കൊച്ചി.മുന്നറിയിപ്പുകൾ എല്ലാം കാറ്റിൽ പുറത്തി പെരിയാറിലേക്ക് വീണ്ടും മാലിന്യം തള്ളി കമ്പനികൾ. ഇന്നലെ പെരിയാറിൽ പ്രത്യക്ഷപ്പെട്ടത് മഞ്ഞുമല പോലെ മാലിന്യം. നിരവധി കുടിവെള്ള പദ്ധതികളിലേക്ക് ഉപയോഗിക്കുന്ന ജലസ്രോതസിലേക്കാണ് കമ്പനികൾ നിർബാധം വ്യവസായ മാലിന്യം ഒഴുക്കുന്നത്
പെരിയാർ മലിനീകരണം തടയാൻ കഴിഞ്ഞദിവസമാണ് പിസിബി ചെയർപേഴ്സൺ കർശന നിർദേശം പുറപ്പെടുവിച്ചത്. നിർദേശം വന്നതിന് തൊട്ടുപിന്നാലെയാണ് പെരിയാറിലേക്ക് വീണ്ടും വ്യവസായ മാലിന്യം ഒഴുക്കിയത്.
നിരവധി കുടിവെള്ള പദ്ധതികൾക്ക് ആശ്രയിക്കുന്ന ജല സ്രോതസ്സിലേക്ക് കമ്പനികൾ നിർബാധം മാലിന്യം ഒഴുക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കാണ് കാരണമാകുന്നത്. ക്യാൻസറും ഹൃദ്രോഗവും ഉൾപ്പെടെ പ്രദേശത്തെ പലരും നിത്യരോഗികളായി മാറി
മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. മാലിന്യം കയ്യിലെടുക്കുമ്പോൾ തരികളായി പൊടിയുന്നുണ്ടെന്നും പല കമ്പനികളും സംശയത്തിന്റെ നിഴലിൽ ആണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധന ഫലം വന്നാൽ കർശന നടപടിയിലേക്ക് കടക്കാനാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നീക്കം



























