കായംകുളം.വാഹനാപകടക്കേസിൽ മൊഴിയെടുത്തു കൊണ്ടിരിക്കുന്നതിനിടെ സ്റ്റേഷനിലെത്തിയ പ്രതി പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചു. പ്രതിയുടെ മർദ്ദനത്തിൽ വനിതാ പോലീസ് ഉദ്യോഗസ്ഥ അടക്കം രണ്ടുപേർക്ക് പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റ എഎസ്ഐ പ്രിയയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രതി റൈസലിനെ പോലീസ് കസ്റ്റഡിയിലെടുത്തു
പോലീസ് സ്റ്റേഷനിൽ കയറി ആണ് വാഹനാപകട കേസിലെ പ്രതി പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചത്.കായംകുളം പോലീസ് സ്റ്റേഷനിൽ ഇന്ന് വൈകിട്ട് ആയിരുന്നു സംഭവങ്ങൾ നടന്നത്. ഇന്ന് ഉച്ചയ്ക്ക് കായംകുളം കൊച്ചുകുളങ്ങരയിൽ വെച്ച് തവക്കൽ സ്വദേശി സിറാജിനെ മർദ്ദിക്കുകയും വാഹനം നശിപ്പിക്കുകയും ചെയ്ത കേസിൽ സിറാജും ഭാര്യയും കായംകുളം സ്റ്റേഷനിൽ എത്തി പരാതി നൽകിയിരുന്നു.
ഈ പരാതിയിൽ മൊഴി എടുക്കുന്നതിനിടെയാണ് പ്രതി റൈസൽ സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷനിൽ എത്തിയ പ്രതി അക്രമാസക്തനാവുകയായിരുന്നു.ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥരായ പ്രിയ,സജീവ് കുമാർ എന്നിവരെ പ്രതി മർദ്ദിച്ചത്.മർദ്ദന സമയത്ത് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥർ കുറവായിരുന്നു.സ്റ്റേഷനിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ പുറത്തെത്തിയാണ് പ്രതിയെ ബലംപ്രയോഗിച്ചു കീഴ്പ്പെടുത്തിയത്.മർദ്ദനത്തിൽ പോലീസ് ഉദ്യോഗസ്ഥയ്ക്ക് ഗുരുതരമായ പരിക്കാണ് ഏറ്റത്.പരിക്കേറ്റ് രണ്ട് ഉദ്യോഗസ്ഥരെയും ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






























