പനപ്പെട്ടി ഓട്ടിസം സെന്ററിന് സമീപം മാലിന്യം നിക്ഷേപിക്കുന്നു

ശാസ്താംകോട്ട. പനപ്പെട്ടി ഓട്ടിസം സെന്ററിന് സമീപം മാലിന്യം നിക്ഷേപിക്കുന്നത് കടുത്ത സാമൂഹിക പ്രശ്‌നമായി. രാത്രികാലത്ത് സാമൂഹിക വിരുദ്ധരാണ് മാലിന്യം നിക്ഷേപിക്കുന്നത്. പനപ്പെട്ടി ഗവ എല്‍പിഎസിന് സമീപമുള്ള സെന്ററില്‍ മേഖലയിലെ ഓട്ടിസം ബോധിച്ച 30ഓളം കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. മറ്റുകുട്ടികളില്‍ നിന്നും വ്യത്യസ്തആരോഗ്യമാനസിക സ്ഥിതിയുള്ള കുട്ടികള്‍ക്ക് ഈ പ്രശ്നം സാധാരണയില്‍ കവിഞ്ഞ പ്രശ്നമായി മാറുകയാണ്. ദുര്‍ഗന്ധം മൂലം കുട്ടികള്‍ പഠിക്കാനെത്താന്‍ മടി കാണിക്കുകയും രൂക്ഷമായ തോതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യുമെന്ന പ്രതിസന്ധിയുണ്ട്. തൊട്ടു ചേര്‍ന്ന സ്കൂളില്‍ മൂന്നൂറില്‍പരം കുട്ടികള്‍ പഠിക്കുന്നുണ്ട്.

കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കടുത്ത ആരോഗ്യപ്രശ്‌നമുയര്‍ത്തുകയാണിത്. ഒരാഴ്ചക്കിടെ ചത്തപട്ടിയെ ചാക്കില്‍ കെട്ടി ഉപേക്ഷിച്ചതും മീന്‍വേസ്റ്റ് നിക്ഷേപിച്ചതും അടക്കം നിരവധി അക്രമപ്രവര്‍ത്തനമാണ് നടന്നിരിക്കുന്നത്. അടിയന്തര നടപടി സ്വീകരിക്കണമെന്ന് പിടിഎ ആവശ്യപ്പെട്ടു.

Advertisement