Home News Local വേനല്‍ മഴ തുടരും;  ഇടിമിന്നലും കാറ്റുമുണ്ടാകും, ജാഗ്രത വേണം

വേനല്‍ മഴ തുടരും;  ഇടിമിന്നലും കാറ്റുമുണ്ടാകും, ജാഗ്രത വേണം

Advertisement

ജില്ലയില്‍ വരുംദിവസങ്ങളിലും വേനല്‍മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ല കലക്ടര്‍ എന്‍. ദേവിദാസ്.
വൈകുന്നേരങ്ങളില്‍  ഇടിമിന്നല്‍, ശക്തമായ കാറ്റ് എന്നിവയും ഉണ്ടാകാം.
എലിപ്പനി, വയറിളക്കം, ഡെങ്കിപ്പനി തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ക്കും സാധ്യതയുണ്ട്.

ഉച്ചയ്ക്ക് ശേഷം തുടങ്ങി രാത്രിയോളം നീണ്ടുനില്‍ക്കുന്ന രീതിയിലും  കിഴക്കന്‍ മേഖലയില്‍ തുടങ്ങി പതിയെ തീരദേശ മേഖലകളിലേക്ക് എത്തുന്ന രീതിയിലുമാകും  വേനല്‍മഴ. പ്രാദേശികമായാണ് മഴ ലഭിക്കുക.

കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും വിവിധ വകുപ്പുകളും ദുരന്തനിവാരണ അതോറിറ്റിയും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണം.

മെയ് 1  വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.


*ഇടിമിന്നല്‍ മുന്‍കരുതലുകള്‍*:

കാര്‍മേഘം കണ്ട്തുടങ്ങുന്ന സമയം മുതല്‍ ജാഗ്രത വേണം. 

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍  സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരരുത്.

  ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കരുത്. കെട്ടിടത്തിനകത്ത് തുടരാം.  ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കരുത്.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള  സാമീപ്യം  ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കരുത്.

തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ കളിക്കരുത്.

  വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക.  സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര  ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ കെട്ടിടത്തില്‍ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ പോകരുത്.


ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

  ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ പാടില്ല.  മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച്  അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും  നിര്‍ത്തി വയ്ക്കണം.

പട്ടം പറത്തുന്നത് ഒഴിവാക്കുക.

ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

വളര്‍ത്തുമൃഗങ്ങളെ തുറസായസ്ഥലത്ത് കെട്ടരുത്.

അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല, കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here