിയമനങ്ങള്‍ക്കുള്ള ശാരീരിക പരിശോധനകളുടെ ഭാഗമായി സ്ത്രീകളുടെ നെഞ്ചളവ് പരിശോധിക്കുന്നത് അന്യായമാണെന്ന് രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിരീക്ഷണം. ഏത് തസ്തികയിലേക്കുള്ള നിയമനം ആണെങ്കിലും ഉദ്യോഗാര്‍ത്ഥിയുടെ ശ്വാസകോശ ശേഷി പരിശോധിക്കാന്‍ നെഞ്ചിന്റെ അളവെടുക്കുന്നത് അന്യായവും തെറ്റായ രീതിയുമാണെന്നും അത് സ്ത്രീകളുടെ അന്തസിന് ഭംഗമേല്‍പ്പിക്കുമെന്നും കോടതി നിരീക്ഷിച്ചു.

ആവശ്യമായ ശാസകോശ ശേഷി ഉണ്ടോ എന്ന് ശാരീരിക പരിശോധനകളില്‍ കണ്ടെത്താന്‍ പകരം മാര്‍ഗങ്ങള്‍ സ്വീകരിക്കണം. സ്ത്രീകള്‍ക്ക് അനാവശ്യമായി ഉണ്ടാക്കുന്ന മാനഹാനി അവസാനിപ്പിന്‍ മറ്റ് സാധ്യതകള്‍ പരിശോധിക്കണമെന്നും അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

മൂന്ന് ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് ദിനേഷ് മേത്തയുടെ നിരീക്ഷണം. ഫോറസ്റ്റ് ഗാര്‍ഡ് തസ്തികയിലേക്കുള്ള നിയമനത്തില്‍ ശാരീരിക ക്ഷമതാ പരിശോധനയില്‍ വിജയിച്ച ശേഷവും നെഞ്ചളവ് പരിശോധനയില്‍ പരാജയപ്പെട്ടത് കാരണം ഒഴിവാക്കപ്പെട്ട മൂന്ന് ഉദ്യോഗാര്‍ത്ഥികളാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഇതിനോടകം നടന്നുകഴിഞ്ഞ നിയമന പ്രക്രിയയില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, ഫോറസ്റ്റ് ഗാര്‍ഡ് അടക്കമുള്ള ഏത് തസ്തികയിലേക്ക് ആണെങ്കിലും സ്ത്രീകളുടെ നെഞ്ചളവ് പരിശോധിക്കുന്ന രീതിക്ക് മാറ്റം വരണമെന്ന് അഭിപ്രായപ്പെട്ടു.

വനിതാ ഉദ്യോഗാര്‍ത്ഥികളുടെ കാര്യത്തില്‍ നെഞ്ചിന്റെ അളവും നെഞ്ച് വികസിപ്പിച്ച അളവും പരിശോധിക്കുന്നത് അവരുടെ ശാരീരിക ക്ഷമതയുടെയോ അല്ലെങ്കില്‍ ശ്വാസകോശ ശേഷിയുടെയും ശരിയായ പരിശോധന ആയിരിക്കില്ലെന്ന് കോടതി പറഞ്ഞു. അങ്ങനെ ആണെങ്കില്‍ തന്നെ, അത് അവരുടെ സ്വകാര്യത ഹനിക്കുന്ന നടപടിയാണ്. സ്ത്രീകളുടെ അന്തസിനെതിരായ ഇത്തരം പരിശോധനകള്‍ ഒഴിവാക്കപ്പെടേണ്ടതാണെന്നും വിധിയില്‍ കോടതി അഭിപ്രായപ്പെട്ടു. ഭരണഘടനയും 14-ാം അനുച്ഛേദവും 21-ാം അനുച്ഛേദവും ഉറപ്പുനല്‍കുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.

മാനദണ്ഡങ്ങള്‍ പ്രകാരം ആവശ്യമായ നെഞ്ചളവ് തങ്ങള്‍ക്കുണ്ടെന്ന് ഹര്‍ജിക്കാര്‍ വാദിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത് പരിശോധിക്കാന്‍ കോടതി എയിംസിലെ വിദഗ്ധരെ നിയോഗിച്ചു. എന്നാല്‍ രണ്ട് പേരുടെ നെഞ്ചളവും ആവശ്യമായതില്‍ കുറവാണെന്ന് റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരെ അയോഗ്യരാക്കിയ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ തീരുമാനം കോടതി ശരിവെച്ചു. ഇതേടൊപ്പം തന്നെ നിയമനങ്ങള്‍ക്ക് നെഞ്ചളവ് മാനദണ്ഡമാക്കുന്നതിനെതിരായ നിരീക്ഷണങ്ങള്‍ കൂടി നടത്തുകയായിരുന്നു. ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവിന്റെ പകര്‍പ്പ് സംസ്ഥാന ചീഫ് സെക്രട്ടറിക്കും, വനം വകുപ്പ് സെക്രട്ടറിക്കും, പേഴ്സണല്‍ വകുപ്പ് സെക്രട്ടറിക്കും നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

Advertisement