ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസുകളില്‍ നീതിപീഠത്തിന്റെ മനോഭാവവും സംവേദനക്ഷമതയും സംബന്ധിച്ച് നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സുപ്രിംകോടതിയുടേയും ഹൈക്കോടതിയുടേയും വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യാന്‍ നിര്‍ദേശിച്ച് സുപ്രീംകോടതി. പെണ്‍കുട്ടിയുടെ പൈജാമയുടെ വള്ളി വലിക്കുന്നതും മാറിടത്തില്‍ സ്പര്‍ശിക്കുന്നതും ബലാത്സംഗ ശ്രമമായി കണക്കാക്കാന്‍ കഴിയില്ലെന്നുമുള്ള പട്‌ന ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഇത്തരം സംഭവങ്ങള്‍ അടിക്കടി ഉണ്ടാകാറുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷക ശോഭ ഗുപ്ത സുപ്രീംകോടതിയെ അറിയിച്ചു. ഇത്തരം വിഷയത്തില്‍ വിധി പറയേണ്ട നിര്‍ദേശങ്ങള്‍ അടങ്ങിയ ഹാന്‍ഡ്ബുക്ക് എല്ലാ കോടതികളും പിന്തുടരണണെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും കുറ്റപത്രം സമര്‍പ്പിക്കുമ്പോഴും ഈ ഹാന്‍ഡ്ബുക്കുകള്‍ പിന്തുടരാന്‍ സംസ്ഥാനങ്ങള്‍ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കണം. ഇതുസംബന്ധിച്ച് വ്യക്തത നൽകുന്ന ഒരു വിധിന്യായം കൂടി ഞങ്ങള്‍ അപ്ലോഡ് ചെയ്യും, സുപ്രീംകോടതി പറഞ്ഞു.
സ്ത്രീയുടെ സല്‍വാര്‍ അഴിക്കുന്നതും മാറിടത്തില്‍ അമര്‍ത്തുന്നതും ബലാത്സംഗശ്രമം തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് പട്‌ന ഹൈക്കോടതി അടുത്തിടെ നിരീക്ഷിച്ചിരുന്നു. ഈ പ്രവൃത്തികള്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റത്തിന്റെ പരിധിയിലാണ് വരികയെന്നും, ഇതിനേക്കാള്‍ ഉയര്‍ന്ന ശിക്ഷ ലഭിക്കാവുന്ന ബലാത്സംഗശ്രമത്തിൻറെ പരിധിയിൽ വരുന്നതല്ലെന്നുമായിരുന്നു ജസ്റ്റിസ് പൂര്‍ണേന്ദു സിങിന്റെ നിരീക്ഷണം. ബലാത്സംഗശ്രമക്കേസില്‍ ഒരാളെ ശിക്ഷിച്ച നടപടി റദ്ദാക്കിക്കൊണ്ടാണ് പട്‌ന ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്.
2008-ല്‍ നടന്ന ഒരു സംഭവത്തില്‍ നിന്നാണ് ഈ കേസിന്റെ തുടക്കം. അമര്‍പൂരിലെ ഒരു ഫോട്ടോഗ്രാഫി സ്റ്റുഡിയോയിലേക്ക് പെണ്‍കുട്ടി തന്റെ പിതാവിനൊപ്പം പോയതായിരുന്നു. പ്രോസിക്യൂഷന്‍ വാദപ്രകാരം, ഫോട്ടോ എടുത്ത ശേഷം കമ്പ്യൂട്ടറില്‍ ഫോട്ടോ കാണിക്കാമെന്ന വ്യാജേന പ്രതി പെണ്‍കുട്ടിയുടെ പിതാവിനോട് പുറത്തുനില്‍ക്കാന്‍ ആവശ്യപ്പെടുകയും, തുടര്‍ന്ന് സ്റ്റുഡിയോയുടെ വാതില്‍ അകത്തുനിന്ന് പൂട്ടി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് പിതാവ് വാതിലിനടുത്തേക്ക് ഓടിയെത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ച ശേഷം കേസ് വിചാരണ കോടതിയുടെ പരിഗണനയിലെത്തി. ബലാത്സംഗശ്രമം, അനധികൃതമായി തടഞ്ഞുവെക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചു. ഈ ശിക്ഷാവിധിയെ ചോദ്യം ചെയ്താണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.
ബലാത്സംഗശ്രമം എന്ന ആരോപണത്തെ പിന്തുണയ്ക്കുന്ന യാതൊരുവിധ മെഡിക്കൽ റെക്കോർഡുകളിൽ ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിചാരണ വേളയിൽ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ കോടതിയിൽ വിസ്തരിച്ചിരുന്നില്ലെന്ന കാര്യവും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ കേസ് പ്രധാനമായും അതിജീവിതയുടെയും മാതാപിതാക്കളുടെയും സാക്ഷിമൊഴികളെ മാത്രം ആശ്രയിച്ചാണ് മുന്നോട്ട് കൊണ്ടുപോയതെന്നും കോടതി നിരീക്ഷിച്ചു. കേസിന്റെ വസ്തുതകൾ പരിശോധിച്ച ഹൈക്കോടതി, ബലാത്സംഗശ്രമം എന്ന കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് വിധിച്ചു.
ഏറ്റവും കുറഞ്ഞ അളവിലുള്ള ലൈംഗിക അതിക്രമമോ അല്ലെങ്കിൽ ബലാത്സംഗം ചെയ്യാൻ വ്യക്തമായി ശ്രമിച്ചുവെന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള പരസ്യമായ മറ്റ് പ്രവൃത്തികളോ നടന്നിട്ടില്ലെന്ന് കോടതി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ, വ്യക്തമായ മെഡിക്കൽ തെളിവുകളുടെയോ സ്ഥിരീകരണങ്ങളുടെയോ അഭാവത്തിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 375, അതുപോലെ സെക്ഷൻ 511-നൊപ്പം വായിക്കാവുന്ന സെക്ഷൻ 376 എന്നിവ പ്രതിക്കെതിരെ ചുമത്താൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.





























