പുനലൂര്‍.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പുനലൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ചെറുകിട വിൽപ്പനയ്ക്കായി ലഹരി ഉൽപ്പന്നങ്ങൾ കേരളത്തിലെത്തിച്ചതായാണ് പോലീസിന്റെ കണ്ടെത്തൽ.
റെയിൽവേ എസ്.പിയുടെ നിർദ്ദേശപ്രകാരം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസം പുനലൂർ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പോലീസ് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.
സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ രജിത്ത് അഹമ്മദ്, അസറുദ്ദീൻ എന്നിവരെ പുനലൂർ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കും കേരളത്തിൽ നിന്ന് തിരികെ തമിഴ്നാട്ടിലേക്കും നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിവരുകയും ചെറുകിട വിൽപ്പന നടത്തുകയും ചെയ്തിരുന്നവരാണ് ഇരുവരെന്നും അന്വേഷണത്തിൽ വ്യക്തമായതായി റെയിൽവേ പോലീസ് അറിയിച്ചു.
ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗുകളിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.
സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വിൽപ്പനയെന്നും പോലീസ് പറഞ്ഞു.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കി. വരും ദിവസങ്ങളിലും പുനലൂർ റെയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലും ശക്തമായ പരിശോധന തുടരുമെന്ന് റെയിൽവേ പോലീസ് അറിയിച്ചു.

































