പാലക്കാട്. ഒറ്റപ്പാലം മംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയ്ക്ക് നേരെ പീഡനശ്രമം നടത്തിയ കേസിൽ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ. തിരുവേഗപ്പുറ ചെമ്പ്ര സ്വദേശി മുജീബ് റഹ്മാനെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്
ഇന്നലെ വൈകിട്ട് ആറരയോടെ ആണ് സംഭവം. ലക്കിടി മംഗലം ഭാഗത്തേക്ക് പിക്കപ്പ് വാഹനത്തിൽ വന്ന യുവാവ് റോഡരികിൽ വാഹനം പാർക്ക് ചെയ്ത് വയോധിക മാത്രം താമസിക്കുന്ന വീട്ടിൽ എത്തുകയായിരുന്നു. വാടക കോട്ടേഴ്സ് അന്വേഷിച്ചു വന്നതാണെന്ന് വയോധികയോട് പറഞ്ഞ യുവാവ് കുടിക്കാൻ അല്പം വെള്ളം വേണമെന്ന് ആവശ്യപ്പെട്ടു. വയോധിക വെള്ളം എടുത്ത് നൽകി തിരികെ വീട്ടിലേക്ക് കയറി വാതിൽ അടച്ചതോടെ പിന്നാലെ വാതിൽ തള്ളി തുറന്നു യുവാവ് അകത്ത് പ്രവേശിച്ച് വയോധികക്ക് നേരെ അതിക്രമം നടത്തുകയായിരുന്നു.
ബഹളം വെച്ച് അടുക്കള വാതിലിലൂടെ കുതറി ഓടിയ വയോധികയെ യുവാവ് പിന്തുടരാൻ ശ്രമിചെങ്കിലും നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി. ഇതിനിടയിൽ മർദ്ദനത്തിൽ വയോധികയുടെ ഒരു പല്ല് നഷ്ടപ്പെട്ടു. ഓടിയെത്തിയ അയൽവാസികൾ യുവാവിനെ പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ചെങ്കിലും കടന്നു കളഞ്ഞു.
തുടർന്ന് ഇന്ന് എറണാകുളം പെരുമ്പാവൂരിൽ നിന്നു ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.






























