തിരുവനന്തപുരം.വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വീണ്ടും നിയമന വിവാദം. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ യോഗ്യതയില്ലാത്തവരെ നിയമിച്ചുവെന്നാണ് ആരോപണം. VHSC ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ തസ്‌തികകളിലെ നിയമനമാണ് വിവാദത്തിൽ. SSK ജില്ലാ പ്രോജക്ടർ കോർഡിനേറ്റർ നിയമനത്തിനെതിരെയും പ്രതിഷേധം ശക്തം.
വിവിധ മേഖലകളിലായി തൊഴിലധിഷ്‌ഠിത കോഴ്‌സുകളാണ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പഠിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അഞ്ച് വർഷം അസിസ്റ്റന്റ് ഡയറക്ടർ തസ്‌തികയിൽ ഇരുന്നവരെയാണ് ഡെപ്യൂട്ടി ഡയറക്‌ടർ ആയി നിയമിക്കുക. ടെക്‌നിക്കൽ ഓഫീസർ, റിസർച്ച് അസിസ്റ്റന്റ് തസ്‌തികയിൽ നിന്നാണ് അസിസ്റ്റന്റ് ഡയറക്‌ടർ നിയമനം നടത്തേണ്ടത്. എന്നാൽ മേഖലയുമായി ബന്ധമില്ലാത്ത ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർക്കാണ് ഡെപ്യൂട്ടേഷൻ വഴി സർക്കാർ നിയമനം നൽകിയിരിക്കുന്നത്. വിഎച്ച്‌എസ്‌ഇ ഡെപ്യൂട്ടി ഡയറക്‌ടർ തസ്‌തികയിൽ വയനാട് വടുവാൻചാൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ കെ വി മനോജിനെയാണ് നിയമിച്ചത്.
കൊല്ലം, കുറ്റിപ്പുറം, വടകര റീജിയണൽ ഓഫീസുകളിൽ അസിസ്റ്റന്റ് ഡയറക്‌ടർ തസ്‌തികകളിൽ മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ള ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരെയും നിയമിച്ചു. ഇത് വിഎച്ച്എസ്ഇ അധ്യാപകരുടെ പ്രമോഷൻ അട്ടിമറിച്ചെന്നാണ് ആരോപണം. ഡയറക്ടർ നിയമനത്തിൽ വിവാദത്തിലായ സമഗ്ര ശിക്ഷ കേരളയിലും ചട്ടവിരുദ്ധ നിയമനമെന്ന ആരോപണവും ഉയരുകയാണ്.അപേക്ഷ കാലാവധി കഴിയും മുമ്പ് ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ, ജില്ലാ പ്രോജക്ട് കോർഡിനേറ്റർ തസ്തികകളിൽ നിയമനം നടത്തിയെന്നാണ് ആരോപണം. കോഴിക്കോട് ജില്ലയിൽ ഡിസ്ട്രിക്ട് പ്രോഗ്രാം കോഡിനേറ്ററെ നിയമിച്ചത് അപേക്ഷ തീയതി അവസാനിക്കാൻ 8 ദിവസം ബാക്കി നിൽക്കെയാണ്. പാലക്കാട് പട്ടാമ്പിയിലും സമാനമായ നിയമനമാണ് നടന്നത്. രണ്ടു നിയമനങ്ങളിലും വലിയ അതൃപ്തിയിലാണ് കോൺഗ്രസ് അനുകൂല അധ്യാപക സംഘടനകൾ.




























