ശാസ്താംകോട്ടയിൽ നിന്നും കാർ മോഷ്ടിച്ച യുവാവ് പോലീസ് പിടിയിൽ

ശാസ്താംകോട്ട. ഭരണിക്കാവില്‍ നിന്നും കാർ മോഷ്ടിച്ച യുവാവ് പോലീസ് പിടിയിൽ ആയി. നിരവധി മോഷണ കേസിലെ പ്രതി കൊല്ലം വാളത്തുങ്കൾ ചേതന നഗറിൽ ഉണ്ണി നിവാസിൽ ഉണ്ണി മുരുകൻ(38) ആണ് ശാസ്താംകോട്ട പോലീസിന്റെ പിടിയിൽ ആയത്. ഇയാൾ രണ്ടാഴ്ച മുൻപാണ് മറ്റൊരു മോഷണ കേസിൽ നിന്നും ജയിൽ മോചിതനായത്. ശാസ്താംകോട്ട കൊച്ചുതുണ്ടിൽ ഷാനവാസിന്റെ ഉടമസ്ഥതയിൽ ഉള്ള വാഗണർ കാർ ആണ് 20ന് രാത്രി 11.00 മണിയോടെ മോഷണം പോയത്.

ശാസ്താംകോട്ട തറവാട് ഓഡിറ്റോറിയത്തിന് അടുത്ത് തട്ടുകട നടത്തുകയാണ് ഷാനവാസും സഹോദരനും. രാത്രി കട ഒതുക്കി സാധനങ്ങൾ കാറിൽ വയ്ച്ചു വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുന്നതിനിടയിലായിരുന്നു മോഷണം. ആ സമയം യുവാവ് കടയിൽ വന്നു ആഹാരം ആവശ്യപെടുകയും ഇല്ല എന്ന് പറഞ്ഞപ്പോൾ വെള്ളം ചോദിക്കുകയും ആയിരുന്നു. സഹോദരൻ കട ഷട്ടർ ഇടുന്ന സമയം വന്ന യുവാവ് താക്കോൽ ഉണ്ടായിരുന്ന കാർ മോഷ്ടിച്ചു കൊണ്ട് പോകുകയായിരുന്നു. മോഷ്ടിച്ച കാർ പിന്നീട് കുണ്ടറ ഫയർ സ്റ്റേഷന് താഴെ പോസ്റ്റിൽ ഇടിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പരമാവധി CCTV ദൃശ്യങ്ങൾ ശേഖരിച്ചും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും നടത്തിയ പരിശോധനയിൽ പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് ഇന്നലെ രാത്രി കൊല്ലം സിറ്റി പോലീസ് പരിധിയിൽ നിന്നും ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിടികൂടുമ്പോൾ ഇയാളുടെ കൈവശമുണ്ടായിരുന്ന മോട്ടോർ സൈക്കിൾ കൊട്ടാരക്കരയിൽ നിന്നും മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നും കൂടുതൽ ചോദ്യം ചെയ്യുമെന്നും ശാസ്താംകോട്ട SHO അനൂപ് പറഞ്ഞു. ശാസ്താംകോട്ട SI ഷാനവാസ്‌, GSI ഷാജഹാൻ, cpo ശ്രീകുമാർ, ഷണ്മുകൻ, ഷോബിൻ, രാകേഷ് എന്നിവർ അടങ്ങിയ ടീം ആണ് പ്രതിയെ പിടികൂടിയത്

Advertisement