ഇൻസ്റ്റഗ്രാമിൽ പ്രതിശ്രുത വധുവിന്റെ നഗ്നചിത്രം ഷെയർ ചെയ്തു, ഡോക്ടറെ യുവതി അടിച്ച്‌ കൊന്നു

ബെംഗളൂരു: പ്രതിശ്രുത വധുവായ യുവതിയുടെ നഗ്ന ചിത്രങ്ങൾ സുഹൃത്തുക്കൾക്കും സമൂഹമാധ്യമങ്ങളിലും പങ്കുവെച്ച ഡോക്ടറെ യുവതിയും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

ചെന്നൈ സ്വദേശിയായ ഡോക്ടർ വികാഷ് (27) ആണ് കൊല്ലപ്പെട്ടത്. യുവതിയും സുഹൃത്തുക്കളായ സുശീൽ, ഗൗതം, സൂര്യ എന്നിവരും ചേർന്നാണ് കൃത്യം നടത്തിയത്.

ഇതിൽ സൂര്യയ്ക്കായി പോലീസ് അന്വേഷണം തുടരുകയാണ്. യുക്രൈനിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ വികാഷ് രണ്ട് വർഷം ചെന്നൈയിൽ ജോലി ചെയ്ത ശേഷമാണ് ബെംഗളൂരുവിലേക്ക് വന്നത്. പ്രതികളിലൊരാളായ സുഷീലിന്റെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. ക്രൂരമായ മർദനമേറ്റ വികാഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഡോക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ സഹോദരൻ പോലീസിൽ പരാതിയും നൽകിയിരുന്നു. കൊല്ലപ്പെട്ട വികാഷും യുവതിയും രണ്ട് വർഷമായി സൗഹൃദത്തിലായിരുന്നു. തുടർന്നാണ് ബന്ധുക്കൾ ഇവരുടെ വിവാഹത്തിന് അനുമതി നൽകിയത്. പിന്നീട് മറ്റൊരു സുഹൃത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ചാണ് തന്റെ പ്രതിശ്രുത വധുവിന്റെ നഗ്ന ചിത്രങ്ങൾ പങ്കുവെച്ചത്.

തമിഴ്‌നാട്ടിലെ ചില സുഹൃത്തുക്കൾ ഈ ചിത്രങ്ങൾ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇൻസ്റ്റഗ്രാമിൽ തന്റെ നഗ്ന ചിത്രങ്ങൾ കണ്ട യുവതി ഞെട്ടുകയായിരുന്നു. തുടർന്ന് വികാഷിനോട് ഇത് ചോദിച്ചപ്പോൾ താൻ തമാശയ്ക്ക് ചെയ്തതെന്നായിരുന്നു മറുപടി.

സുഹൃത്ത് സുശീലിനോട് ഇക്കാര്യം യുവതി വെളിപ്പെടുത്തുകയും തുടർന്ന് വികാഷിനെ ഒരു പാഠം പഠിപ്പിക്കാൻ ഇവർ തീരുമാനിക്കുകയുമായിരുന്നു. തുടർന്ന് വീട്ടിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചതിൽ ഗുരുതരമായ പരിക്കേറ്റതാണ് മരണത്തിലേക്ക് നയിച്ചത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം പ്രതികൾക്ക് ഇല്ലായിരുന്നു. ഇവർ തന്നെയാണ് അബോധാവസ്ഥയിൽ വികാഷിനെ ആശുപത്രിയിലെത്തിച്ചതും എന്നാണ് പോലീസ് പറയുന്നത്.

Advertisement